'എട്ട് വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ച, അന്ന് ശ്രീനിയേട്ടന്റെ സംവിധാനത്തിൽ നായിക, മദിരാശി ഓർമകൾ പങ്കിട്ടു'
മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ബിഗ്‌ബോസ് മലയാളം സീസൺ മൂന്ന് മത്സരാർത്ഥിയുമായിരുന്നു ഭാഗ്യലക്ഷ്മി. ഡബ്ബിങ് മേഖലയിലാണ് താരം ഏറെ ഉയരങ്ങൾ കീഴടക്കിയത്. നിരവധി നായികമാരാണ് മലയാള സിനിമയിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം കൊണ്ട് ഉയർന്ന് വന്നത്. 1978ൽ ജെ.വില്യംസിന്റെ മദാലസയിലും 1980ൽ ഭരതന്റെ ചാമരത്തിലുംഭാഗ്യലക്ഷ്മി അഭിനയിച്ചിരുന്നു.
തുടർന്ന് 1980ൽ സൂര്യദാഹത്തിലും 1981ൽ മനസിന്റെ തീർത്ഥയാത്രയിലും ദേവന്റെ നായികയായും 1982ൽ തായമ്പകയിൽ മുകേഷിന്റെ നായികയായും അഭിനയിച്ചെങ്കിലും തന്റെ തന്നെ താല്പര്യക്കുറവുകൊണ്ട് അഭിനയം ഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. പത്ത് വയസുള്ളപ്പോഴാണ് ഡബ്ബിങിലേക്ക് ഭാഗ്യലക്ഷ്മി വരുന്നത്.

ആദ്യമായി തനിക്ക് പ്രതിഫലം തന്നത് പ്രേം നസീറാണെന്ന് പലപ്പോഴായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് തനിക്ക് ലഭിച്ചത് എന്തായാലും മികച്ചൊരു കൈനീട്ടം തന്നെയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയാറുള്ളത്. അവിടുന്നിങ്ങോട്ട് കരിയറിൽ ഉയർച്ചകൾ മാത്രമെ ഭാഗ്യലക്ഷ്മിക്കുണ്ടായിട്ടുള്ളു. ഡബ്ബിങ് ആർട്ടിസ്റ്റെന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ മലയാളികളുടെ മനസിൽ തെളിഞ്ഞുവരാറുള്ള മുഖം ഭാഗ്യലക്ഷ്മിയുടേതാണ്.
തൊണ്ണൂറുകളിൽ ഉർവശിക്ക് ശബ്ദം നൽകിയാണ് ഭാഗ്യലക്ഷ്മിയുടെ സ്വരം മലയാളികൾ മനസിലാക്കിയും ഇഷ്ടപ്പെട്ടതും. സോഷ്യൽമീഡിയയിൽ സജീവമായ ഭാഗ്യലക്ഷ്മി പങ്കിട്ട ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. വർഷങ്ങൾക്കുശേഷമുള്ള ഒരു കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പിൽ നിറയെ.
മലയാള സിനിമയിലെ സകലകലാവല്ലഭൻ ശ്രീനിവാസനെ സന്ദർശിക്കാൻ പോയ വിശേഷങ്ങളാണ് ഭാഗ്യലക്ഷ്മി പങ്കിട്ടിരിക്കുന്നത്. ശ്രീനിവാസനുമായും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ലൊരു സൗഹൃദമുള്ളയാളാണ് ഭാഗ്യലക്ഷ്മി. പക്ഷെ എട്ട് വർഷങ്ങൾക്കുശേഷമാണ് അദ്ദേഹത്തെ കാണാൻ ഭാഗ്യലക്ഷ്മി എത്തുന്നത്. 'എട്ട് വർഷങ്ങൾക്കുശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോൾ. പഴയ മദിരാശി ഓർമകളായിരുന്നു ഞങ്ങൾ സംസാരിച്ചത് മുഴുവൻ.'
'1976ൽ മണിമുഴക്കം ഡബ്ബിങ് സമയത്താണ് ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്. ശ്രീനിയേട്ടൻ സിനിമയിൽ അവസരം അന്വേഷിച്ച് നടക്കുന്ന കാലം. ഞാൻ ഡബ്ബിങിനും... പിന്നീട് 1982ലൊ 1983ലൊ ഒരു ഓണക്കാലത്ത് മദ്രാസ് മലയാളി അസോസിയേഷന് വേണ്ടി ശ്രീനിയേട്ടന്റെ സംവിധാനത്തിൽ ഒരു നാടകം... അതിലെ നായിക ഞാൻ. കുറേ റിഹേഴ്സലൊക്കെ നടത്തി.'

'പക്ഷെ നാടക ദിവസം രാവിലെ ശ്രീനിയേട്ടൻ വീട്ടിൽ വന്ന് പറഞ്ഞു... നാടകം നടക്കില്ല ഞാൻ നാട്ടിൽ പോണുവെന്ന് എന്നിട്ട് ഒരൊറ്റ പോക്ക്. അതെന്താണെന്ന് ഇന്നും ഞങ്ങൾ പരസ്പരം ചോദിച്ചു... ആാാ... മധുരമുള്ള ഓർമ്മകൾ ചേച്ചിയോട് പറഞ്ഞ് കുറേ ചിരിച്ചു. എപ്പോഴും കാണാറും വിളിക്കാറുമൊന്നുമില്ലെങ്കിലും അതേ സൗഹൃദവും സ്നേഹവും ഇന്നും ഞങ്ങൾ തമ്മിലുണ്ട്.'
'ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കിയന്ത്രവും ഞാനാണ് ഡബ്ബ് ചെയ്തതെന്ന് ഇന്നാണ് അറിയുന്നതെന്ന് ചേച്ചി പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ ശ്രീനിയേട്ടനെ നോക്കി. അപ്പോഴും ശ്രീനിയേട്ടൻ ഉറക്കെ ചിരിച്ചു...', എന്നാണ് ഭാഗ്യലക്ഷ്മി കുറിപ്പിൽ എഴുതിയത്. ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യലക്ഷ്മി പങ്കിട്ടു. ശാരീരികമായ അവശതകൾ മൂലം വിശ്രമത്തിലാണ് ഇപ്പോൾ ശ്രീനിവാസൻ.
എങ്കിലും മക്കളുടെ സിനിമകളുടെ റിലീസിനും സിനിമാക്കാരുടെ ഫങ്ഷനുകളിലും ശ്രീനിവാസൻ സജീവമായി പങ്കെടുക്കാറുണ്ട്. ഏതെങ്കിലും ഒരു കലാകാരന്റെ തിരിച്ചുവരവ് മലയാളികൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ശ്രീനിവാസന്റെയാണ്. ദീർഷവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾക്കാണ് ആരാധകർ ഏറെയും.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിച്ച ശ്രീനിവാസന്റെ വീഡിയോ വൈറലായിരുന്നു. താന്‍ ജനാധിപത്യത്തിന് അടിസ്ഥാനപരമായി എതിരാണെന്നും ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നുമാണ് വോട്ട് രേഖപ്പെടുത്തി മടങ്ങവെ സരസമായി സംസാരിച്ച് ശ്രീനിവാസൻ പറഞ്ഞത്.


Click it and Unblock the Notifications