'ഭാര്യയുടെ പ്രസവം ചിത്രീകരിച്ചതിന് അജിത്തിനെ വിമർശിച്ചില്ല... ഇർഫാന് ആ സ്വീകാര്യത ലഭിക്കാത്തതിന് പിന്നിൽ...'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതും വാർത്തകളിൽ ഇടംപിടിച്ചതുമായ ഒന്നായിരുന്നു തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻ പങ്കിട്ട ഒരു വ്ലോഗ് വീഡിയോ. യുട്യൂബ് ചാനലിൽ 45 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള തമിഴ്നാട്ടുകാരനായ ഇർഫാൻ അടുത്തിടെ ഭാര്യയുടെ പ്രസവ വീഡിയോ വ്ലോഗായി പങ്കിട്ടിരുന്നു.
ജൂലൈയിലാണ് ഇർഫാന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യ ഗർഭിണിയായത് മുതൽ വിദേശത്ത് പോയി കുഞ്ഞിന്റെ ലിംഗനിർണ്ണയ പരിശോധന നടത്തിയതടക്കം എല്ലാം വീഡിയോയായി ഇർഫാൻ പങ്കിടാറുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് എല്ലാ യുട്യൂബേഴ്സും ചെയ്യാറുള്ളതുപോലെ പ്രസവ വീഡിയോയും ഇർഫാൻ ഷൂട്ട് ചെയ്ത് പങ്കിട്ടത്.

ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ കുഞ്ഞ് ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തി പതിനാറ് മിനിറ്റുള്ള വീഡിയോയാണ് ഇർഫാൻ പങ്കിട്ടത്. മാത്രമല്ല കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിച്ചത് ഡോക്ടറായിരുന്നില്ല ഇർഫാൻ തന്നെയായിരുന്നു. അതും വീഡിയോയിൽ കാണാമായിരുന്നു. ആ രംഗങ്ങളും ഷൂട്ട് ചെയ്ത് പങ്കിട്ടതാണ് ഇർഫാന് വിനയായത്.
ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഇർഫാൻ പൊക്കിൾ കൊടി മുറിച്ചത്. പക്ഷെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങൾ തേടി. വീഡിയോ വിവാദമായതോടെ ഇർഫാൻ തൻ്റെ യുട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. എന്നാൽ ഇർഫാനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തിൽ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന ഡോക്ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ ആന്‍റ് റൂറൽ ഹെൽത്ത് സർവ്വീസ് ഡയറക്ടർ അറിയിച്ചിരുന്നു. ഇർഫാനും ആരോഗ്യവകുപ്പ് നോട്ടീസ് അയക്കും. കുഞ്ഞിന്റെ ലിംഗനിർണയം നടത്തി പരസ്യമാക്കിയത് വിവാദമായപ്പോൾ അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കിയുമാണ് ഇർഫാൻ വിവാദത്തിൽ നിന്നും തലയൂരിയത്.
ഇർഫാൻ കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിച്ച സംഭവത്തിൽ ചിലർ അദ്ദേഹത്തെ അനുകൂലിച്ചും രംഗത്ത് എത്തി. വിദേശ രാജ്യങ്ങളിൽ പ്രസവം നടക്കുമ്പോൾ ഭർത്താവ് തന്നെയാണ് പൊക്കിൾ കൊടി മുറിക്കാറുള്ളതെന്നും പിന്നെന്തിനാണ് ഇർഫാനെ ക്രൂശിക്കുന്നതെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്. അതേസമയം ഇപ്പോഴിതാ ഇർഫാൻ വിഷയം വലിയ ചർച്ചയായതോടെ തമിഴ്നാട്ടിൽ പ്രശസ്തനായ ഡോക്ടർ പ്രകാശ് മൂർത്തി പ്രതികരിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

നടൻ അജിത്ത് കുമാർ ഭാര്യ ശാലിനിയുടെ പ്രസവ വീഡിയോ പകർത്തിയ സംഭവത്തെ കുറിച്ച് അടക്കം പ്രകാശ് മൂർത്തി സംസാരിച്ചു. വർഷങ്ങൾക്ക് മുമ്പ് ഭാര്യ ശാലിനിയുടെ പ്രസവം ചിത്രീകരിച്ചതിന് നടൻ അജിത്തിനെ ആരും വിമർശിച്ചിട്ടില്ല. അജിത്ത് കുമാർ തൻ്റെ ഭാര്യ ശാലിനിയുടെ പ്രസവത്തിൻ്റെ വീഡിയോ സമീപത്ത് നിന്ന് ക്യാമറയിൽ പകർത്തി.
പ്രസവസമയത്ത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ വേണ്ടിയാണ് അജിത്ത് അന്ന് ഹാന്റി ക്യാമിൽ ഭാര്യയുടെ പ്രസവം ഷൂട്ട് ചെയ്തത്. അന്ന് അദ്ദേഹത്തെ തമിഴ്നാട്ടിലുള്ള എല്ലാവരേയും അഭിനന്ദിച്ചു. പക്ഷെ ഇർഫാൻ ഇതേ കാര്യം ചെയ്തപ്പോൾ വിമർശനം വരാൻ മറ്റൊരു കാരണം കൂടിയുണ്ട്.
ഭാര്യയുടെ പ്രസവം വീഡിയോയാക്കി പകർത്തുക മാത്രമല്ല കുഞ്ഞിൻ്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റിയതും ഇർഫാനാണ്. അതൊരു വലിയ മിസ്റ്റേക്കാണ് എന്നാണ് ഡോക്ടർ പ്രകാശ് മൂർത്തി പ്രതികരിച്ച് പറഞ്ഞത്.
ഇർഫാൻ വിദേശത്തായതിനാൽ താരം തിരികെ വന്നശേഷം നടപടിയുണ്ടാകും. വിവാദങ്ങൾക്കിടയിലും മകളുടെ പേരിടൽ ചടങ്ങിന്റെ വീഡിയോ പങ്കിട്ട് ഇർഫാൻ എത്തിയിരുന്നു. ഇഫ എന്നാണ് ഇർഫാൻ കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.


Click it and Unblock the Notifications