ബിസിനസിന് പോലും പ്രശ്നം? ഒടുവിൽ ക്ഷമ പറയാമെന്ന് ദിയ കൃഷ്ണ; പക്ഷെ ഒരു കാര്യത്തിൽ മാത്രം
തൊട്ടതെല്ലാം വിവാദമാകുന്ന ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് എപ്പോഴും തുണയാകാറ് പെട്ടെന്ന് ജനം എല്ലാം മറക്കുന്നതാണ്. എന്നാൽ ഇത്തവണ സാഹചര്യം മാറി എന്നാണ് വ്യക്തമാകുന്നത്. ഹേറ്റ് കമന്റുകൾ തുടരെ നേരിടുകയാണ് ദിയ കൃഷ്ണ. ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. പറഞ്ഞത് ന്യായമായ കാര്യമാണെങ്കിലും പറഞ്ഞ രീതി ആർക്കും ഇഷ്ടപ്പെട്ടില്ല. വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മ എന്ന് വിളിക്കാൻ പറ്റില്ല, എനിക്ക് സ്വന്തമായി അച്ഛനും അമ്മയുമുണ്ട്, അത് ഇല്ലാത്തവർ വേണമെങ്കിൽ ആരെയെങ്കിലും അങ്ങനെ വിളിച്ചോളൂ എന്നാണ് ദിയ പറഞ്ഞത്.
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാണ് ദിയയുടെ സംസാരമെന്ന് വിമർശനം വന്നു. ആദ്യമായാണ് ഇത്രയും രൂക്ഷമായ വിമർശനങ്ങൾ ദിയക്ക് നേരിടേണ്ടി വരുന്നത്. മുമ്പ് പിന്തുണച്ചവർ പോലും ഇന്ന് തള്ളിപ്പറയുന്നു. ഇതിനിടെ പതിനായിരത്തിലേറെ പേർ യൂട്യൂബ് ചാനൽ അൺസബ്സ്ക്രെെബ് ചെയ്തു. ഇപ്പോഴിതാ തന്റെ പരാമർശത്തിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിയ കൃഷ്ണ.

സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവർ ബാക്കിയുള്ളവരെ പോയി അച്ഛാ. അമ്മേയെന്ന് വിളിച്ചോളൂ എന്ന പരാമർശം തന്നേ വേദനിപ്പിച്ചെന്ന് ഒരാൾ ദിയക്ക് മെസേജ് അയച്ചു. ഇതിന്റെ സ്ക്രീൻ ഷോട്ടോട് കൂടിയാണ് ദിയ കൃഷ്ണയുടെ പ്രതികരണം. കുറച്ച് നെഗറ്റീവ് കമന്റുകൾക്കെതിരെ ഞാൻ നടത്തിയ പ്രസ്താവന വലിയ തെറ്റിദ്ധാരണയുണ്ടാക്കി എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവർ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കാൻ തയ്യാറാണ്. ഞാനത് പറഞ്ഞപ്പോൾ ഒരുപാട് ആലോചിച്ചില്ല.
എന്റെ ഇൻസ്റ്റഗ്രാം, യൂട്യൂബ് കുടുംബത്തിലെ ചിലർ ഇതേ കാര്യം പറഞ്ഞ് ആത്മാർത്ഥമായി മെസേജ് അയച്ചു. ആരെയെങ്കിലും വേദനിപ്പിക്കുകയോ പുതുതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ദിയയുടെ കൃഷ്ണയുടെ വാക്കുകൾ. അതേസമയം അമ്മായിയമ്മയെ അമ്മയെന്ന വിളിക്കാൻ പറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നെന്നും ദിയ പറയുന്നുണ്ട്.
നിലവിൽ ദിയയുടെ ബിസിനസ് പേജിൽ പോലും നെഗറ്റീവ് കമന്റ് വരുന്നുണ്ട്. ദിയയുടെ സ്ഥാപനത്തിൽ നിന്നും ആഭരണങ്ങൾ വാങ്ങരുത്, അഹങ്കാരത്തെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ട എന്നാണ് ഭൂരിഭാഗം കമന്റുകളും. ഇതിനിടെയാണ് ഭാഗികമായെങ്കിലും ക്ഷമ പറയാൻ ദിയ കൃഷ്ണ തയ്യാറായത്.


Click it and Unblock the Notifications

