'മോഹൻലാലിന്റെ അടുത്ത് പരാതി പറയാൻ പലർക്കും മടിയുണ്ട്, അമ്മയുടെയും ഫെഫ്കയുടെയും നേതൃസ്ഥാനത്ത് സ്ത്രീകൾ വരണം'
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷമാണ് മലയാളത്തിലെ അഭിനേതാക്കൾക്ക് പുറമെ മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള അന്യഭാഷ താരങ്ങൾ അടക്കം അവരുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തി തുടങ്ങിയത്. മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നുമാണ് ചാർമിള പറഞ്ഞത്. മലയാള സിനിമയിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്.
മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള വെളിപ്പെടുത്തിയിരുന്നു. ചാർമിളയും ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയതിന്റെയും മോഹൻലാലിന്റെ പ്രസ്മീറ്റിനെ കുറിച്ചും അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മോഹൻലാലിനോട് പരാതി പറയാൻ പലർക്കും മടിയുണ്ടെന്നും അമ്മയുടെയും ഫെഫ്കയുടെ നേതൃസ്ഥാനത്ത് സ്ത്രീകൾ വരണമെന്നുമാണ് ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ചാർമിളയേയൊന്നും ഞാൻ കണ്ടിട്ടില്ല. ഞങ്ങൾ ഡബ്ബിങ് സ്റ്റുഡിയോയ്ക്കുള്ളിൽ ഉള്ളവരാണ്. സ്റ്റുഡിയോയ്ക്കുള്ളിൽ നടിമാർ അങ്ങനെ വരാറില്ല. കാബൂളിവാല സിനിമയിൽ ഞാനാണ് അവർക്ക് ഡബ്ബ് ചെയ്തത്.
പക്ഷെ അവർക്ക് അത് അറിയില്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ളതൊന്നും ഞാൻ കേട്ടിട്ടില്ല. പക്ഷെ എന്നോ നടന്ന കാര്യങ്ങളാണ് ചാർമിള അടക്കമുള്ളവർ ഇപ്പോൾ പറയുന്നത്. അതിന് ഒരു പ്രതിവിധി വേണ്ടേ നമുക്ക്. സത്യം പുറത്ത് വരണം. ആരൊക്കെ കുറ്റം ചെയ്തിട്ടുണ്ടോ അവരെയൊക്കെ പുറത്ത് കൊണ്ടുവരണം. പക്ഷെ വൈകരുത്. നിയമം നമ്മളെ സഹായിക്കണമെങ്കിൽ നമ്മൾ ഉടനടി പ്രവർത്തിക്കണം.
അപ്പോഴാണ് നിയമത്തിന് കുറച്ച് കൂടി വേഗതയിൽ കാര്യങ്ങൾ നീക്കാൻ സാധിക്കുക. വിക്ടിം പരാതി പറയുമ്പോൾ അത് നടന്നോ ഇല്ലയോയെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയന്റെ ബാധ്യതയാണ്. പക്ഷെ കാലതാമസം നേരിടും. എത്ര വർഷങ്ങൾ ഇത് പോകും. അതേസമയം നമ്മുടെ കയ്യിൽ ശക്തമായ തെളിവുണ്ടെങ്കിൽ... ഇന്നത്തെ കാലത്ത് തെളിവുണ്ടാക്കാനാണോ പാട്..? ടെക്നോളജി വളർന്നു... 2024 ആയി. എന്നിട്ടും സ്ത്രീകൾക്ക് ധൈര്യം വന്നിട്ടില്ല.
ഭയപ്പെടുന്നുവെന്ന് പറയുന്നു. ഇനി വരുന്ന തലമുറയ്ക്ക് മനസമാധാനത്തോടെ ജോലി ചെയ്യാൻ ഒരു ഇടം ഉണ്ടാക്കി കൊടുക്കണമെങ്കിൽ നമ്മളിൽ ചിലർ രക്തസാക്ഷികളാവണം. എങ്കിലെ ചരിത്രം ഉണ്ടാവുകയുള്ളു. അത് സ്ത്രീകൾ മനസിലാക്കണം. ഒരേ ഒരു പ്രാവശ്യം ഒരു സംവിധായകൻ മോശമായ രീതിയിൽ എന്നോട് സംസാരിച്ചു.

അയാൾക്ക് കൊടുക്കേണ്ട രീതിയിൽ വ്യക്തമായ മറുപടി കൊടുത്തശേഷം പിന്നീട് ഒരാൾ പോലും എന്നോട് അങ്ങനെ സംസാരിച്ചിട്ടില്ല. അങ്ങനെ സംസാരിക്കാൻ ആർക്കും ധൈര്യവുമില്ല. മോഹൻലാലിന്റെ പ്രസ്മീറ്റിന്റെ ചില ഭാഗങ്ങളെ ഞാൻ കണ്ടിട്ടുള്ളു. അതുകൊണ്ട് തന്നെ അതിൽ എനിക്ക് വ്യക്തത കിട്ടിയിട്ടില്ല. ഞാൻ യാത്രയിലായിരുന്നു.
ഇനി വേണം അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കേൾക്കാൻ. പക്ഷെ വ്യക്തിപരമായുള്ള എന്റെ ഒരു അഭിപ്രായം അദ്ദേഹം എന്ത് പറഞ്ഞുവെന്നുള്ളതല്ല. ഇനി അമ്മയുടെ നേതൃസ്ഥാനത്ത് സ്ത്രീകൾ വരണം എന്നുള്ളതാണ്. പുരുഷന്മാരെ മാറ്റി നിർത്തണമെന്നല്ല. നേതൃസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ ഇത്തരം ആരോപണങ്ങൾ ചെന്ന് പറയാനുള്ള ഒരു ധൈര്യം വരും.
ഇന്നും പലർക്കും മോഹൻലാലിന്റെ അടുത്ത് പോയി പരാതി പറയാൻ മടിയുണ്ടാകും. ഒരു സെൽഫി ചോദിക്കാനുള്ള ധൈര്യം മാത്രമെയുണ്ടാകു. അല്ലാതെ പരാതി പറയാനുള്ള ധൈര്യം പലർക്കും ഉണ്ടായിട്ടില്ല.
അതേസമയം മോഹൻലാലിന് പകരം അവിടെ ഒരു സ്ത്രീ വന്നാൽ പരാതി പറയാനുള്ള അവസരം ഉണ്ടാകും... ധൈര്യം ഉണ്ടാകും. ഒന്ന് ചേർത്ത് പിടിക്കാൻ പറ്റും. ആണിന് അങ്ങനെ ചേർത്ത് പിടിക്കാൻ പറ്റില്ലല്ലോ. അമ്മയുടെ നേതൃസ്ഥാനത്ത് മാത്രമല്ല ഫെഫ്കയുടെ നേതൃസ്ഥാനത്തും സ്ത്രീകൾ വരണം. പരാതികളിൽ കഴമ്പുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











