'പൂനം ചെയ്തതിൽ എന്താണിത്ര തെറ്റ്..? അന്ന് ദുൽഖർ സൽമാൻ ചെയ്തതും ഇതുതന്നെയല്ലേ?'; നടിയെ അനുകൂലിച്ച് കമന്റുകൾ!
കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീഡിയയിൽ വൈറലായ ഒരു പേര് പൂനം പാണ്ഡെ എന്നതായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം പൂനത്തിന്റെ മരണ വാർത്ത സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഗർഭാശയ കാൻസർ ബാധിച്ച് പൂനം പാണ്ഡെ അന്തരിച്ചുവെന്ന വാർത്ത അതോടെ ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളിലും വന്നു.
പിന്നെ പൂനത്തിന്റെ സോഷ്യൽമീഡിയ പേജിൽ കയറി നടിയുടെ പഴയ പോസ്റ്റുകൾക്കും വീഡിയോകൾക്കും താഴെയും താരത്തിന്റെ ഭർത്താവ് സാം ബോംബോെയുടെ സോഷ്യൽമീഡിയ പേജിൽ കയറി നടിയുടെ പഴയ ഫോട്ടോകൾക്ക് താഴെയും ആളുകൾ ആദരാഞ്ജലികൾ നേരാൻ തുടങ്ങി. മുപ്പത്തിരണ്ടാം വയസിൽ നടിയുടെ വേർപാടുണ്ടായല്ലോ എന്നതായിരുന്നു ഏറെയും പേരെ സങ്കടത്തിലാക്കിയ ഒരു കാര്യം.

പൂനത്തിന്റെ വേർപാടുണ്ടാക്കിയ ഷോക്കിലായിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് താൻ മരിച്ചിട്ടില്ലെന്നും ഒരു ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മരണ വാർത്ത പങ്കുവെച്ചതെന്നും നടി വെളിപ്പെടുത്തി എത്തി. വ്യാജ മരണവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ അതോടെ പ്രേക്ഷകരും സോഷ്യൽമീഡിയയും ആരാധകരും രംഗത്തെത്തി.
ഇത്ര ചീപ്പാകേണ്ടിയിരുന്നില്ലെന്നാണ് ഏറെയും പേർ കുറിച്ചത്. ഭ്രാന്താണോ എന്ന് ചോദിച്ചവരും നിരവധിയാണ്. ഈ വാർത്തയോടെ ഇന്ത്യൻ സിനിമാ മേഖലയിലെ ഏത് മരണവാർത്തയും വിശ്വസിക്കാൻ ആളുകൾ മടിക്കും. സിനിമാ മേഖലയിൽ ആരും പിആറിന് വേണ്ടി ഈ നിലവാരത്തിലേക്ക് താഴില്ല.
പൂനം പാണ്ഡെയുടെ മാനേജരാണ് വ്യാജ വാർത്ത പുറത്തുവിട്ടത്. അതിനാൽ പൂനം പാണ്ഡെയ്‌ക്കും മാനേജർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്യണം. സ്വന്തം മരണവാർത്ത വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് തടയണം എന്നിങ്ങനെയെല്ലാം ആവശ്യങ്ങൾ ഉയർന്നു. അറസ്റ്റ് ചെയ്യാൻ ആക്രോശിച്ചും നടിയെ ചീത്തവിളിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
അതേസമയം ഒരു വിഭാഗം നടിയെ പിന്തുണച്ചും എത്തി. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ ചാർളി സിനിമയിലെ ഒരു രംഗം എടുത്താണ് അനുകൂലിക്കുന്നവർ പൂനത്തിന് വേണ്ടി സംസാരിക്കുന്നത്. തന്റെ മരണവാര്‍ത്ത അറിഞ്ഞാല്‍ സ്‌നേഹിക്കുന്നവര്‍ എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ഒടുക്കത്തെ ക്യൂരിയോസിറ്റി കാരണവും ആവാം. അതാണല്ലോ ചാര്‍ലിയില്‍ ദുല്‍ഖര്‍ ചെയ്യുന്നത് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ കമന്റുകളാണ് പൂനത്തെ അനുകൂലിച്ച് ചിലർ കുറിക്കുന്നത്.

ചാർളിയിൽ ദുൽഖർ പത്രത്തിലാണ് ചരമ വാർത്ത കൊടുത്തത് എന്ന വ്യത്യാസം മാത്രമെയുള്ളു. സ്വന്തം മരണം കേട്ടറിഞ്ഞ് വരുന്നവരെ കാണാനുള്ള ഒടുക്കത്തെ ക്യൂരിയോസിറ്റിക്ക് വേണ്ടി തന്നെയാ ഈ മരണക്കളി... ശരിക്കും ഒരു അഡാറ് പരിപാടിയായിപ്പോയി. ഞാന്‍ അങ്ങ് ത്രില്ലടിച്ചിട്ടെ ജെയ്ന്റ് വീലിൽ കയറിയ ഫീലായിരുന്നു.. എന്ന ദുൽഖറിന്റെ ചാര്‍ളിയിലെ ഡയലോഗിനൊപ്പമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൂനം പാണ്ഡെയുടെ ഫോട്ടോയും അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നത്.
സിനിമാ മേഖലയിലുള്ള നിരവധി താരങ്ങളും പൂനത്തിന്റെ പ്രവൃത്തിയെ വിമർശിച്ച് എത്തി. മുമ്പും പലതവണ പബ്ലിസിറ്റി സ്റ്റണ്ടിനായി ആരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ തുനിഞ്ഞ നടി കൂടിയാണ് പൂനം പാണ്ഡെ. അഭിനേത്രിയാണെങ്കിലും സമൂഹമാധ്യമമമാണ് പൂനത്തിന് പ്രശസ്തി നേടി കൊടുത്തത്.
2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പൂനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബിസിസിഐയിൽ നിന്നും ശക്തമായ വിമർശനമാണ് അന്ന് നടി നേരിട്ടത്.
അതുപോലെ 2012ലെ ഐപിഎൽ 5ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. പബ്ലിസിറ്റിക്കായി താരം ചെയ്ത മറ്റൊരു പ്രവൃത്തി വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഭര്‍ത്താവിന്റെ പേരില്‍ പീഡനക്കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ചതാണ്.


Click it and Unblock the Notifications











