'കാൻസറാണെന്ന് അറിഞ്ഞപ്പോൾ ഇന്നസെന്റ് തകർന്നു; ഡയലോഗിൽ ഒരു വാക്ക് പോലും പറയാൻ പറ്റിയില്ല'
മലയാള സിനിമയെ പിടിച്ചുലച്ച സംഭവമാണ് നടൻ ഇന്നസെന്റിന്റെ മരണം. ഏവർക്കും പ്രിയങ്കരനായ ഇന്നസെന്റ് വിടവാങ്ങിയത് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എപ്പോഴും രസകരമായി സംസാരിക്കുന്ന ഇന്നസെന്റിനെ മാത്രമേ ജനങ്ങൾ കണ്ടിട്ടുള്ളൂ. എന്നാൽ നടൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ചെറുതല്ല. കാൻസർ രോഗം ബാധിച്ച നടൻ ഏറെനാൾ ചികിത്സയിലായിരുന്നു. രണ്ട് വട്ടമാണ് ഇന്നസെന്റ് കാൻസറിനെ അഭിമുഖീകരിച്ചത്.
അസുഖ കാലത്ത് ഇന്നസെന്റ് കാണിച്ച ആത്മധൈര്യം ഏവർക്കും പ്രചോദനമായി. ആളുകളുടെ സഹതാപം തനിക്ക് വേണ്ടെന്ന് വ്യക്തമാക്കിയ ഇന്നസെന്റ് അസുഖകാലത്തെക്കുറിച്ച് തമാശയോടെയാണ് എപ്പോഴും സംസാരിച്ചത്. 'കാൻസർ വാർഡിലെ ചിരി' എന്ന നടന്റെ പുസ്തകം ഏറെ ശ്രദ്ധ നേടി.

ഇന്നസെന്റിന് അസുഖം സ്ഥിരീകരിച്ച സമയത്തെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഡോക്ടർ വിപി ഗംഗാധരൻ. കാൻസറാണെന്ന് അറിഞ്ഞപ്പോൾ ഇന്നസെന്റ് തകർന്ന് പോയിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ദ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ വിപി ഗംഗാധരൻ.
'കാൻസർ ആണെന്ന് അറിയുമ്പോൾ എല്ലാവർക്കും ഷോക്ക് ഉണ്ടാവും. ഇന്നസെന്റും തകർന്ന് പോയി. പക്ഷെ റിക്കവറി ഘട്ടം വ്യത്യസ്തമാണ്. കേൾക്കുന്ന നിമിഷത്തിൽ നമ്മൾ എന്തൊക്കെ ധൈര്യമാണെന്ന് പറഞ്ഞാലും തകർന്ന് പോവും. നമ്മുടെ ജീവിതം ഒറ്റയടിക്ക് തിരിയുകയാണ്. രോഗവിവരം അറിയുമ്പോൾ പല ഘട്ടങ്ങളുണ്ടാവും. ഒന്ന് ഞെട്ടലാണ്, ആ ഞെട്ടലിൽ നിന്നും റിക്കവർ ചെയ്യും. പിന്നെ ദേഷ്യമാണ്. നാലാമത്തെ ഘട്ടം പിന്തിരിയലും'
'അത് കഴിഞ്ഞാണ് അവർ യാഥാർത്ഥ്യത്തിലേക്ക് വരിക. പക്ഷെ ഇത് പലർക്കും വ്യത്യസ്തമായിരിക്കും. എല്ലാവരും ഈ ഘട്ടങ്ങളിലൂടെ പോകണമെന്നില്ല. ഇന്നസെന്റ് പോസിറ്റീവ് ആയിരുന്നു. 24 മണിക്കൂറിനുള്ളിൽ പുറത്ത് വന്ന് എനിക്ക് അസുഖമാണെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ടെൻഷൻ ഇല്ലാതാക്കി, ഡോക്ടർ പറയുന്നു.
ഇന്നസെന്റിനോട് അസുഖവിവരം പറഞ്ഞ സന്ദർഭവും ഡോക്ടർ ഓർത്തു. 'ബയോപ്സി കഴിഞ്ഞ് പോയതാണ് ഇന്നസെന്റ്. ഞാൻ വിളിക്കുമ്പോൾ ഷൂട്ടിംഗ് സ്ഥലത്തായിരുന്നു. ഒരു പ്രോബ്ലം ഉണ്ട് കാണണം എന്ന് പറഞ്ഞു. എനിക്കപ്പോഴേ മനസ്സിലായെന്ന് ഇന്നസെന്റ് കണ്ടപ്പോൾ പറഞ്ഞു. ഷൂട്ടിംഗിൽ പത്ത് മിനുട്ട് ദൈർഘ്യമുള്ള ഡയലോഗ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. പക്ഷെ ഒരു വാക്ക് പോലും അദ്ദേഹത്തിന് വന്നില്ല. അതാണ് ഷോക്ക്,' ഡോക്ടർ വിപി ഗംഗാധരൻ പറഞ്ഞു.

കാൻസർ ബാധിച്ച നാളുകളെക്കുറിച്ച് ഇന്നസെന്റ് മുമ്പ് സംസാരിച്ചിട്ടുണ്ട്. അസുഖം സ്ഥിരീകരിച്ച സമയത്ത് വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. ഒരു വർഷത്തെ ചികിത്സ കൊണ്ട് ഭേദമായി. പക്ഷെ ഭാര്യ ആലീസിനും കാൻസർ സ്ഥിരീകരിച്ചപ്പോൾ വിഷമിച്ചിരുന്നെന്ന് ഇന്നസെന്റ് തുറന്ന് പറഞ്ഞു. യാതൊരു അസുഖവുമില്ലാതിരുന്ന ഘട്ടത്തിലാണ് ആലീസ് മോമോംഗ്രാം ടെസ്റ്റ് ചെയ്യുന്നത്.
മകനാണ് ടെസ്റ്റ് ചെയ്ത് നോക്കാൻ പറഞ്ഞത്. അന്നത്തെ തീരുമാനം നന്നായെന്നും ഇന്നസെന്റ് പറഞ്ഞു. രോഗം ഭേദമായെന്ന് കരുതിയ ഘട്ടത്തിൽ രണ്ടാമതും ഇന്നസെന്റിന് കാൻസർ ബാധിച്ചു. രണ്ടാമത്തെ തവണ അസുഖം വന്നപ്പോൾ കുറേക്കൂടി ധൈര്യം കാണിക്കാനായെന്ന് നടൻ വ്യക്തമാക്കിയിട്ടുണ്ട്.
ചികിത്സയുടെ നാളുകളിൽ കുടുംബത്തിനും ആശ്വാസം നൽകാൻ ഇന്നസെന്റിന് കഴിഞ്ഞു. ആരും സഹതാപത്തോടെ സമീപിക്കേണ്ടെന്നും എല്ലാവരും ചിരിച്ച മുഖത്തോടെ തനിക്ക് അരികിലേക്ക് വരാനും ഇന്നസെന്റ് ബന്ധുക്കളോട് പറഞ്ഞു. ഈ വർഷം മാർച്ച് 26 നാണ് ഇന്നസെന്റ് മരണപ്പെട്ടത്. നടന്റെ വിയോഗം സിനിമാ ലോകത്തിന് കനത്ത നഷ്ടമാണെന്ന് ഏവരും പറയുന്നു. എന്നും ഓർക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് ഇന്നസെന്റ് വിടവാങ്ങിയത്.


Click it and Unblock the Notifications