'ദിലീപുമായി ഇഷ്യുവുണ്ടായശേഷം പരാജയം ഒരുപാട് ഞാൻ ഏറ്റുവാങ്ങി, മഞ്ജു വിളിച്ചിട്ടാണ് ആ സെറ്റിൽ പോയത്'
തൊണ്ണൂറുകളിൽ ചെറിയ ബജറ്റിൽ കോമഡി ചിത്രങ്ങളും പ്രണയ ചിത്രങ്ങളും കുടുംബചിത്രങ്ങളുമെല്ലാം ഒരുക്കി ഹിറ്റുകൾ സൃഷ്ടിച്ചാണ് തുളസി ദാസ് തന്റെ സംവിധാന മേൽവിലാസം ഉണ്ടാക്കിയത്. കോമഡി ട്രാക്കിലെത്തിയ മിമിക്സ് പരേഡ്, കാസർഗോഡ് ഖാദർ ഭായി, മുകേഷ് നായകനായെത്തിയ മലപ്പുറം ഹാജി മഹാനായ ജോജി, പൂച്ചയ്ക്കാര് മണികെട്ടും, ജയറാമിനെ നായകനാക്കി മിന്നാമിനുങ്ങിനും മിന്നുകെട്ട്, കിലുകിൽ പമ്പരം, സൂര്യപുത്രൻ,
ദിലീപിനെ അണിനിരത്തി മായപ്പൊന്മാൻ, ദോസ്ത്, മമ്മൂട്ടിയുടെ ആയിരം നാവുള്ള അനന്തൻ, മോഹൻലാൽ വ്യത്യസ്ത കഥാപാത്രമായെത്തിയ മിസ്റ്റർ ബ്രഹ്മചാരി, കോളജ് കുമാർ, പൃഥ്വിരാജിൻ്റെ ആക്ഷൻ ത്രില്ലർ അവൻ ചാണ്ടിയുടെ മകൻ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് തുളസിദാസിന്റെ കരിയറിലുണ്ടായത്.

2016ൽ ഗേൾസ് എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്. ഇപ്പോൾ സംവിധാനത്തിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് തുളസീദാസ്. ഈ വർഷം തന്റെ സംവിധാനത്തിൽ ഒരു സിനിമയെത്തുമെന്നുള്ള ഉറപ്പും അദ്ദേഹം നൽകുന്നുണ്ട്. ദിലീപിന്റെ കരിയറിൽ റിപ്പീറ്റ് വാല്യുവുള്ള സിനിമകൾ നൽകിയിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് തുളസീദാസ്. എന്നാൽ ഒരിടയ്ക്ക് ഇരുവരും അകൽച്ചയിലായിരുന്നു.
എന്നാൽ ഇപ്പോൾ പിണക്കത്തിൽ അല്ലെന്നും കാണാറും സംസാരിക്കാറുമുണ്ടെന്നും സംവിധായകൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. ദിലീപുമായ പിണക്കത്തിലായിരുന്ന സമയത്ത് തനിക്കുണ്ടായ പരാജയങ്ങളെ കുറിച്ചും തുളസീദാസ് സംസാരിച്ചു. ഇനിയും അവസരം വന്നാൽ ദിലീപിനൊപ്പം സിനിമ ചെയ്യും. ദിലീപ് ആദ്യമായി ചെയ്ത എന്റെ സിനിമ മായപ്പൊന്മാനാണ്.
അതിനുശേഷം ദോസ്ത് ചെയ്തു. അത്തരത്തിലുള്ള സിനിമ ചെയ്യുമോയെന്ന് ഇപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. പിന്നീട് ഞങ്ങൾക്കിടയിൽ ഒരു സൗന്ദര്യ പിണക്കമുണ്ടായി. സഹോദരങ്ങൾ തമ്മിലുണ്ടാവുന്ന പിണക്കം പോലെയായിരുന്നു അത്. കുറച്ചുനാൾ കഴിയുമ്പോൾ മാറും. പിണക്കമുണ്ടായപ്പോൾ ദിലീപിനും വാശിയായിരുന്നു എനിക്കും വാശിയായിരുന്നു. അന്ന് ദിലീപുമായി ഇഷ്യു ഉണ്ടായപ്പോൾ പരാജയം ഒരുപാട് ഞാൻ അതിന്റെ ഭാഗമായി ഏറ്റുവാങ്ങി.
ഒന്ന്, രണ്ട് വർഷം സിനിമ ചെയ്യാൻ പറ്റിയില്ല. എനിക്ക് അഡ്വാൻസ് തന്ന നിർമാതാക്കൾ പോലും പിന്മാറി. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങൾ കാണാറും സംസാരിക്കാറുമുണ്ട്. സിനിമയിൽ ആയിരിക്കുമ്പോൾ ജീവിതകാലം മുഴുവൻ പിണങ്ങിയിരിക്കാൻ കഴിയില്ല. പിന്നെ ദീലിപുമായി പിണങ്ങിയ സമയത്ത് സിനിമ ചെയ്യാൻ പറ്റാതെ വന്നപ്പോഴാണ് ഞാൻ സീരിയൽ ചെയ്ത് തുടങ്ങിയത്.

