മമ്മൂട്ടി ചിത്രത്തിന് പുട്ടുറുമ്മീസെന്ന് പേരിട്ടാൽ തെറ്റിധരിക്കുമായിരുന്നു, ചിത്രത്തെ കുറിച്ച് സംവിധായകൻ
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. 1988 ൽ പുറത്തിറങ്ങിയ ഡോവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് എന്ന ചിത്രത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് കാലാൾപ്പട, നന്മ നിറഞ്ഞ ശ്രീനിവാസൻഎന്നിങ്ങനെ മികച്ച ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്തു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു വിജി തമ്പി നൽകിയത്. 2013 ൽ പുറത്തു വന്ന നടോടി മന്നനാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മലയാള ചിത്രം.
Recommended Video
മമ്മൂട്ടിയുടെ കരിയർ മാറ്റി മറിച്ച വിജി തമ്പി ചിത്രമാണ് സൂര്യമാനസം. മെഗാസ്റ്റാർ തന്റെ ഗ്ലാമർ ഗെറ്റപ്പിൽ നിന്ന് മാറി അഭിനയിച്ച ചിത്രമായിരുന്നു ഇത്. സൗന്ദര്യപരമായി മമ്മൂട്ടിയിലെ നായകൻ മലയാള സിനിമയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട സമയത്തായിരുന്നു വിജി തമ്പി ചിത്രമായ സൂര്യമാനസത്തിൽ നടൻ അഭിനയിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ വിജി തമ്പി. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സൂര്യമാനസം ചെയ്യുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചത് ആ സിനിമയുടെ ടൈറ്റിലിന്റെ കാര്യത്തിലായിരുന്നു. എല്ലാവരും പറഞ്ഞു സിനിമയ്ക്ക് 'പുട്ടുറുമ്മീസ്' എന്ന് പേരിടാമെന്നു. പക്ഷെ അങ്ങനെയൊരു പേര് എനിക്ക് സ്വീകാര്യമായിരുന്നില്ല. കാരണം ഇതൊരു കോമഡി സിനിമ ആണോ എന്ന രീതിയിൽ ആളുകൾ മുൻവിധി എഴുതും.

അതുമല്ല ഞാൻ അതിനും മുൻപേ കൂടുതൽ സിനിമകൾ ചെയ്തത് കോമഡി പ്രാധാന്യമുള്ള സിനിമകളാണ്. അപ്പോൾ അങ്ങനെ ഒരു പേരിട്ടാൽ എന്തായാലും തെറ്റിദ്ധരിക്കപ്പെടും. അങ്ങനെ സിനിമയുടെ പേരിടാതെ തന്നെ പാട്ടിന്റെ റെക്കോഡിങ് തുടങ്ങി. കീരവാണി -കൈതപ്രം ടീമായിരുന്നു ഗാനങ്ങൾ. കൈത്രപം തിരുമേനി ഗാനങ്ങൾഎഴുതി എന്റെ കയ്യിൽ തന്നു. അത് ഇങ്ങനെയായിരുന്നു. 'തരളിത രാവിൽ മയങ്ങിയോ സൂര്യ മാനസം.' അതിൽ നിന്ന് തന്നെ ഞാൻ സൂര്യമാനസം എന്ന ടൈറ്റിൽ കണ്ടെത്തുകയായിരുന്നെന്ന് സംവിധായകൻ പറഞ്ഞു.

മമ്മൂട്ടിയെ വെച്ച് ഇങ്ങനെയൊരു ചിത്രം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചു വിജി തമ്പി ഏഷ്യനെറ്റിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മമ്മൂട്ടി നായകനായ തനിയാവര്‍ത്തനം. മുദ്ര എന്നി ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആലപ്പുഴക്കാരന്‍ നന്ദന്‍ (പി നന്ദകുമാര്‍) വഴിയാണ് ഈ പ്രോജക്ട് ആരംഭിക്കുന്നത്. മമ്മൂക്കയെ വച്ച് പുതിയൊരു സിനിമ ചെയ്യുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം എന്നെ സമീപിക്കുന്നത്. അതിനുവേണ്ടിയുള്ള കഥകള്‍ ആലോചിച്ചു. സാബ് ജോണുമായി സംസാരിച്ചു. സാബ് ജോണ്‍ ചാണക്യനൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂട്ടിക്കുവേണ്ടി ആദ്യം ആക്ഷന് പ്രാധാന്യമുള്ള ചില കഥകളാണ് ആദ്യം ആലോചിച്ചത്. ഞങ്ങള്‍ ആലോചിച്ച ഒന്നു രണ്ട് കഥകളൊക്കെ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ വ്യത്യസ്തമായ എന്തെങ്കിലും ചിന്തിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ആലോചിച്ചു വന്നപ്പോഴാണ് ഇങ്ങനെ ഒരു സംഗതി വന്നു ചാടിയത്.

ഒരു ഇംഗ്ലീഷ് ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാബ് ജോണ്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. ഈ സിനിമയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക ത്രില്‍ഡ് ആയി. അതിലെ അമ്മ-മകന്‍ ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും പറഞ്ഞത്. ഒപ്പം ആറ് വയസ്സുകാരന്‍റെ ബുദ്ധിയും നാലാളുടെ ശക്തിയുമുള്ള ഉറുമീസ് എന്ന കഥാപാത്രത്തെക്കുറിച്ചും. ആ പ്രായത്തിലുള്ള കുട്ടികളുമായിട്ടാണ് പുള്ളിക്ക് കൂടുതല്‍ അടുപ്പം. ആ പ്രായത്തിലുള്ള പിള്ളേര് കാണിക്കുന്ന കുറുമ്പുകളൊക്കെയാണ് പുള്ളിയും കാണിക്കുന്നത്. പക്ഷേ അതേ കുറുമ്പ് നാലാളിന്‍റെ ബലമുള്ള ഒരാള്‍ കാണിക്കുമ്പോള്‍ ക്രൈം ആയി മാറും. അങ്ങനെ എവിടെയും നില്‍ക്കാന്‍ പറ്റാതെ നാടുകളില്‍ നിന്നു നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന ഒരു അമ്മയുടെ ദു:ഖമാണ് ആ സിനിമ. അതായിരുന്നു ആശയം. അത് പറഞ്ഞപ്പോള്‍ത്തന്നെ മമ്മൂക്കയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു അങ്ങനെയാണ് ചിത്രം ഉണ്ടായതെന്ന് വിജി തമ്പി അഭിമുഖത്തിൽ പറഞ്ഞിരുന്നു


Click it and Unblock the Notifications