'നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഫഹദ് എന്നെ കൊണ്ടുപോയത് ഊട്ടിക്ക്, ബ്രദറിനെപ്പോലെയാണ്'; സൗബിൻ!
സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ജിന്ന്. സ്ട്രേറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രം ഈ വരുന്ന 30ന് തിയേറ്ററുകളിലേക്ക് എത്തും.
സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ച് കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിർവഹിച്ചിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമ പലവിധ കാരണങ്ങളാൽ റിലീസ് മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സൗബിൻ.
'പഠിച്ചില്ലെങ്കിലും സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർമാർക്ക് എന്നെ ഇഷ്ടമായിരുന്നു. കാമറയും ലൈറ്റും വെച്ച് കാമറമാനാണ് മഹേഷിന്റെ പ്രതികാരത്തിലെ എന്റെ ഇന്നസെന്റ് ഫെയ്സ് കാപ്ചർ ചെയ്തെടുത്തത്.'
'ജിന്നിലെ എന്റെ കഥാപാത്രത്തിന് ഇടയ്ക്കിടെ വന്ന് പോകുന്ന ഒരു സ്വഭാവമാണ് ജിന്ന്. ഞാനൊരു ജിന്നായാൽ മമ്മൂക്കയുടെ അടുത്ത് പോയി മമ്മൂക്കയെ നോക്കി ഇരിക്കും. സിനിമയിലെ കഥാപാത്രങ്ങൾ ചെയ്ത് കഴിയുമ്പോൾ കുറച്ച് നേരത്തേക്ക് എങ്കിലും ശരീരത്തിൽ നിന്നും പോകാതെ കൂടെയുണ്ടാകും.'
'കുമ്പളങ്ങിയിലെ സജിയും അമ്പിളിയിലെ അമ്പിളിയുമൊക്കെ ഇടയ്ക്ക് ആരോടേലും സംസാരിക്കുമ്പോൾ കേറി വരും. ജിന്ന് കഴിഞ്ഞ് അങ്ങനൊരു അനുഭവമുണ്ടായിട്ടില്ല. സോഫ്റ്റ് ഹാർട്ടഡാണ് ജിന്നിലെ കഥാപാത്രം. ഹിന്ദിയൊക്കെ പഠിച്ചു ജിന്നിന് വേണ്ടി. സന്തോഷ് ശിവൻ സാറിന് ഒപ്പം വർക്ക് ചെയ്തിട്ടുള്ളതുകൊണ്ടാണ് ഹിന്ദി കുറച്ച് അറിയാവുന്നത്.'

'സിദ്ധാർഥ് ഭരതൻ എന്റെ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ ഡിസ്കഷനുണ്ടായിട്ടുണ്ട്. ഒരുമിച്ചായിരുന്നു താമസം. ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. ജിന്നിലെ ചില സീക്വൻസുകൾ എന്റെ ഉള്ളിൽ തട്ടിയിരുന്നു. ജിന്നിന്റെ ഷൂട്ട് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. സിനിമയിൽ അഭിനയിക്കും മുമ്പാണ് കൈയ്യിൽ ടാറ്റു ചെയ്തത്.'
'അഭിനയിച്ച് തുടങ്ങിയശേഷമായിരുന്നെങ്കിൽ ചിലപ്പോൾ ചെയ്യില്ലായിരുന്നു. മേക്കപ്പ് മുഖത്ത് ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. കാരണം അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ലഭിച്ചിട്ടില്ല. സിദ്ധാർഥ് കലക്കൻ ഡയറക്ടറാണ്. ആർട്ടിസ്റ്റുകൾ വളരെ കംഫർട്ടബിളാണ് അദ്ദേഹത്തോടൊപ്പം.'
'നല്ല ഹ്യൂമറുള്ള വ്യക്തിയാണ്. അസിസ്റ്റ് ചെയ്ത എല്ലാ പടത്തിലും പാസിങ് ഷോട്ടിൽ അഭിനയിച്ചിട്ടുണ്ട്. പതിനാറ് വർഷത്തോളം അസിസ്റ്റ് ചെയ്തശേഷമാണ് അഭിനയത്തിലേക്ക് വന്നത്.'
'ഫഹദിനൊപ്പം ഡ്രൈവിന് പോകാറുണ്ട്. ഒരു ദിവസം നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഫഹദ് എന്നെ കൂട്ടി പോയത് ഊട്ടിക്കാണ്. അങ്ങനെ ഗോവയ്ക്കെല്ലാം ഫഹദിനൊപ്പം ഡ്രൈവ് പോയിട്ടുണ്ട്. അവൻ എനിക്കൊരു ബ്രദറിനെപ്പോലെയാണ്. ചെറുപ്പം മുതൽ അറിയാം. നല്ല കെയറിങാണ്.'
'ഷൈൻ ടോം ചാക്കോ കട്ട ഫ്രണ്ടാണ്. അസിസ്റ്റന്റായിരുന്നപ്പോൾ മുതൽ പരിചയമുണ്ട്. നസ്രിയയ്ക്ക് ഭയങ്കര എനർജിയാണ്. അവളുണ്ടെങ്കിൽ ഭയങ്കര ഹാപ്പിനസാണ്. കേട്ടപാടെ ഇഷ്ടപ്പെട്ട കഥയാണ് ജിന്ന്. എന്നെ മാറ്റല്ലേയെന്നാണ് സിദ്ധാർഥിനോട് പറഞ്ഞത്. ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത് പറവയുടെ റിലീസ് സമയത്താണ്. ജിന്നിൽ വളരെ രസകരമായ ഒരുപാട് മുഹൂർത്തങ്ങളുണ്ട്' സൗബിൻ പറഞ്ഞു.


Click it and Unblock the Notifications











