ഒരുപാട് പേടിയോടെയാണ് സിനിമയില്‍ വന്നത്, ഭാവിയെന്താവുമെന്നറിയില്ലായിരുന്നു, വെളിപ്പെടുത്തി ദുല്‍ഖര്‍
തിയേറ്ററുകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. കൊവിഡന് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറന്നപ്പോള്‍ പല ബിഗ് ബജറ്റ് ചിത്രങ്ങളും തിയേറ്റര്‍ റിലീസിനോട് മുഖം തിരിച്ചിരുന്നു. ഈ സമയം ഒന്നും നോക്കാതെ കുറുപ്പമായി ദുല്‍ഖര്‍ തിയേറ്ററുകളില്‍ എത്തുകയായിരുന്നു. ഒ.ടി.ടിയിലെ നല്ല ഓഫര്‍ നിരസിച്ച് കൊണ്ടായിരുന്നു കുറുപ്പ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. കുറുപ്പിന് പിന്നാലെ പല ബിഗ് ബജറ്റ് ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തുകയായിരുന്നു.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒടിടിയില്‍ ആയിരുന്നു റിലീസിനെത്തിയത്. മാര്‍ച്ച് 18 ന് പുറത്ത് വന്ന ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഒടിടി റിലീസിനെത്തിയതിന് പിന്നാലെ ദുല്‍ഖറിനെതിരെ വിലക്കുമായി ഫിയോയ്ക്ക് രംഗത്ത് എത്തിരുന്നു. സല്യൂട്ടിന്റെ ഒ.ടി.ടി റിലീസ് കരാര്‍ ആണ് ആദ്യം ഒപ്പു വച്ചതെന്നും മാര്‍ച്ച് 30ന് അകം റിലീസ് ചെയ്തില്ലെങ്കില്‍ കരാര്‍ ലംഘനമാകുമെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. ഇപ്പോഴിത തന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ചും നിര്‍മ്മാണ കമ്പനിയെ കുറിച്ചും മനസ് തുറക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മാത്യഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

''സിനിമയില്‍ ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല. സത്യംപറഞ്ഞാല്‍, ഒരുപാട് പേടിയോടെയാണ് ഞാന്‍ സിനിമയില്‍ വന്നത്. ഭാവിയെന്താവുമെന്നറിയില്ല. ഇതൊരു കരിയറായി മാറ്റിയെടുക്കാന്‍ പറ്റുമോ എന്നത് എപ്പോഴും ആകാംക്ഷയുള്ള ചോദ്യമായിരുന്നു. കാരണം ഇതെനിക്ക് സ്വയം തിരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയല്ലല്ലോ. പ്രേക്ഷകര്‍ സ്വീകരിച്ചാലേ നമുക്ക് മുന്നോട്ടുപോവാന്‍ പറ്റൂ. അങ്ങനെയൊക്കെ ഒരുപാട് പേടിച്ച് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്.

പക്ഷേ, എന്തും സ്വയം തിരഞ്ഞെടുക്കാനുള്ളൊരു സ്വാതന്ത്ര്യം എനിക്കെപ്പോഴും കിട്ടിയിരുന്നു, നോ പറയാനാണെങ്കില്‍പ്പോലും.
സീനിയറായ ഒരു ഫിലിം മേക്കറാണെങ്കിലും ഞാന്‍ നോ പറഞ്ഞാല്‍, അവര്‍ എന്നോട് ഒരു വിരോധവുമില്ലാതെ അത് മനസ്സിലാക്കുകയും എന്റെ മനസ്സില്‍ എന്തോരം സിനിമയുണ്ടെന്ന് തിരിച്ചറിയുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഭാഗ്യങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരോടെല്ലാം എനിക്കൊരുപാട് നന്ദിയുണ്ട്. ഇപ്പോഴും എന്തുതരം സിനിമചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിപറയാന്‍ അറിയില്ല. പക്ഷേ, ഒരു ആശയം കേള്‍ക്കുമ്പോള്‍ അത് ഒറിജിനല്‍ ഐഡിയ ആണെന്നും നല്ല സിനിമയാവുമെന്നൊക്കെ തോന്നിയാണ് ഞാന്‍ മുന്നോട്ടുസഞ്ചരിക്കുന്നത്. തുടങ്ങിയ സമയത്ത് ഞാന്‍ വേറെ ഭാഷകളില്‍ അഭിനയിക്കുമെന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. പിന്നെ സിനിമ മാര്‍ക്കറ്റ് ഇങ്ങനെ മാറുമെന്നൊന്നും വിചാരിച്ചിട്ടുമില്ല''... ഡിക്യൂ പറഞ്ഞു.

തന്റെ നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ആഗ്രഹത്തെ കുറിച്ചും ഈ അവസരത്തില്‍ പറയുന്നുണ്ട്. സ്വന്തം കാലില്‍നില്‍ക്കുന്ന, ലാഭമുണ്ടാക്കാന്‍ കഴിയുന്ന കമ്പനിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ സിനിമയ്ക്കായി വായ്പയെടുത്തൊക്കെ പണം മുടക്കിക്കഴിഞ്ഞാല്‍ കോവിഡ്‌പോലുള്ള പ്രശ്‌നങ്ങളൊക്കെ വരുമ്പോള്‍ വലിയ നഷ്ടംവരും. ഞാന്‍ നിര്‍മാണക്കമ്പനി ഒരിക്കലും വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ല.

സിനിമയില്‍ എന്റെ പ്രതിഫലം കൂട്ടാനോ അല്ലെങ്കില്‍ ഒരു പടത്തില്‍ എന്റെ ഷെയര്‍ കൂട്ടാനോ വേണ്ടിയുള്ളൊരു സംരംഭമാണിതെന്നും ചിന്തിച്ചിട്ടില്ല. സിനിമയില്‍നിന്ന് കിട്ടുന്നത് പരമാവധി വേറെ സിനിമകളിലേക്ക് നിക്ഷേപിക്കാന്‍ പറ്റണം. എന്റേതുമാത്രമല്ലാത്ത സിനിമകളും നിര്‍മിക്കണം. ഇതൊക്കെയാണ് മനസ്സിലുള്ളത്. കുഞ്ഞുസിനിമകളായാലും അത് പരമാവധി വിജയിപ്പിക്കാന്‍ പറ്റണമെന്നും അതേപോലുള്ള സിനിമകളുമായി ആളുകള്‍ നമ്മുടെയടുത്തേക്ക് ഇനിയും വരണമെന്നൊക്കെയുണ്ട്. എനിക്ക് വര്‍ഷം അഞ്ചാറുപടമേ ചെയ്യാന്‍പറ്റൂ. നിര്‍മാതാവ് എന്നനിലയില്‍ അതില്‍ക്കൂടുതല്‍ ചെയ്യണമെന്നുണ്ട്. ഇതൊരു സെല്‍ഫ് റണ്ണിങ് കമ്പനിയാക്കി മാറ്റണം. അതിനൊരു ടീമുണ്ടാവണം. റൈറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റുണ്ടാവണം'' താരം അഭിമുഖത്തില്‍ വ്യക്തമാക്കി


Click it and Unblock the Notifications











