ജോർജ് കുട്ടിയെ എനിക്ക് മനസിലായിട്ടേയില്ല, അയാളുടേത് വല്ലാത്ത ട്രോമ; തന്റെ നിയന്ത്രണത്തിലല്ലെന്ന് ജീത്തുവും
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളും സസ്പെൻസിന്റെ മുൾമുനയിൽ നിർത്തിച്ചതിനാൽ മൂന്നാം ഭാഗത്തിലും പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. അതേസമയം ദൃശ്യം 3 ഒരു ഇമോഷണൽ സിനിമയായിരിക്കും എന്നാണ് സംവിധായകൻ ജീത്തു ജോസഫ് തുടക്കം മുതലേ പറയുന്നത്. ദൃശ്യത്തിലൂടെ മോഹൻലാലിന് ലഭിച്ചത് കരിയറിൽ ഏറ്റവും ചർച്ചയായ കഥാപാത്രങ്ങളിലൊന്നാണ്. ജോർജ് കുട്ടി എന്ന കഥാപാത്രത്തെ നടൻ അവിസ്മരണീയമാക്കി.
ജോർജ് കുട്ടിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്കിതുവരെ ഈ കഥാപാത്രത്തെ മനസിലായിട്ടില്ലെന്ന് മോഹൻലാൽ പറയുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് പരാമർശം. ജോർജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെർഫോം ചെയ്യുന്ന ഒരു ക്യാരക്‌ടറേ ഞാൻ ചെയ്തിട്ടുള്ളൂ.
എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. ഡിഫിക്കൽറ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മളെ ഹോണ്ട് ചെയ്യാം. പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാൾ ഭയങ്കര കാൽക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിൾ പൊട്ടിയാൽ എല്ലാം തീർന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
അയാളുടേത് വല്ലാത്ത ട്രോമയാണ്. ആ ഗ്രീഫ് ഞാനെറ്റെടുക്കുന്നില്ല. ജോർജ് കുട്ടിക്ക് തന്നെ കൊടുത്തിരിക്കുകയാണെന്നും മോഹൻലാൽ പറയുന്നു. ഞങ്ങളുടെ കൂടെ വർക്ക് ചെയ്ത പലർക്കും സിനിമ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് അറിയില്ല. അത്രയും പരിശ്രമിച്ചാണ് ഷൂട്ട് ചെയ്തത്. ജോർജ് കുട്ടി വളരെ മിടുക്കനായത് കൊണ്ടല്ല അങ്ങനെ ചെയ്തത്. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം. ആദ്യം മുതലേ ട്രോമയിൽ തന്നെയാണ് ജോർജ് കുട്ടി. ദുഖിതനാണ്. ഒരിക്കലും നിങ്ങൾ വിചാരിക്കുന്നത് പോലെ സന്തോഷവാനല്ല.

എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം എന്ന രീതിയിൽ ജീവിക്കുന്നയാളുടെ മാനസികാവസ്ഥ. ദൃശ്യം 3 കുറേക്കൂടി ഇമോഷണൽ സിനിമയാകാൻ സാധ്യതയുണ്ട്. 13 വർഷം കൊണ്ട് ആ കുടുംബം വലുതായി. കുട്ടികൾ വലുതായി. കുട്ടികൾ ചോദ്യം ചോദിക്കാൻ തുടങ്ങി. ജോർജ് കുട്ടിയൊരു പാവമാണ്. അയാൾ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. കയ്യബദ്ധമാണ്. അങ്ങനെ എത്രയോ ആൾക്കാർക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാൻ ജോർജ് കുട്ടി ശ്രമിക്കുകയാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
ഇത്രയും വലിയ പൊസിഷനിൽ ഇരുന്നിട്ടും ഇത്രയും സന്നാഹമുണ്ടായിട്ടും ഗീത പ്രഭാകറിന് മകനെ കൊന്നവരെ പിടിക്കാൻ പറ്റിയില്ലല്ലോ. അതേപോലെയാണ് ജോർജുകുട്ടിയും. അയാളുടെ മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം. അത് പോലെ ജീത്തു ജോസഫിന് നാലാം ഭാഗം എങ്ങനെ ഉണ്ടാക്കാൻ പറ്റുമെന്ന ആശങ്ക. അതിന്റെ കൂടെ പ്രേക്ഷകരും ഓടുന്നു.
ജീത്തു ജോസഫും ദൃശ്യത്തെക്കുറിച്ച് സംസാരിച്ചു. ജോർജ് കുട്ടിയുടെ മനസ് എനിക്ക് ആദ്യം അറിയാമായിരുന്നു. രണ്ടാം ഭാഗം തൊട്ട് പതുക്കെ എന്റെ കയ്യിൽ നിന്ന് വഴുതിപ്പോയി. കാരണം ജോർജ് കുട്ടി പ്രവചനാതീതമായിക്കൊണ്ടിരിക്കുകയാണ്. കഥാകൃത്തിന്റെ നിയന്ത്രണത്തിൽ നിന്ന് വളർന്ന് പോയിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണിത്. ഈ കഥാപാത്രം സൃഷ്ടിക്കുമ്പോൾ ജോർജ് കുട്ടി ഇങ്ങനെയൊക്കെയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ലെന്ന് ജീത്തു ജോസഫും പറഞ്ഞു.


Click it and Unblock the Notifications

