പ്രേം നസീറിനെ വില്ലനാക്കാന്‍ നോക്കി; അദ്ദേഹം ആട്ടി പായിച്ചു, നടിയുടെ കൈയില്‍ നിന്ന് വാങ്ങിയ കഥയെ കുറിച്ച് താജ്
നിര്‍മ്മാതാവും സംവിധായകനുമായ താജ് ബഷീര്‍ തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണിപ്പോള്‍. നടി രാഗിണിയുടെ കൈയിലുണ്ടായിരുന്ന കഥ വാങ്ങി അതുകൊണ്ട് ശ്രീവിദ്യയും റാണി ചന്ദ്രയും നായികമാരായിട്ടെത്തിയ മൂഹുര്‍ത്തങ്ങള്‍ എന്ന സിനിമയാണ് ഒരുക്കിയത്. ചിത്രത്തില്‍ പ്രേം നസീറിന് ഒരു വില്ലന്‍ വേഷം കൊടുക്കാന്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയെന്നും മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ബഷീര്‍ പറയുന്നു. വിശദമായി വായിക്കാം..
ലോ കോളേജില്‍ എന്റെ അടുത്തിരുന്ന സുഹൃത്താണ് അയ്യിനേത്ത്. ഞങ്ങള്‍ എപ്പോഴും സിനിമയെ കുറിച്ച് സംസാരിക്കും. ഒരു ദിവസം അദ്ദേഹം തന്റെ കൈയ്യില്‍ നല്ല കഥയുണ്ട്. ബഷീറിന് സിനിമ എടുക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു. സിനിമാ മാത്രമേ മനസില്‍ ഉള്ളു. അതുകൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ യെസ് എന്ന് പറഞ്ഞു. അന്ന് മുന്നും പിന്നും ചിന്തിക്കുന്നില്ല. സിനിമ എടുക്കാന്‍ സാമ്പത്തികം ഉണ്ടോന്നോ വീട്ടില്‍ നിന്ന് അടി കിട്ടുമോ എന്നൊന്നും അറിയില്ല. എടുക്കാം എന്ന് പറഞ്ഞതോടെ പുള്ളി പറഞ്ഞു എന്നാ നമുക്ക് ആ കഥ തിരിച്ചെടുക്കണമെന്ന്.
നടി രാഗിണിയുടെ കൈയിലാണ് ആ കഥയിരിക്കുന്നത്. അവര് വാങ്ങിച്ച് വെച്ചിരിക്കുകയാണ്. അവരിപ്പോള്‍ എടുക്കുമോന്ന് അറിയില്ല. അവര്‍ തന്ന പൈസ തിരിച്ച് കൊടുത്ത് കഥ വാങ്ങിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ രാഗിണിയെ പോയി കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഞാനും പ്രേം നസീറും തമ്മിലൊരു ബന്ധം ഉണ്ടെന്ന് രാഗിണിയ്ക്ക് അറിയാം. അന്നേരം എതിര്‍ത്തൊന്നും പറഞ്ഞില്ല. മൂവായിരം രൂപ കൊടുത്ത് കഥ തിരിച്ചെടുത്തു. ആ കഥയാണ് മൂഹൂര്‍ത്തങ്ങള്‍ എന്ന പറഞ്ഞ സിനിമയാക്കിയത്.

ഈ സിനിമയില്‍ എന്റെ ഇളയച്ഛനായ പ്രേം നസീറിന് ഒരു നെഗറ്റീവ് കഥാപാത്രം നല്‍കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. പുള്ളി എപ്പോഴും റൊമാന്റിക് ഹീറോ ആയിട്ടാണ് അഭിനയിച്ചിരുന്നത്. ഇതിലും നായകന്‍ തന്നെയാണ്. പക്ഷേ ഒരു നെഗറ്റീവ് ടച്ച് കൊടുക്കാനാണ് ഉദ്ദേശിച്ചത്. പുള്ളിയ്ക്കും അതൊരു സന്തോഷമാവുമെന്ന് കരുതി. അങ്ങനെ ഞങ്ങള്‍ ടീമെല്ലാവരും ചേര്‍ന്നാണ് പുള്ളിയോട് കഥ പറയാന്‍ ചെല്ലുന്നത്. എന്നാല്‍ കുടുംബത്തില്‍ നിന്ന് ആരും സിനിമയിലേക്ക് വരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.
ഞങ്ങള്‍ ചെന്ന് പറഞ്ഞ ഉടനെ അവിടെ നിന്ന് ഓടിച്ച് വിട്ടു. ഇനി മേലാല്‍ സിനിമ എന്ന് പറഞ്ഞ് മദിരാശിയിലേക്ക് വരാന്‍ പാടില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. ഇനി ആര് എന്ന ചോദ്യത്തിനാണ് എംജി സോമനില്‍ എത്തുന്നത്. അങ്ങനെ പുള്ളിയെ പോയി കണ്ടു. മൂവായിരം രൂപയാണ് സോമന്റെ അന്നത്തെ പ്രതിഫലം. അത് കൊടുത്ത് പുള്ളിയെ ബുക്ക് ചെയ്തു. ഇനി നായികയെ കണ്ട് പിടിക്കണം.
എന്റെ മനസില്‍ ആദ്യം വന്നത് ശ്രീവിദ്യയാണ്. പിന്നെ ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായി നിന്നത് റാണി ചന്ദ്രയാണ്. ഇവര്‍ രണ്ട് പേരിലും ആരെയെങ്കിലും ബുക്ക് ചെയ്യാമെന്ന് കരുതി. അങ്ങനെ ശ്രീവിദ്യയെ പോയി കണ്ട് സംസാരിച്ചു. ഞങ്ങള്‍ അവരെ പഞ്ചാരയടിച്ച് കാണാന്‍ വന്നതാണെന്ന് കരുതി. എങ്കിലും അഡ്വാന്‍സ് ആയി ആയിരം കൊടുത്തു. പിന്നെയാണ് റാണി ചന്ദ്ര തൊട്ടടുത്ത മുറിയില്‍ ഉണ്ടെന്ന് അറിയുന്നത്. അവരെയും പോയി കണ്ട് ആയിരം രൂപ കൊടുത്ത് ബുക്ക് ചെയ്തു. സുധീര്‍, കെപിഎസി ലളിത, ശങ്കരാടി, ഉര്‍വശിയുടെ അച്ഛനും അമ്മയും തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ഈ സിനിമയില്‍ അണിനിരന്നതെന്നും താജ് ബഷീര്‍ വ്യക്തമാക്കുന്നു.
അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം


Click it and Unblock the Notifications