'ആരെയും ഭയക്കാതെ സത്യം വിളിച്ച് പറയണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച പെരുന്തച്ചൻ'; തിലകനെ കുറിച്ച് വിനയൻ
മലയാളത്തിൽ പകരംവെക്കാൻ ഇല്ലാത്ത കലാകാരൻ വിടപറഞ്ഞിട്ട് 12 വർഷങ്ങൾ പിന്നിടുന്നു. ഭാവാഭിനയകലയുടെ പാഠപുസ്തകമായിരുന്നു തിലകനെന്ന മഹാപ്രതിഭ. 2012 സെപ്റ്റംബര്‍ ഇരുപത്തിനാലിനായിരുന്നു ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസ് കീഴടക്കിയ അതുല്യ നടന്‍ കാലയവനികക്ക് ഉള്ളില്‍ മറഞ്ഞത്. തിലകന്റെ ഓർമ ദിനത്തിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളടക്കം എല്ലാവരും ഓർമകുറിപ്പുമായി എത്തി.
അതിൽ ശ്രദ്ധിക്കപ്പെട്ടത് സംവിധായകൻ വിനയൻ തിലകനെ കുറിച്ച് എഴുതിയ കുറിപ്പാണ്. കലാകാരൻ ആരെയും ഭയക്കാതെ സത്യം വിളിച്ച് പറയണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച പ്രതിഭയായിരുന്നു തിലകനെന്നും അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാകട്ടേയെന്നുമാണ് വിനയൻ കുറിച്ചത്. മലയാളത്തിന്റെ മഹാനടൻ വിടപറഞ്ഞിട്ട് പന്ത്രണ്ട് വർഷം...

കലാകാരൻ ആരെയും ഭയക്കാതെ സത്യം വിളിച്ച് പറയുന്നവനും ആരുടെ മുന്നിലും നട്ടെല്ല് വളയ്കാത്തവനും ആയിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അഭിനയകലയുടെ പെരുന്തച്ചൻ തിലകൻ വിടപറഞ്ഞിട്ട് ഇന്ന് പന്ത്രണ്ട് വർഷം തികയുകയാണ്.
ഈ ധിക്കാരിയെ സിനിമയിലും സീരിയലിലും അഭിനയിപ്പിക്കില്ലെന്ന് വിലക്കന്മാർ വിളിച്ച് പറഞ്ഞപ്പോൾ അവർക്ക് മുന്നിൽ കീഴടങ്ങാതെ തൻെറ പഴയ തട്ടകമായ നാടക സ്റ്റേജിലേക്ക് തിരിച്ചുപോയി അഭിനയിച്ചുകൊണ്ട് തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഉറക്കെ പറഞ്ഞ തിലകൻ ചേട്ടന്റെ തന്റേടം പുതിയ തലമുറയ്കും പ്രചോദനം ആകട്ടെ... പ്രണാമം... ആദരാഞ്ജലികൾ... എന്നാണ് വിനയൻ കുറിച്ചത്. സൂപ്പര്‍താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയെ നശിപ്പിക്കുന്നതെന്ന് വിളിച്ച് പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ ഏറെ നഷ്‍ടമായിരുന്നു തിലകന്.
പിന്നാലെ താരസംഘടനായ അമ്മ തിലകനെ വിലക്കി. തിലകനെ അമ്മ സംഘടന വിലക്കിയപ്പോൾ അതിന് എതിരെ സംസാരിച്ചവരിൽ പ്രധാനിയാണ് വിനയൻ. വിനയനും തിലകനുമെല്ലാമായിരുന്നു ശരിയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ പ്രേക്ഷകർക്ക് കുറേക്കൂടി വ്യക്തമായി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരും തിലകന്റേതായിരുന്നു.
2012 ആഗസ്റ്റ് ഒന്നിനാണ് സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോധരഹിതനായി വീണ് തിലകനെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചു. 2012 സെപ്റ്റംബർ 24ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു തിലകന്റെ അന്ത്യം സംഭവിച്ചത്.

വിനയൻ മാത്രമല്ല മോഹൻലാൽ, മുകേഷ് തുടങ്ങിയവരെല്ലാം ഓർമ കുറിപ്പുമായി എത്തി. മോഹൻലാൽ തിലകനെ അനുസ്മരിച്ചുള്ള പോസ്റ്റിട്ടപ്പോൾ ഏറെയും വിമർശനമാണ് വന്നത്. ലാലേട്ടാ... ഒരു മനുഷ്യൻ മരിക്കുന്നതിന് മുമ്പ് ആദരം കൊടുത്താൽ നല്ലതായിരിക്കും. അമ്മ സംഘടന തിലകൻ സാർ ജീവനോട് ഉള്ളപോൾ മാക്സിമം ഉപദ്രവിച്ചു, തിലകൻ എന്ന നടൻ ഏറെ ബഹുമാനിച്ചിരുന്ന ഒരാളായിരുന്നു ലാലേട്ടാ നിങ്ങൾ.
ആ പരിഗണന അദ്ദേഹത്തെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ നിങ്ങൾ നൽകാതെ ഇപ്പോൾ ഈ ഓർമ്മ പങ്കുവെക്കുന്നതിന് പ്രസക്തിയില്ല, ജീവനൊടെയുണ്ടായിരുന്ന സമയത്ത് ആരൊക്കയോ അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ വന്നത്. മോഹൻലാലിന്റെ അച്ഛൻ വേഷം ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ള നടൻ കൂടിയാണ് തിലകൻ.


Click it and Unblock the Notifications