മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇടയില്‍ കസേരയിട്ട് മണിയെ ഇരുത്തും; അങ്ങനെ പറഞ്ഞ് പ്രശ്നമായി; വിനയന്റെ വാക്കുകള്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ വിസ്മയിച്ച മണിയുടെ വേര്‍പാടും ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. കലാഭവനിലൂടെ സിനിമയിലെത്തിയ മണി മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും വരെ വില്ലന്‍ വേഷങ്ങളും കാരക്ടര്‍ റോളുകളും അവിസ്മരണീയനാക്കിയ നടനാണ്.
സ്ഥിരം പാറ്റേണുകളില്‍ ഒതുങ്ങി നില്‍ക്കാതെ കഥാപാത്രങ്ങള്‍ ചെയ്ത മണിയുടെ ആമേനിലെ ലൂയിപ്പാപ്പന്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി 2016 മാര്‍ച്ച് ആറിന് കലാഭവന്‍ മണി ലോകത്തോട് വിടപറഞ്ഞു. ഇപ്പോള്‍ മണിയെക്കുറിച്ച് സംവിധായകന്‍ വിനയന്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

കലാഭവന്‍ മണിയുടെ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ് കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ രാമു എന്ന കഥാപാത്രവും. ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത വിനയന്‍ കലാഭവന്‍ മണിയുടെ അഭിനയത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും ഓര്‍ത്തെടുക്കുകയാണ് സഫാരി ടിവിയിലെ പരിപാടിയിലൂടെ.
കലാഭവന്‍ മണിയെ തന്നെ പോലെ അനുമോദിക്കുന്ന ഒരാള്‍ വേറെയുണ്ടാകില്ലെന്ന് വിനയന്‍ പറയുന്നു. കാരണം വാസന്തിയും ലക്ഷ്മിയും കരുമാടിക്കുട്ടനും 150 ദിവസം ഓടിയ ചിത്രങ്ങളാണ്. മണിക്ക് ഇന്നും ആ ചിത്രങ്ങളാണ് മികച്ചതായി പറയാനുള്ളത്. അത് കഴിഞ്ഞ് മണിയെ വെച്ച് അത്തരത്തില്‍ നായക കഥാപാത്രമാക്കി സിനിമകള്‍ ചെയ്തിട്ടില്ല. തനിക്ക് മണിയോടുണ്ടായ പരിഭവവും ഇഷ്ടക്കേടുമൊക്കെയാണ് അതിന് കാരണമെന്നും എന്നാല്‍ അത് ഇപ്പോള്‍ പറയുന്നില്ലെന്നും വിനയന്‍ പറയുന്നു.
താന്‍ പിന്നീട് കലാഭവന്‍ മണിയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കഴിവിനെ പറ്റി എനിക്ക് ബോധ്യമാകുന്നതെന്നും വിനയന്‍ പറയുന്നു. കലയെന്ന് പറയുന്നത് ജന്മനാ നമുക്ക് കിട്ടുന്ന സംഭവം കൂടിയാണ്. അത് നമുക്ക് വളര്‍ത്തിയെടുക്കാന്‍ പറ്റും. കലാഭവന്‍ മണിക്ക് ദൈവം എന്തൊക്കെയോ കഴിവുകള്‍ കൊടുത്തിട്ടുണ്ട്.
അഭിനയത്തിന്റെ അസംസ്‌കൃത പര്‍വ്വതമാണ് കലാഭവന്‍ മണി. സംവിധായകനോ കൂടെയുള്ളവനോ ചേര്‍ന്ന് അത് സംസ്‌കരിച്ച് എടുക്കുകയാണ് വേണ്ടത്. അയാള്‍ക്ക് ഒരിക്കലും മോഹന്‍ലാല്‍ ആകാനോ മമ്മൂട്ടിയാകാനോ പറ്റില്ല, പക്ഷെ അയാള്‍ക്ക് അയാളുടേതായ വഴിയുണ്ട്. ഒട്ടും മോശക്കാരനല്ല എന്നും വിനയന്‍ ഓര്‍ത്തെടുക്കുന്നു.
പക്ഷെ, മണി ഒരിക്കലും മണിയുടേതായ രീതിയില്‍ പോയില്ല. മണിക്ക് സിനിമയില്‍ വേറിട്ട ഒരു രീതി തന്നെ ഉണ്ടായിരുന്നു. അടികൊണ്ട് വീണു കിടന്നിട്ടും സെന്റിമെന്റ്‌സ് തോന്നുന്ന കഥാപാത്രങ്ങളുണ്ട്. നാട്ടിന്‍പുറങ്ങളിലെ 'അധമ വര്‍ഗ'ത്തില്‍പ്പെട്ട കഥാപാത്രങ്ങളോട് കാണിക്കുന്ന ക്രൂരതകള്‍ ഒക്കെ ഒത്തിരിയുണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങള്‍ ഒക്കെ തന്റെ മനസില്‍ ഒത്തിരിയുണ്ടായിരുന്നു. പിന്നെ മണിയെ വെച്ച് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള മാനസികാവസ്ഥയും സാഹചര്യവുമൊന്നും തനിക്ക് ഉണ്ടായില്ല.

ദേശീയ അവാര്‍ഡ് ചുണ്ടിനും കപ്പിനുമിടയില്‍ നിന്ന് കിട്ടാതെ പോയ ആളാണെങ്കിലും അത്തരം അവാര്‍ഡുകള്‍ ധാരാളം കിട്ടുമായിരുന്ന ആളാണ് മണി എന്നൊക്കെ എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ വാസന്തിയും ലക്ഷ്മിയുടെ സമയത്ത് ഒരു രണ്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഇടയില്‍ ഒരു കസേരയിട്ട് മണിയെ ഇരുത്തും എന്ന് പറഞ്ഞു. അത് വലിയ പ്രശ്‌നമായി.
ഞാന്‍ പറഞ്ഞത് അവരുടെ ഒപ്പം അഭിനയ സിദ്ധിയുള്ള ഒരാളാണ് മണി. അത് സത്യവുമാണ്. മണിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് അന്ന് ലഭിച്ചത്. വാനപ്രസ്ഥത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. പക്ഷെ അവാര്‍ഡ് മണിക്ക് തന്നെ കിട്ടേണ്ടിയിരുന്ന അവാര്‍ഡ് ആണ് എന്ന് തന്നെയാണ് കരുതുന്നത്. വാനപ്രസ്ഥം മറ്റൊരു തലത്തിലുള്ള ചിത്രമാണ്. അതിന് അവാര്‍ഡ് ലഭിക്കുകയും ചെയ്തു എന്നും വിനയന്‍ ഓര്‍ത്തെടുക്കുന്നു.


Click it and Unblock the Notifications