സൂപ്പര്‍താര സ്‌ക്രീന്‍ പ്രസന്‍സുള്ള നടനാണ് ഉണ്ണി; മാളികപ്പുറം 100 കോടി പറ്റി വിഎ ശ്രീകുമാർ
മാളികപ്പുറം എന്ന സിനിമയിലൂടെ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയുടെ റിലീസിന് പിന്നാലെ നടനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. അതിനിടെ ചില വിവാദങ്ങളില്‍ ഉണ്ണിയായിട്ടും ചെന്ന് കുടുങ്ങുകയും ചെയ്തു. ഇതൊന്നും സിനിമയെയോ അതിന്റെ പ്രദര്‍ശനത്തെയോ ബാധിച്ചില്ല.
എന്തായാലും 2022 അവസാനമിറങ്ങിയ മാളികപ്പുറം 2023 ലെ മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ തന്നെയാണ് തന്റെ സിനിമ നൂറ് കോടി ക്ലബ്ബിലെത്തിയെന്ന സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. റിലീസിനെത്തി നാല്‍പത് ദിവസത്തിനുള്ളിലാണ് ചിത്രത്തിന് ഇങ്ങനൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

'നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ.. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു' എന്നുമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്. സിനിമയുടെ വിജയത്തില്‍ അഭിനന്ദനവുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും എത്തിയിരിക്കുകയാണ്.
'മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നതാണ്. തിരിച്ചറിവ് നല്‍കുന്നതാണ്. ലോകം മുഴുവന്‍ സ്‌ക്രീനുള്ള, കാഴ്ചയ്ക്ക് ആളുള്ള, മലയാളികള്‍ അല്ലാത്ത പ്രേക്ഷകരെയും ലഭിക്കുന്ന വിധം അതിരു ഭേദിച്ച മലയാള സിനിമയുടെ വിപണി വലുതാണ്.

മലയാള സിനിമയുടെ വിജയ മന്ത്രം കുടുംബ പ്രേക്ഷകര്‍ തന്നെയാണ് എന്ന് ആവര്‍ത്തിക്കുന്നു മാളികപ്പുറത്തില്‍. ഇപ്പോഴും കോടി തരുന്ന ഓഡിയന്‍സ് ഫാമിലിയാണ്.
ആദ്യം മുതല്‍ സൂപ്പര്‍ താര സ്‌ക്രീന്‍ പ്രസന്‍സുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. വ്യക്തിപരമായി സഹോദര തുല്യനാണ്. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അര്‍ഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചു.
മാളികപ്പുറം കുടുംബ സമേതമാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. അയ്യപ്പന്‍ എന്ന വികാരത്തെ തീവ്രതയോടെ സ്‌ക്രീനില്‍ എത്തിച്ചു മാളികപ്പുറം. ഉണ്ണിക്കൊപ്പം രണ്ടു കുട്ടികളും പെര്‍ഫോമന്‍സില്‍ ഇരുപുറവും ഒന്നിച്ചു നിന്നു ഗംഭീരമാക്കി.
സിനിമയുടെ മഹാവിജയത്തിന് ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്ത നിര്‍മാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവര്‍ക്കും സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍.

തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ ഇനിയും കോടികള്‍ നേടും. വിജയം സുനിശ്ചിതമായ ഫോര്‍മുലകള്‍ തിയറ്ററില്‍ ആളെക്കൂട്ടും ഇനിയും. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു. കയ്യടിക്കുന്നു, നിറഞ്ഞ സ്നേഹത്തോടെ', എന്നുമാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
മലയാളത്തില്‍ ഈ അടുത്ത കാലത്തൊന്നും നമ്മുടെ അച്ഛനമ്മമാര്‍ ഇത്രയേറെ തിയേറ്ററിലേക്ക് എത്തിയ ഒരു സിനിമ ഉണ്ടായിട്ടില്ല. അയ്യപ്പന്‍ എന്ന ഹൃദയവികാരത്തെ അതിന്റെ മഹത്വത്തോടെ അവതരിപ്പിച്ചു എന്നതാണ് അണിയറ പ്രവര്‍ത്തകരുടെ നേട്ടം. കലയില്‍ പരീക്ഷണങ്ങളില്‍ മുഴുകുമ്പോഴും വേരുകളിലേക്ക് ഇടയ്‌ക്കെങ്കിലും ഒന്നും തിരിഞ്ഞുനോക്കുന്നത് നല്ലതെന്ന ഓര്‍മ്മപ്പെടുത്തലും.. തുടങ്ങി നിരവധി കമന്റുകളാണ് താരങ്ങളുടെ പോസ്റ്റിന് താഴെ വരുന്നത്.
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ശബരിമലയിലേക്കുള്ള രണ്ട് കുട്ടികളുടെ യാത്രയും അയ്യപ്പനുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമായി വന്നത്. ഉണ്ണി ഭക്തിയെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം സിനിമയ്‌ക്കെതിരെ വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നു. പിന്നാലെ മറ്റ് ഭാഷകളിലേക്ക് കൂടി മൊഴിമാറ്റി മാളികപ്പുറം റിലീസ് ചെയ്തതോടെ അവിടങ്ങളിലും വലിയ സ്വീകരണമാണ് ലഭിച്ചത്.


Click it and Unblock the Notifications











