വിവാദങ്ങൾ ഒഴിവാക്കുക; നാദിര്‍ഷാ ഇശോ എന്ന പേരു മാറ്റാൻ തയ്യാറാണ്, മുൻപ് താനും പേര് മാറ്റിയിട്ടുണ്ടെന്ന് വിനയൻ
നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം ഈശോ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജയസൂര്യ നായകനായിട്ടെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. സിനിമയ്ക്ക് ഈശോ എന്ന പേര് കൊടുത്തതോടെ ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നായിരുന്നു പ്രധാന ആരോപണം.
Recommended Video
ഐറ്റം ഡാൻസ് പോലെ മനോഹരിയായി റുബിന ദാലിക്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം
ഇതിനിടെ സിനിമയില്‍ നിന്നും രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ജയസൂര്യയും ജാഫര്‍ ഇടുക്കിയുമാണ് ഇത്തവണ പോസ്റ്ററിലുള്ളത്. ഇത്തവണ 'നോട്ട് ഫ്രം ബൈബിള്‍' എന്ന ടാഗ് ലൈന്‍ കൂടി ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ എത്തിയത്. സിനിമ ആരെയും വേദനിപ്പിക്കുന്നത് അല്ലെന്നും അതുകൊണ്ട് പേര് മാറ്റില്ലെന്നും നേരത്തെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും നാദിര്‍ഷ പേര് മാറ്റിയേക്കുമെന്നും പറയുകയാണ് സംവിധായകന്‍ വിനയന്‍. വിശദമായി വായിക്കാം...

വിവാദങ്ങള്‍ ഒഴിവാക്കുക... നാദിര്‍ഷാ 'ഇശോ' എന്ന പേരു മാറ്റാന്‍ തയ്യാറാണ്. 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക്ക ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു... ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു.

2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്റെ പേര് 'രാക്ഷസരാമന്‍' എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും ആയി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?.. ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം..

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഞാനാ ഉറപ്പു തരുന്നു. പേരു മാറ്റാം. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ.. എന്നുമാണ് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് നാദിര്‍ഷ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേര് മാത്രമാണിത്. ആരുടെയും മനസ്സ് വേദനിപ്പിക്കാനും അത് വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല താന്‍. സിനിമ ഇറങ്ങിയതിന് ശേഷം ആര്‍ക്കെങ്കിലും മതവികാരം വ്രണപ്പെട്ടാല്‍ നിങ്ങള്‍പറയുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കാനുമായിരുന്നു നാദിര്‍ഷ പറഞ്ഞിരുന്നത്. വിനയന്‍ പറയുന്നത് പ്രകാരം ടൈറ്റില്‍ മാറ്റുകയാണെങ്കില്‍ അത് എന്തായിരിക്കുമെന്ന് അറിയനാണ് ഏവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications