'നാടോടിക്കാറ്റിലെ മോഹൻലാലിന്റെ വേഷം പൃഥ്വിരാജിന് ചെയ്യാൻ പറ്റും, ശ്രീനിവാസൻ ഭയങ്കര പ്രതിഭയാണ്'; വിപിൻ മോഹൻ
ഛായാഗ്രാഹകനും സംവിധായകനുമാണ് വിപിൻ മോഹൻ. കന്നട ചലച്ചിത്രങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം എങ്കിലും സന്നാഹം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്.
മലയാളത്തിൽ നൂറിൽ അധികം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച ആദ്ദേഹത്തിന്റെ നാടോടിക്കാറ്റ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, വരവേൽപ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അദ്ദേഹം മാറുന്നത്.

ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ മഞ്ജിമ തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലാത്ത വിപിൻ മോഹൻ പഴയ സിനിമാ ഓർമകൾ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലുമായി പങ്കുവെച്ചിരിക്കുകയാണ്.
മലയാള സിനിമയിലെ യുവതാരനിരയിലെ പ്രതിഭകളെ കുറിച്ചും വിപിൻ മോഹൻ സംസാരിച്ചു. 'നാടോടിക്കാറ്റിലെ മോഹൻലാലിന്റെ വേഷം ഇപ്പോഴത്തെ യുവനടന്മാരിൽ പൃഥ്വിരാജിന് ചെയ്യാൻ പറ്റും. ആ ഹ്യൂമർ ചെയ്യാൻ പൃഥ്വിരാജിന് സാധിക്കും.'
'ഫഫദ് ഫാസിൽ വേറെ തരത്തിൽ ഒരു ആക്ടറാണ്. വളരെ ഗിഫ്റ്റഡാണ് ഫഹദ്. ഫഹദിന്റെ മുഖത്ത് വരുന്ന ഭാവങ്ങളൊക്കെ വേറൊരു നടന്റെ മുഖത്ത് വരാൻ പാടാണ്. ഞാൻ അടുത്തിടെ പുഷ്പ കണ്ടിരുന്നു. അതിൽ വില്ലൻ വേഷമാണ് ഫഹദിന്. അതിലെ അയാളുടെ പെർഫോമൻസ് ഭയങ്കരമായിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തിലെ നടന്മാരൊന്നും മോശക്കാരല്ല എല്ലാവരും നല്ലവരാണ്.'
'പക്ഷെ അവർക്കൊന്നും എന്നെ അറിയില്ല. നസീർ സാറിനെയൊന്നും ഒരിക്കലും വേറൊരാളുമായി താരതമ്യപ്പെടുത്താൻ പോലും സാധിക്കില്ല. കറക്ട് ടൈമിന് വരികയും കറക്ട് കാര്യങ്ങൾ സംസാരിക്കുകയും നല്ലോണം പെരുമാറുകയും ചെയ്തിരുന്ന നടനാണ്.'
'അദ്ദേഹത്തോടൊപ്പം ഒരു സിനിമയിലെ പ്രവർത്തിച്ചിട്ടുള്ളൂ. പക്ഷെ ആ പടത്തിന് തന്നെ നൂറ് പടത്തിന്റെ എഫക്ടുണ്ട്. ജയൻ സാറിനൊപ്പം ഒരുപടം ചെയ്തിട്ടുണ്ട്. തിക്കുറുശ്ശി സുകുമാരൻ നായർ എന്റെ അളിയനാണ്. എന്റെ മൂത്ത സഹോദരിയുടെ ഭർത്താവാണ് അദ്ദേഹം. ഞാൻ അമ്മാവ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്.'
'തിക്കുറുശ്ശി സുകുമാരൻ അമ്മാവനെ ഞാൻ അച്ഛന്റെ സ്ഥാനത്താണ് കണ്ടിരുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ ഒരിക്കലും എന്റെ മനസിൽ നിന്നും പോകില്ല. അദ്ദേഹം മനസിൽ വിചാരിച്ച പല കാര്യങ്ങളും നടന്നില്ല. ദാദാ ഫാൽക്കെ അവാർഡ് കിട്ടണമെന്ന് അദ്ദേഹം വളരെ അധികം ആഗ്രഹിച്ചിരുന്നു.'

'പക്ഷെ അത് നടന്നില്ല. എനിക്കെല്ലാം ഒന്നിൽ കൂടുതലുണ്ടെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു. മകൾ മരിച്ച ശേഷം അദ്ദേഹം കാവിയിലേക്ക് മാറി. കൂടാതെ മൊട്ടയുമടിച്ചിരുന്നു. അതിപ്പോഴും എനിക്ക് ഓർക്കാൻ വയ്യ. അദ്ദേഹം സന്യാസിയായി മാറി.'
'മകളെ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമായിരുന്നു. മകളുടെ മരണശേഷം അദ്ദേഹം മുകതയിലേക്ക് പോയി. അതുകൊണ്ട് ഞാൻ സത്യനോടൊക്കെ പറഞ്ഞിട്ടാണ് വരവേൽപ്പിൽ ഒരു വേഷം അദ്ദേഹത്തിന് കൊടുത്തത്. വാഹനങ്ങളുടെ പാർട്സ് വാങ്ങുന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. അത് ശ്രീനിവാസൻ അദ്ദേഹത്തിന് വേണ്ടി എഴുതി ചേർത്ത കഥാപാത്രമാണ്.'
'ശ്രദ്ധിക്കപ്പെട്ടു ആ കഥാപാത്രം. ശ്രീനിവാസൻ ഭയങ്കര പ്രതിഭയാണ്. അതിൽ സംശയമില്ല. അല്ലെങ്കിൽ ഇത്തരത്തിൽ ജീവിതത്തോട് അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ വളരെ വേഗത്തിൽ എഴുതിയുണ്ടാക്കാൻ ഒരാൾക്ക് ആവില്ല. അവസാനകാലത്ത് തിക്കുറുശ്ശി സുകുമാരൻ നായർ വിഷമത്തിലായിരുന്നു.'
'പക്ഷെ കലാലോകം തന്നെ അദ്ദേഹത്തെ മറന്നു. മലയാള സിനിമ അദ്ദേഹത്തെ മറന്നു. ഒരു സ്മാരകം പോലും അദ്ദേഹത്തിന്റെ പേരിലില്ല. വരും തലമുറ അദ്ദേഹത്തെ അറിയണം' വിപിൻ മോഹൻ പറഞ്ഞു. അടുത്തിടെയായിരുന്നു തമിഴ് നടൻ ഗൗതം കാർത്തിക്കിന്റേയും മഞ്ജിമയുടേയും വിവാഹം. വളരെ ലളിതമായിട്ടാണ് ചടങ്ങുകൾ നടന്നത്.


Click it and Unblock the Notifications