ഡബ്ല്യുസിസിയിലെ ആ നടിയുടെ പേര് തുറന്ന് പറയണം; എല്ലാത്തിനും രഹസ്യവും മൂടി വെക്കലും; തുറന്നടിച്ച് ഭാഗ്യലക്ഷ്മി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നടിമാർക്ക് നേരെ കടുത്ത ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നീതി നിഷേധത്തിനെതിരെ സംസാരിച്ചതിന് ഡബ്ല്യുസിസി സംഘടനയിലെ അംഗങ്ങൾക്ക് അവസരങ്ങൾ നിഷേധിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ടിൽ എടുത്ത് പറയുന്ന മറ്റൊരു കാര്യമുണ്ട്.
ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരു നടിക്ക് മാത്രം അവസരങ്ങൾ തുടരെ ലഭിക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഈ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. ഇത്തരം അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് ഈ നടി പറഞ്ഞു. ഇൻഡസ്ട്രിയിലെ പുരുഷൻമാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏഷ്യാനെറ്റ് ന്യൂസുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ഈ നടിയുടെ പേര് പുറത്ത് വിടേണ്ടതായിരുന്നു എന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ആ സ്ഥാപക അംഗത്തിന്റെ പേര് പുറത്ത് വിടണമായിരുന്നു. അത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. ഇവിടെയുള്ള സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താൻ വേണ്ടിയാണ് ഹേമ കമ്മിറ്റിയും ഡബ്ല്യുസിസിയും രൂപീകരിച്ചത്.
അതിന് മുന്നിൽ നിന്നവർ ഇപ്പോൾ സഹകരിക്കുന്നില്ലെങ്കിൽ അവരുടെ പേര് പറയണം. അവരുടെ പേര് പോലും ആരും പറയുന്നില്ല. അപ്പോൾ ഇവർ ആരെയാണ് ഭയപ്പെടുന്നത്. എല്ലാത്തിനും എല്ലാവർക്കും ഒരു രഹസ്യവും മൂടി വെക്കലും. ഭാഗ്യലക്ഷ്മിയെ പോലെ പ്രതികരിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഭാഗ്യലക്ഷ്മി ഒന്നുമാവാതിരുന്ന സമയത്തും പ്രതികരിച്ച ആളാണ്. ഞാൻ ഡബ്ല്യുസിസിയിലെ അംഗമല്ല. എന്നെ അവർ അതിൽ കൂട്ടിയിട്ടും ഇല്ല. എനിക്കതിന് താൽപര്യവുമില്ല.

ഡബ്ല്യുസിസി അംഗമല്ലാതിരുന്നിട്ടും ഞാൻ ജോലി ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞു. പക്ഷെ ഞാനത് വിഷയമായി കാണുന്നില്ല. ഏകദേശം അമ്പത് വർഷം ഈ രംഗത്ത് ജോലി ചെയ്തതിൽ ഞാൻ സന്തോഷവതിയാണ്. പത്ത് പേർക്ക് വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നല്ലോ എന്ന ആത്മസംതൃപ്തി തനിക്കുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയോടൊപ്പം നിന്നത് കൊണ്ടാണ് തനിക്ക് ജോലി നിഷേധിക്കപ്പെടുന്നതെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു. ഇവിടെയുള്ള കുറേ രാജാക്കൻമാർ കുറ്റവാളിയോടൊപ്പമാണ് നിൽക്കുന്നതെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ വിഷയത്തിൽ പ്രതികരിക്കേണ്ടതായി വരും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളും നിർണായകമാണ്.


Click it and Unblock the Notifications