വിദേശത്ത് ചേട്ടനുള്ളവളെ കൂടി ഇനി കിട്ടണം; പണം തട്ടിയവരിൽ രണ്ടുപേർ പോലീസ് പിടിലായ സന്തോഷത്തിൽ ദിയ!
അഞ്ച് വർഷത്തോളമായി ഓ ബൈ ഓസി എന്ന സ്ഥാപനവുമായി സജീവമാണ് ഇൻഫ്ലൂവൻസറും കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഇത്രയും വർഷത്തിനിടെ ആദ്യമായി അടുത്തിടെ വലിയൊരു സാമ്പത്തിക തട്ടിപ്പിന് ഇരയാകേണ്ടി വന്നു ദിയയ്ക്ക്. അതും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന മൂന്ന് പെൺകുട്ടികളാണ് തട്ടിപ്പ് നടത്തിയത്. ക്യു ആർ കോഡ് വഴി അറുപത്തിയൊമ്പത് ലക്ഷത്തോളം രൂപയും ഷോപ്പിലെ നിരവധി സ്റ്റോക്കുകളുമാണ് ജീവനക്കാർ ദിയയെ പറ്റിച്ച് സ്വന്തമാക്കിയത്.
രണ്ട് മാസം മുമ്പ് ദിയയുടെ സ്ഥാപനത്തിലുണ്ടായ ഈ സാമ്പത്തിക തട്ടിപ്പ് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ദിയയും കുടുംബാംഗങ്ങളും തന്നെയാണ് തട്ടിപ്പ് സംഘത്തെ കണ്ടെത്തിയത്. പണം തിരികെ നൽകിയാൽ കേസോ നിയമ നടപടികളോ ഇല്ലാതെ പ്രശ്നം അവസാനിപ്പിക്കാൻ എന്നാണ് ദിയ കരുതിയിരുന്നത്. പക്ഷെ പണം തിരികെ നൽകാൻ തട്ടിപ്പ് സംഘം തയ്യാറായില്ല.

എട്ട് ലക്ഷം രൂപ മാത്രമാണ് തിരികെ കൊടുത്തത്. അതുകൊണ്ട് തന്നെ ദിയയും കുടുംബവും പോലീസിൽ പരാതിപ്പെട്ടു. ദിയയുടെ പരാതി എത്തിയ ഉടൻ തട്ടിപ്പ് സംഘം കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ മറ്റൊരു കേസ് കൊടുത്തു. തട്ടികൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.
മാത്രമല്ല കൃഷ്ണകുമാർ ഭീഷണിപ്പെടുത്തിയെന്നും ദിയയുടെ ഭർത്താവ് അശ്വിൻ രാത്രി കാലങ്ങളിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളും പ്രതികൾ ഉന്നയിച്ചിരുന്നു. അതെല്ലാം കള്ളമാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ദിയയും കൃഷ്ണകുമാറും തെളിയിച്ചു. എത്രകാലം കേസിന് പിറകെ നടക്കേണ്ടി വന്നാലും തന്നെ പറ്റിച്ചവർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്തിട്ട് മാത്രമെ വിശ്രമമുള്ളുവെന്ന നിലപാടിലായിരുന്നു ദിയ.
ആ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. പല തവണ മുൻകൂർ ജാമ്യത്തിനായി മൂന്ന് പ്രതികളും ശ്രമിച്ചിരുന്നു. പക്ഷെ അപേക്ഷ കോടതി തള്ളി ഇതോടെയാണ് പ്രതികളിൽ രണ്ടുപേർ പോലീസിൽ കീഴടങ്ങിയത്. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയ പ്രതികൾ. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് അറിയിപ്പ് കിട്ടിയതോടെയാണ് ഇരുവരും അൽപസമയം മുമ്പ് പോലീസിൽ കീഴടങ്ങിയത്.
കുറേ നാളുകളായി മൂവർ സംഘം ഒളിവിലായിരുന്നു. മ്യൂസിയം പോലീസ് പലതവണ ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇവരെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്താൽ മാത്രമെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളു.

വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടുപേരെയും കോടതിയിൽ ഹാജരാക്കും. ഏറെ നാളത്തെ തന്റെ സങ്കടത്തിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. വിദേശത്ത് ചേട്ടനുള്ളവൾ മാത്രം ഇനി ബാക്കി. നിങ്ങൾ ഏറ്റുമുട്ടിയത് ശരിയായ ആൾക്കാരുമായിട്ടല്ല.
നിങ്ങളോട് ഞാൻ ദയ കാണിച്ചതുകൊണ്ട് എനിക്ക് നിങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയില്ല എന്നതിന് അർത്ഥമില്ല എന്നാണ് പ്രതികൾ കീഴടങ്ങിയ വാർത്ത പങ്കിട്ട് ദിയ സോഷ്യൽമീഡിയയിൽ കുറിച്ചത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ആ പണം ഉപയോഗിച്ച് വീട് നിർമ്മിക്കുകയും സ്വർണ്ണം വാങ്ങുകയും ലൈഫ് സ്റ്റൈലിൽ തന്നെ മാറ്റം കൊണ്ടുവന്നതായും അറിയാൻ കഴിഞ്ഞുവെന്നാണ് അടുത്തിടെ ഒരു വ്ലോഗിലൂടെ ദിയ വെളിപ്പെടുത്തിയത്.
ദിയയുടെ ഓ ബൈ ഓസിക്ക് തിരുവനന്തപുരത്ത് ഒരു ഫിസിക്കൽ സ്റ്റോറുണ്ട്. അവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. ഗർഭിണിയായതിന്റെ അവശതകൾ കൊണ്ട് ബിസിനസിൽ അധികം ശ്രദ്ധ നൽകാൻ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല. ആ അവസരം ജീവനക്കാരികൾ ഉപയോഗിക്കുകയായിരുന്നു.


Click it and Unblock the Notifications