'ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാൽ വയസ് കാലത്ത് ജീവിക്കാമല്ലോ'; ഇന്നസെന്റിന്റെ വീടുകൾക്കെല്ലാം ഒരേ പേര്!
പ്രാർഥനകൾ വിഫലമാക്കി അങ്ങനെ ഇന്നസെന്റും തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ്. പലരുടേയും ടെൻഷൻ റിലീഫ് സിനിമകളുടേയും കോമഡി രംഗങ്ങളുടേയും ലിസ്റ്റ് പരിശോധിച്ചാൽ അതിലെല്ലാം നടൻ ഇന്നസെന്റ് നിറഞ്ഞാടിയ സിനിമകളും കോമഡി രംഗങ്ങളുമെല്ലാമുണ്ടാകും. ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്.
പലതവണ കാൻസർ പിടിമുറുക്കിയിട്ടും അദ്ദേഹം ചിരിച്ച മുഖത്തോടെ തിരികെ വന്നിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും പൂർണ ആരോഗ്യവാനായി അദ്ദേഹം തിരികെ വരുമെന്ന് സിനിമാപ്രേമികളടക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഇന്നസെന്റിന് പകരം വെക്കാൻ മറ്റൊരു കലാകാരനില്ല മലയാള സിനിമയിൽ.

രണ്ടാഴ്ചയിലേറയായി ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു മരണം. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്. മലയാള സിനിമ നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ 18 വര്‍ഷം പ്രസിഡന്റുമായിരുന്നു.
ഇരിങ്ങാലക്കുട സ്വദേശിയായ അദേഹം അഞ്ച് പത്തിറ്റാണ്ടോളം മലയാള സിനിമയില്‍ സ്ഥിര സാന്നിധ്യമായിരുന്നു. 700 ഓളം ചിത്രങ്ങളുടെ ഭാഗമായ അദേഹം 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോകസഭാംഗവുമായി.
സിനിമയിൽ വന്നശേഷം ഇരിങ്ങാലക്കുടയിൽ അദ്ദേഹം സ്വന്തമാക്കിയ വീടുകൾക്കെല്ലാം ഒരേ പേരായിരുന്നു... പാർപ്പിടം... അന്തരിച്ച നടൻ നെടുമുടി വേണുവാണ് ഇന്നസെന്റിന്റെ വീടിന് ആ പേര് സമ്മാനിച്ചത്. മനോഹരമായ ഒരു കഥയും ആ പേരിന് പിന്നിലുണ്ട്.
ഒരിക്കൽ അദ്ദേഹം തന്നെ അത് വെളിപ്പെടുത്തിയിരുന്നു. ക്രൈസ്റ്റ് കോളജ് റോഡിൽ ആയിരുന്നു ഇന്നസന്റ് ആദ്യമായി സ്വന്തമായി വീട് വെയ്ക്കുന്നത്. വീട് പണി കഴിഞ്ഞപ്പോൾ ഒരു കപ്പേള പോലെ തോന്നിച്ചുവെന്ന് ഇന്നസന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇനി ആരെങ്കിലും പള്ളിയോ ക്ഷേത്രമോ ആണെന്ന് വിചാരിച്ചാലും തെറ്റ് പറയാൻ പറ്റില്ല.

എന്തിനാ ഇങ്ങനൊരു വീട് വെച്ചതെന്ന് അന്വേഷിക്കുന്ന നാട്ടുകാരോട് പറയാൻ ഇന്നസന്റ് ഒരു മറുപടിയും തയാറാക്കി സൂക്ഷിച്ചിരുന്നു. പള്ളിയോ ക്ഷേത്രമോ ആണെന്ന് കരുതി ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാൽ അതുവെച്ച് വയസ് കാലത്ത് ജീവിക്കാമല്ലോ എന്നതായിരുന്നു അത്. പക്ഷെ ഇങ്ങനെ മറുപടിയൊക്കെ പറഞ്ഞിരുന്നെങ്കിലും ആളുകളുടെ ചോദ്യം ഇന്നസന്റിനെ ബുദ്ധിമുട്ടിലാക്കിത്തുടങ്ങിയിരുന്നു.
ഒടുവിൽ ഒരു സിനിമാ സെറ്റിൽ നെടുമുടി വേണുവിനോട് ഈ സങ്കടം ഇന്നസെന്റ് പങ്കുവെച്ചപ്പോൾ അദ്ദേഹമാണ് താമസിക്കുന്ന സ്ഥലം എന്ന് അർഥം വരുന്ന പാർപ്പിടം എന്ന് വീടിന് മുമ്പിൽ പേരെഴുതി വെയ്ക്കാൻ നിർദേശിച്ചത്. പിന്നീട് തെക്കേ അങ്ങാടിയിൽ രണ്ട് വീടുകൾ വംച്ചപ്പോഴും പാർപ്പിടം എന്ന് തന്നെ പേരിട്ടു ഇന്നസെന്റ്. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം നടക്കുന്നത്.
സഹപ്രവർത്തകരും പ്രേക്ഷകരുമടക്കം സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖരെല്ലാം ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. പലരും അദ്ദേഹത്തെ കണ്ട് വിങ്ങിപ്പൊട്ടുകയാണ്. ദിലീപും ജയറാമുമെല്ലാം വിങ്ങിപ്പൊട്ടി നിൽക്കുന്നത് കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടതാണ്. മന്ത്രി കെ.രാജൻ, ആർ.ബിന്ദു തുടങ്ങിയവർ നേരത്തെ തന്നെ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു.
മമ്മൂട്ടി, മുകേഷ്, വിനീത്, കുഞ്ചൻ, ബാബുരാജ്, ഹരിശ്രി അശോകൻ, ഷാജോൺ, നടി മുക്ത, ദിലീപ്, സായ്കുമാർ, ദുൽഖർ സൽമാൻ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേരും ഇന്നസന്റിനെ ഒരു നോക്ക് കാണാനായി സ്‌റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ഒരുമണി വരെയാണ് സ്‌റ്റേഡിയത്തിൽ പൊതുദർശന ചടങ്ങുകൾ നടക്കുക.
ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക്. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.


Click it and Unblock the Notifications