'തലേന്ന് എത്രമാത്രം സന്തോഷത്തോടെ ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ മണി കരഞ്ഞപ്പോൾ ഞാൻ പതറിപ്പോയി'; വിനയൻ
കലാഭവൻ മണിയുടെ വേർപാട് അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകർക്ക് മാത്രമല്ല കേരളക്കരയ്ക്ക് ഒന്നാകെ വലിയൊരു ദുഖമാണ് സമ്മാനിച്ചത്. മണിയപ്പോലെ മണിയെ അല്ലാതെ മറ്റാരെയും അന്നും ഇന്നും മലയാളികൾക്കും സിനിമാ പ്രവർത്തകർക്കും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല.
തങ്ങളിൽ നിന്നും വളർന്ന് വന്ന താരമാണ് മണി എന്നത് അന്നും ഇന്നും മലയാളി ഏറെ സന്തോഷത്തോടെ ഓർക്കുന്ന ഒന്നാണ്. ചാലക്കുടിയെന്ന് കേൾക്കുമ്പോൾ തന്നെ മണി ഇപ്പോൾ അവിടെ ഇല്ലല്ലോയെന്ന സങ്കടമാണ് മലയാളിക്ക് ആദ്യം വരുന്നത്.
ഇല്ലായ്മകളിൽ നിന്നും കഴിവുകൊണ്ട് ഉയർന്ന പ്രതിഭ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ലെന്നത് അന്നും ഇന്നും എല്ലാവരും പറയുന്ന ഒന്നാണ്. തന്റെ ദുഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളുമൊക്കെ പച്ചയായി തുറന്ന് പറഞ്ഞിരുന്ന മണിയുടെ വീഡിയോസ് ഇന്നും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
എവിടെ ചെന്നാലും ജനങ്ങൾ മണിയെ കുറിച്ചുള്ളതും മണിയുടെ പാട്ടുകളും പാടി നടക്കുന്നത് കാണുമ്പോൾ തന്നെ അദ്ദേഹം എത്രത്തോളം ഇപ്പോളും ആളുകൾക്കുള്ളിൽ ജീവിക്കുന്നുവെന്ന് ഊഹിക്കാം.

മണിക്ക് ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചൊരു സംവിധായകനാണ് വിനയൻ. ഇപ്പോഴിതാ അദ്ദേഹം മണിയെ കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കിട്ട വാക്കുകളാണ് വൈറലായി മാറുന്നത്. കലാഭവൻ മണിയെപ്പറ്റി എഴുതുന്നതിനിടയിൽ തന്റെ കണ്ണ് നിറഞ്ഞ് പോയി എന്നാണ് വിനയൻ പറയുന്നത്.
'ഈ ജീവിതയാത്രയിലെ ഓർമ്മച്ചിന്തുകൾ കുത്തിക്കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളിൽ കുറച്ച് സമയം ആ എഴുത്തുകൾക്കായി മാറ്റിവെക്കാറുണ്ട്.'

'അതിൽ നിന്നും ചില വരികൾ ഇങ്ങനെ എഫ്ബിയിൽ പങ്കുവെക്കാനും ആഗ്രഹിക്കുന്നു. കലാഭവൻ മണിയെപ്പറ്റി എഴുതുന്നതിനിടയിൽ ഇന്നെന്റെ കണ്ണ് നിറഞ്ഞ് പോയി എന്നതാണ് സത്യം.'
'ചെറുപ്പത്തിൽ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോൾ വളരെ വേഗം പൊട്ടിക്കരയുകയും ചെറിയ സന്തോഷങ്ങളിൽ അതിലും വേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു കലാകാരനായിരുന്നു മണി.'
'ആ മണി 2000ലെ നാഷണൽ അവാർഡ് പ്രഖ്യാപനത്തിൽ തനിക്ക് സ്പെഷ്യൽ ജൂറി അവാർഡ് മാത്രമെയുള്ളു എന്നറിഞ്ഞപ്പോൾ ബോധം കെട്ട് വീണതിന്റെ സത്യമായ കാരണം എന്താണ്.'

'ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാർത്ഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല. ചിലരൊക്കെ അത് തമാശയാക്കി എടുത്തു. ചിലരൊക്കെ മണിയെ കളിയാക്കി. വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന ഒരു കൊച്ച് സിനിമ കേരളത്തിൽ സൂപ്പർഹിറ്റായി ഓടിയപ്പോൾ മണിക്ക് അവാർഡ് ലഭിക്കും എന്നൊക്കെ അയാളെ സ്നേഹിക്കുന്നവർ പറഞ്ഞിരുന്നു എന്നത് സത്യമാണ്.'
'പക്ഷെ നമ്മുടെ സിനിമകളൊന്നും അവാർഡിലേക്ക് പരിഗണിക്കുമെന്ന് ചിന്തിക്കയേ വേണ്ട. നമ്മളാ ജെനുസിൽ പെട്ടവരല്ലന്ന് മണിയോട് എപ്പോഴും തമാശ രൂപത്തിൽ ഞാൻ പറയുമായിരുന്നു.'

'പിന്നെ അത്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാൻ ആ കമ്മിറ്റിയിൽ ആരെങ്കിലും ഉണ്ടായാൽ അതുഭാഗ്യമെന്നും ഞാൻ പറഞ്ഞിരുന്നു. മണിയുടെ തന്നെ കരുമാടിക്കുട്ടനും പക്രുവിന്റെ അത്ഭുത ദ്വീപിനുമൊക്കെ ഇത്തരം രസകരമായ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാൻ പോയിട്ടുമില്ല. കാരണം നമ്മളാ ജെനുസിൽ പെട്ട ആളല്ലല്ലോ.'
'2000ലെ ദേശീയ അവാർഡ് സമയത്ത് ചാലക്കുടിയിൽ പടക്കം പൊട്ടീരും സദ്യ ഒരുക്കലുമൊക്കെ നടക്കുന്നതറിഞ്ഞ് ഫൈനൽ അനൗൺസ്മെന്റ് വരാതെ അതൊന്നും വേണ്ടെന്ന് ഫോണിലൂടെ നിർബ്ബന്ധപൂർവ്വം ഞാൻ മണിയോട് പറഞ്ഞെങ്കിലും എന്റെ അവാർഡ് ഉറപ്പാ സാറെ.. എന്നോട് പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ.. അത് സത്യമാ സാറെ.. സാറൊന്ന് ചിരിക്ക്.'

'എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞ് കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല. ആ അവാർഡ് പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നത് കണ്ടപ്പോൾ ഞാനും വല്ലാതെ പതറിപ്പോയി.'
'എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാർത്ഥ ചിത്രവുമൊക്കെ എന്റെ ഓർമ്മക്കുറിപ്പുകളിൽ പിന്നീട് നിങ്ങൾക്ക് വായിക്കാം...' എന്നാണ് വിനയൻ സോഷ്യൽമീഡിയയിൽ കുറിച്ചു.


Click it and Unblock the Notifications