പുരാണ സീരിയലുകൾ ചെയ്തപ്പോൾ അതും മറ്റൊരു സുഖമായാണ് എനിക്ക് തോന്നിയത്. ദൈവത്തിന്റെ കാര്യങ്ങളാണല്ലോ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പുതിയ തലമുറയിലെ സിനിമാപ്രവർത്തകരെ കുറിച്ചും യുവസംവിധായകരിൽ ഒരാളിൽ നിന്നും ഉണ്ടായ ദുരനുഭവവും തുളസീദാസ് വെളിപ്പെടുത്തി. ഞാൻ അപ്ഡേറ്റാണ്.
റിലീസ് ചെയ്യുന്ന സിനിമകളെല്ലാം കാണും. കൂടുതലും കാണുന്നത് തിയേറ്ററിൽ അധികം ഓടാതെ പോയ സിനിമകളാണ്. ഈ കാലഘട്ടത്തിലാണ് വർക്ക് ചെയ്യാൻ എളുപ്പമെന്ന് തോന്നുന്നു. കാരണം ടെക്നോളജി ഒരുപാട് വളർന്നുവല്ലോ. ഈ വർഷം ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന ഒരു പ്രശ്നമാണ് കഥ. പുതിയൊരാളാണ് തിരക്കഥാകൃത്ത്.
സിനിമയെ കുറച്ച് കൂടി സീരിയസായി നോക്കി കാണണമെന്നും നിർമാതാവിന് മുടക്കിയ പൈസ തിരിച്ച് കിട്ടണമെന്ന ചിന്തയുണ്ടാകണമെന്നുള്ള അഭ്യർത്ഥനയുമാണ് എല്ലാ സംവിധായകരോടും പറയാനുള്ളത്. അതുപോലെ സീനിയറായിട്ടുള്ള ആളുകളോട് ബഹുമാനക്കുറവ് പുതിയ ആളുകൾക്കുള്ളതായി തോന്നിയിട്ടുണ്ട്. ഒരു സെറ്റിൽ ചെന്നപ്പോൾ അത്തരം ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
ഞാൻ വേറൊരു ആവശ്യത്തിനാണ് ആ സെറ്റിൽ ചെന്നത്. പക്ഷെ അവിടുത്തെ സംവിധായകൻ തിരിഞ്ഞ് പോലും നോക്കിയില്ല. പുതിയൊരു സംവിധായകനാണ്. മഞ്ജു വാര്യർ വിളിച്ചിട്ടാണ് ഞാൻ ചെന്നത്. മഞ്ജുവിന്റെ അടുത്ത് തന്നെ ഈ സംവിധായകനും ഇരിക്കുന്നുണ്ടായിരുന്നു.
വന്ന് ഒന്ന് സംസാരിക്കാനുള്ള മനസ് പോലും ആ സംവിധായകൻ കാണിച്ചില്ല. മഞ്ജുവിനും അത് ഫീൽ ചെയ്തു. പിന്നെ അധികനേരം അവിടെ ഇരിക്കാതെ മഞ്ജുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി. ആ സംവിധായകന്റെ ആദ്യ സിനിമയായിരുന്നുവെന്നും സംവിധായകൻ പറയുന്നു.


Click it and Unblock the Notifications











