ഇവിടെയൊക്കെ കാണൂലേ ല്ലേ എന്ന് മോഹൻലാൽ ഫാന്‍സ്, പടം കഴിഞ്ഞപ്പോൾ ഉണ്ടായത്, വെളിപ്പെടുത്തി സംവിധായകൻ
മോഹൻലാലിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ബാലേട്ടൻ. 2003 ൽ വിഎം വിനു സംവിധാനം ചെയ്ത ചിത്രം ഹിറ്റായിരുന്നു. ചിത്രത്തിലെ ബലോട്ടൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ഇപ്പോഴിത ചിത്രം ചെയ്തപ്പോഴുണ്ടായ ടെൻഷനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ വിഎം വിനു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'കോഴിക്കോട് കൈരളി തിയേറ്ററിലായിരുന്നു ബാലേട്ടന്റെ റിലീസ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമെന്ന നിലയില്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ടെന്‍ഷനായിരുന്നു. അമാനുഷിക സ്വഭാവമുള്ള സിനിമകള്‍ തീര്‍ത്ത ഇമേജ് ചുറ്റിനില്‍ക്കുന്ന സമയത്താണ് സാധാരണക്കാരനായ കഥാപാത്രമായി ലാല്‍ എത്തുന്നത്. ആദ്യ ഷോ നടക്കുമ്പോള്‍ തിയേറ്റര്‍ നിറഞ്ഞിരുന്നില്ല. ചിത്രം തുടങ്ങാറായപ്പോള്‍ ഞാന്‍ ബാൽക്കണിയിലേക്ക് കയറി ഇരുന്നു.

സിനിമ തുടങ്ങിയപ്പോള്‍ സ്‌ക്രീനിലേക്ക് നോക്കുന്നതിന് പകരം പ്രേക്ഷക പ്രതികരണമാണ് ഞാന്‍ ശ്രദ്ധിച്ചത്. സിനിമ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ പൊട്ടിച്ചിരിച്ചും കയ്യടിച്ചും സ്വീകരിച്ചു. ഇടവേളയില്‍ സിഗരറ്റ് വലിയ്ക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ലാല്‍ ഫാന്‍സുകാര്‍ എന്നെ തിരിച്ചറിഞ്ഞു. ഇവിടെയൊക്കെ കാണൂലേ ല്ലേ... എന്ന ചിത്രത്തിലെ ഡയലോഗ് എന്നോട് ചോദിച്ചു. അത് കേട്ട് എനിയ്ക്ക് ടെന്‍ഷനായി.'
പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ലാല്‍ ആരാധകര്‍ എന്നെ പൊക്കിയെടുത്ത് മാവൂര്‍ റോഡിലൂടെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. പ്രേക്ഷകരുടെ ഇത്തരമൊരു അംഗീകാരം ഇതിന് മുമ്പ് എനിയ്ക്ക് കിട്ടിയിരുന്നില്ല, ഇനി കിട്ടാനും പോകുന്നില്ല. ഞാന്‍ അത് നന്നായി ആസ്വദിച്ചു. വി.എം വിനു പറഞ്ഞു.
2003 ൽ ടിഎ ഷാഹിദിന്റെ തിരക്കഥയിലാണ് സംവിധായകന്‍ വിഎം വിനു ഈ ചിത്രം ഒരുക്കിയത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. അച്ഛൻ മകൻ തമ്മിലുള്ള സ്നേഹബന്ധമായിരുന്നു കഥയുടെ പ്രമേയം. ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് നെടുമുടി വേണുവായിരുന്നു.
ജഗതി ശ്രീകുമാര്‍, ഹരീശ്രി അശോകന്‍, സുധീഷ് ഇന്നസെന്റ്, റിയാസ് ഖാന്‍, ദേവയാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം പോലെ തന്നെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജയചന്ദ്രനായിരുന്നു സംഗീതം. ഇന്നും ബാലട്ടേനിലെ ഗാനങ്ങൾ പ്രേക്ഷകരുടെ ഇടിയിൽ ശ്രദ്ധേയമാണ്.


Click it and Unblock the Notifications











