മമ്മൂട്ടി യെസ് പറഞ്ഞു! ആ മനോഹരമായ ചിത്രം പിറന്നു! 'രാക്ഷസരാജാവി'നെക്കുറിച്ച് വിനയന്‍
വ്യത്യസ്തമായ സിനിമകളിലൂടെയായി ശ്രദ്ധേയനായ സംവിധായകനാണ് വിനയന്‍. മമ്മൂട്ടി-വിനയന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമായ രാക്ഷസരാജാവ് മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ചിത്രം പിറന്നതിനെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാക്ഷസ രാജാവ്" എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു.
"ദാദാ സാഹിബ്" റിലീസ് കഴിയുന്നതിനു മുൻപു തന്നെ "കരുമാടിക്കുട്ടൻ" എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു. അതിനിടയിലാണ്. മമ്മുക്കയുടെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്. ഉടനെ സ്റ്റാർട്ടു ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ വിനയൻ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മുക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു. സർഗ്ഗം കബീർ അടുത്ത ചിത്രവും നിർമ്മിക്കാൻ റെഡിയായി നിന്നു. കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് കഴിഞ്ഞ് വന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു.

അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്.
മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം. സംഗതി കൊള്ളാം പ്രൊസീഡു ചെയ്തോളു എന്ന് മമ്മുക്ക പറഞ്ഞു.
ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലാരുന്നു. രാമനാഥൻ ഐപിഎസ് എന്ന മമ്മുക്കയുടെ കഥാപാത്രം അന്നു കൈയ്യടി നേടിയിരുന്നു. ഷൂട്ടിംഗിനു മുൻപ് തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം. എങ്കിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷൂട്ടിംഗ് തീർത്തു എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.
കലാഭവന്‍ മണി, കാവ്യ മാധവന്‍, മീന, മന്യ തുടങ്ങിയവരും രാക്ഷസരാജാവില്‍ അഭിനയിച്ചിരുന്നു. 2001ലായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. രാക്ഷസരാമന്‍ എന്നായിരുന്നു തുടക്കത്തില്‍ നല്‍കിയ പേര്. മമ്മൂട്ടിയുടെ കഥാപാത്രമായ രാമനാഥനെയും ചേര്‍ത്തായിരുന്നു രാക്ഷസരാമന്‍ എന്നാക്കിയത്. രാമനെ പോലെ സത്യസന്ധനായ പോലീസ് ഓഫീസര്‍ രാക്ഷസനായി മാറേണ്ടി വരുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു അങ്ങനെ തീരുമാനിച്ചത്. എന്നാല്‍ രാമന്റെ പേര് ഉപയോഗിക്കുന്നതിലെ പ്രശ്‌നം കുറച്ച് പേര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അങ്ങനെയാണ് രാക്ഷസരാജാവ് എന്ന പേരിലേക്ക് എത്തിയതെന്ന് മറ്റൊരു അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞിരുന്നു.
കണ്ടിരിക്കാന്‍ പറ്റിയ ചിത്രമായിരുന്നു. പാട്ടുകളും നല്ലതായിരുന്നു. പഴയ ഓര്‍മ്മകള്‍ മാത്രം മതിയോ, സിനിമയിലേക്ക് ശക്തമായി തിരിച്ച് വരവ് വേണ്ടേയെന്നായിരുന്നു ചിലരുടെ ചോദ്യം. വരുന്നുണ്ടെന്നായിരുന്നു വിനയന്റെ മറുപടി. കുറച്ചു ഭാഗം വിനയൻ സർ വിട്ടു പോയി. ഇൻസ്പെക്ടർ ബൽറാമിൻ്റെ മൂന്നാം ഭാഗം ചെയ്യാൻ ലിബർട്ടി ബഷീർക്കയും ടി.ദാമോദരൻ മാഷും കൂടി ചെന്നൈയിൽ വന്നതും താങ്കളുമായി ചർച്ച ചെയ്ത് തീരുമാനമാക്കിയതും ആ തിരക്കഥ താങ്കൾക്ക് സംവിധാനം ചെയ്യാൻ ലിബർട്ടിക്ക് വേണ്ടി ദാമോദരൻ മാഷ് എഴുതാനിരുന്നതും. അതിനെക്കുറിച്ച് ലിബർട്ടി ബഷീർക്ക എനിക്ക് എഴുതിയ കത്ത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നുണ്ട്. അത് മറന്നു പോയപ്പോൾ ഒരിക്കൽ അത് താങ്കൾക്ക് വാട്ട്സ്ആപ്പ് ചെയ്തു തന്നതും ഓർക്കുന്നു. പദ്ധതികൾ മാറി മറയുന്നത് സിനിമയിൽ ഇങ്ങിനെയൊക്കെയാണ് , എല്ലാം ചരിത്രമല്ല എന്നായിരുന്നു പ്രേം ചന്ദ് കമന്റ് ചെയ്തത്.


Click it and Unblock the Notifications











