'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻ
മലയാള സിനിമയുടെ മഹാ നടനാണ് തിലകന്‍. മണ്‍മറഞ്ഞ് പോയെങ്കിലും ഇന്നും പല കഥാപാത്രങ്ങളിലൂടെയും അദ്ദേഹം മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളും സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ്.
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ഷോബി തിലകനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ശബ്ദം കൊടുത്ത് അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്ക് ഓര്‍മ്മവരും. ഷോബി തിലകനെന്ന നടനെക്കാൾ മലയാളിക്ക് പരിചിതം അദ്ദേഹത്തിലെ ഡബ്ബിങ് ആർട്ടിസ്റ്റിനെയായിരിക്കും.
കാരണം അത്രയേറെ ഗാംഭീര്യം നിറഞ്ഞ ആ ശബ്ദം ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ളതാണ്. ഡബ്ബിങ് ആർടിസ്റ്റെന്ന് പറയുമ്പോൾ ആളുകളുടെ മനസിലേക്ക് പെട്ടെന്ന് വരുന്ന മുഖങ്ങളിലൊന്ന് കൂടിയാണ് ഷോബി തിലകന്റേത്.
രണ്ടര പതിറ്റാണ്ടായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്. മിമിക്രിയും അഭിനയവും ഡബ്ബിങിനൊപ്പം അദ്ദേഹം കൊണ്ടുപോകുന്നു. പഴശ്ശിരാജയിലെ എടച്ചേന കുങ്കന് ശബ്ദം നൽകിയത് ഷോബിയായിരുന്നു. ശരത്കുമാറാണ് എടച്ചേന കുങ്കനായി ചിത്രത്തിൽ വേഷമിട്ടത്.

ശരത്തിന്റെ കഥാപാത്രത്തിന് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണമായതിൽ ഒന്നും ഷോബിയുടെ ഡബ്ബിങ് തന്നെയായിരിക്കും. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ മലയാളം ഡബ്ബിങ്ങില്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം കൊടുത്തതും ഷോബി തന്നെയായിരുന്നു.
വലിയ അഭിനന്ദനമാണ് ഈ സിനിമയിലെ പ്രകടനത്തിലൂടെ ഷോബി തിലകന് ലഭിച്ചത്. വര്‍ഷങ്ങളായി ഡബ്ബിങ് രംഗത്തെ നിറസാന്നിധ്യമാണ് ഷോബി. ഒപ്പം അഭിനയ രംഗത്തും സജീവം.

പിതാവ് തിലകന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് വേണ്ടിയും മുമ്പ് ഷോബി ശബ്ദം നല്‍കിയിരുന്നു. ഇപ്പോഴിത ദാരിദ്ര്യം നിറഞ്ഞ തന്റെ കുട്ടിക്കാലത്തെ കുറിച്ച് വെളിപ്പെടുത്തിയ ഷോബി തിലകന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
കൈരളി ടിവിക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ഷോബി തിലകൻ മനസ് തുറന്നത്. എന്റെ കുട്ടിക്കാലം കളർഫുൾ ആയിരുന്നില്ല. ദാരിദ്ര്യവും ഇൻസെക്യൂരിറ്റിയും നിറഞ്ഞതായിരുന്നു. ആരുമില്ലാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. നമ്മളെ പഠിപ്പിക്കാനും വളർത്താനും താൽപര്യമുള്ള ആരും എന്റെ ചുറ്റിലും ഉണ്ടായിരുന്നില്ല.'

'എനിക്ക് നഴ്സറി പ്രായമായപ്പോൾ തന്നെ അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. ഞാൻ അമ്മയുടെ വീട്ടിലാണ് വളർന്നത്. പക്ഷെ അമ്മ ഒപ്പമുണ്ടായിരുന്നില്ല. അമ്മയുടെ അമ്മയ്ക്കൊപ്പമാണ് ജീവിച്ചത്. അമ്മ നാടകവുമായി ബന്ധപ്പെട്ട് പോയിരുന്നു. എന്നെ നിയന്ത്രിക്കാനും ആരും ഉണ്ടായിരുന്നില്ല.'
'അങ്ങനെയാണ് ഞാൻ വളർന്നത്. ദാരിദ്ര്യവുമുണ്ടായിരുന്നു. പത്താം ക്ലാസ് വരെ വളരെ കഷ്ടതയനുഭവിച്ചാണ് ജീവിച്ചത്. എട്ടാം ക്ലാസ് കഴിഞ്ഞിട്ടാണ് അച്ഛന്റെ അടുത്ത് വരുന്നത്. അതുവരെ അച്ഛനെ കണ്ടിട്ട് പോലുമില്ല. അച്ഛന്റെ കൂടെ ഷമ്മി ചേട്ടനൊക്കെയാണ് ഉണ്ടായിരുന്നത്. ഞാനും മൂത്തചേട്ടനുമാണ് അമ്മയുടെ വീട്ടിൽ വളർന്നത്.'

'അമ്മയോട് തങ്ങളെ നോക്കാതിരുന്നതെന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അമ്മയ്ക്ക് സാമ്പത്തീക ബുദ്ധിമുട്ടുണ്ടായിരുന്നു. സ്നേഹം അനുഭവിക്കേണ്ട സമയത്ത് ആരും അടത്തില്ലായിരുന്നു. നിരാശ ബാധിച്ചിരുന്നു. കുട്ടിക്കാലം കരഞ്ഞുകൊണ്ടാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ ഭാര്യ വീട്ടുകാരോട് വലിയ അടുപ്പമാണ്.'
'എന്റെ കുടുംബത്തിലുള്ളവരോട് കാണിക്കുന്നതിലും സ്നേഹം ഭാര്യയുടെ കുടുംബത്തിലുള്ളവരോടുണ്ട്' ഷോബി തിലകൻ പറഞ്ഞു. അച്ഛനെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ ഷോബി തിലകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.... 'തീര്‍ച്ചയായും ഏറെ സന്തോഷം തരുന്ന ലേബലാണ് തിലകന്റെ മകൻ എന്നത്. എവിടെച്ചെന്നാലും തിലകന്‍റെ മകന്‍ എന്നുള്ള വിശേഷണം കേള്‍ക്കുമ്പോള്‍ ഒരു സന്തോഷവും അഭിമാനവുമുണ്ട്.'
'ജീവിതത്തിലെ വലിയൊരു അനുഗ്രഹമായി തന്നെ കാണുന്ന ഒരു കാര്യം. അച്ഛന്‍ എന്‍റെ റോള്‍ മോഡല്‍ തന്നെയാണ്. അച്ഛന്‍റെ അഭിനയം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ്' ഷോബി തിലകൻ പറഞ്ഞത്.


Click it and Unblock the Notifications