'ഞാൻ ജനിച്ചപ്പോഴെ ലക്കി... ജനിച്ച വീടും ലക്കി, വാപ്പിച്ചി മോഡേണും ഫ്യൂച്ചറിസ്റ്റിക്ക് തിങ്കിങ്ങുമുള്ളയാളാണ്'
ദുൽഖർ സൽമാന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കാണാറുള്ള ഒരു രസകരമായ കമന്റാണ് മകനേ... മടങ്ങി വരൂ എന്നത്. ദുൽഖർ മലയാളം സിനിമകൾ ചെയ്യാത്തതിലുള്ള പരിഭവമാണ് സർക്കാസ്റ്റിക്കായ ഇത്തരം കമന്റുകളിലൂടെ പ്രേക്ഷകർ പറയുന്നത്. കിങ് ഓഫ് കൊത്തയ്ക്കുശേഷം ഒരു മലയാള സിനിമ പോലും ദുൽഖറിന്റേതായി തിയേറ്ററുകളിൽ എത്തിയിട്ടില്ല.
മാത്രമല്ല നടൻ കമ്മിറ്റ് ചെയ്തിട്ടുള്ള പുതിയ പ്രോജക്ടുകളിൽ മരുന്നിനുപോലും ഒരു മലയാള സിനിമയില്ല. അതുകൊണ്ട് തന്നെ താരം തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കുമായി ഒതുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. നല്ലൊരു സിനിമയുമായി ദുൽഖർ മലയാളത്തിലേക്ക് വന്നാൽ തിയേറ്റർ ജനസാഗരമാകുമെന്നതിൽ സംശയം വേണ്ട.

ഇപ്പോഴുള്ള യുവനടന്മാരിൽ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുൽഖർ സൽമാൻ. ലക്കി ഭാസ്കറാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന സിനിമയാണെങ്കിലും സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദർശനത്തിന് എത്തും. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമായി ദുൽഖർ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ തമിഴ്മാധ്യമങ്ങൾക്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുൽഖർ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
പുതിയ സിനിമയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങളോട് നടൻ പ്രതികരിക്കുകയും പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഒരു യൂണിവേഴ്സൽ സ്റ്റോറിയാണ് ലക്കി ഭാസ്കർ സിനിമയുടേത്. തെലുങ്ക് സിനിമയാണെന്ന തോന്നൽ ഒരിക്കലും മറ്റ് ഭാഷക്കാർക്ക് സിനിമ കാണുമ്പോൾ വരില്ല.
ഒരു ടിപ്പിക്കൽ ഇന്ത്യൻ ഫാമിലി എക്സ്പീരിയൻസ് ചെയ്യുന്നതുപോലെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എല്ലാ ഭാഷയിലും ഞാൻ തന്നെ ഡബ്ബ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. തമിഴ് ട്രെയിലറിൽ എന്റെ ശബ്ദമല്ല. പക്ഷെ സിനിമ റിലീസിന് എത്തുമ്പോൾ എന്റെ ശബ്ദമായിരിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. ആരോഗ്യം മോശമായിരുന്നെങ്കിലും എന്റെ സൗണ്ടിൽ തന്നെ ഡബ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും ദുൽഖർ പറഞ്ഞു.
പിന്നീട് ലക്കിനെ കുറിച്ചുള്ള ചോദ്യമായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്. അതിന് നടൻ നൽകിയ മറുപടി ഇങ്ങനെയാണ്... ഞാൻ ജനിച്ചപ്പോഴേ ലക്കിയാണ്. ഞാൻ ജനിച്ച വീടും ലക്കിയാണ്. എനിക്ക് കിട്ടുന്ന അവസരങ്ങളെല്ലാം ലക്ക് തന്നെയാണ്. ഞാൻ ബ്ലെസ്ഡാണെന്ന് വിശ്വസിക്കുന്നു. എനിക്ക് കിട്ടിയ അവസരങ്ങളെല്ലാം ബെസ്റ്റ് കൊടുത്ത് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട് ദുൽഖർ പറഞ്ഞു.

ഭാസ്കർ എന്ന പേരിനോടുള്ള അടുപ്പത്തെ കുറിച്ചും ദുൽഖർ വിവരിച്ചു. ഭാസ്കർ എന്നുള്ള പേര് ഫാമിലിയിൽ ആർക്കോ ഉള്ള ഒരു പേര് പോലെ തോന്നാറുണ്ട്. അതുപോലെ ഭാസ്കർ ദി റാസ്ക്കൽ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്. വാപ്പിച്ചിയുടെയും നയൻതാര മാമിന്റേയും കോമ്പിനേഷനും എനിക്ക് ഇഷ്ടമാണ്. ലക്കി ഭാസ്കർ എന്ന പേര് ആ പടത്തിന് വളരെ യോജിച്ചതാണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്കും മനസിലാകുമെന്നും ദുൽഖർ പറഞ്ഞു.
അഭിമുഖത്തിനിടെ മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളും വൈറലാണ്. വാപ്പിച്ചി വളരെ മോഡേണാണ്. ഫ്യൂച്ചർ തിങ്കിങുള്ളയാളാണ്. വാപ്പിച്ചിക്ക് ടെക്നോളജിയും ഇഷ്ടമാണ്. നാളെയെ കുറിച്ച് ജിജ്ഞാസയുള്ളയാളാണ്. എനിക്ക് കുട്ടിക്കാലം മുതൽ ഹിസ്റ്ററിയാണ് കൂടുതൽ ഇഷ്ടം.
വായിച്ചിരുന്ന പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. നൊസ്റ്റാൾജിക്കായിട്ടുള്ളയാളാണ് താനെന്നും നടൻ പറയുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ദീപാവലി റിലീസായി ഒക്ടോബർ 31ന് തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.


Click it and Unblock the Notifications