അമ്മ സംഘടനയിൽ നിന്നും ശമ്പളമുണ്ടോ?; തുറന്ന് പറഞ്ഞ് ഇടവേള ബാബു; 'ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല'
വർഷങ്ങളായി താര സംഘടനയായ അമ്മയെ മുന്നിൽ നിന്ന് നയിക്കുന്ന നടനാണ് ഇടവേള ബാബു. സംഘടനയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച പല വിവാദങ്ങളുണ്ടായപ്പോഴും നേതൃനിരയിൽ ഉണ്ടായിട്ടുണ്ട്. സംഘടനയ്ക്കെതിരെ പുറത്ത് നിന്ന് വിമർശനങ്ങൾ വന്നപ്പോഴും ഇടവേള ബാബു ഇതിനെയൊക്കെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങി. ഇപ്പോഴിതാ അമ്മ സംഘടനയിലെ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു.
അമ്മ സംഘടനയിൽ നിന്നും താൻ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഇടവേള ബാബു തുറന്ന് പറഞ്ഞു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. ഒരു പൊതുയോഗത്തിൽ ജഗതി ചേട്ടൻ എണീറ്റ് നിന്ന്, ഇത് ഊറ്റിയെടുക്കലാണ് ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞു. ശരിയാണെന്ന് എല്ലാവരും. ആ മീറ്റിംഗ് കഴിയുന്നതിന് മുമ്പ് തിരിച്ചൊരു ചോദ്യം ഞാൻ ചോദിച്ചു. ഞാൻ ചെയ്യുന്ന സേവനത്തിന് എന്താണ് നിങ്ങൾ വിലയിടുന്നത് എന്ന്.

അതിന് ഉത്തരം തരാൻ ആർക്കും പറ്റിയില്ല. ഒന്നാമത് ഇതൊരു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ മെമ്പർക്ക് പറ്റില്ല. യാത്രാ ചെലവുകൾ എഴുതി എടുക്കാറുണ്ട്. പക്ഷെ ഇപ്പോൾ എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. എറണാകുളത്താണ് ഓഫീസ്. അതിനാൽ ആ ചെലവും ഇല്ല. അമ്മയുടെ ഓഫീസിൽ നിന്ന് ആകെയൊരു കട്ടൻ ചായയാണ് കുടിക്കുന്നത്. ഉച്ചയൂണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്താണ്. അതൊന്നും പൊതുജനത്തെ അറിയിക്കേണ്ട കാര്യമല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. നടൻ മോഹൻലാലാണ് നിലവിൽ സംഘടനയുടെ പ്രസിഡന്റ്.
മമ്മൂട്ടിക്കും മോഹൻലാലിനൊപ്പവും സംഘടന നേതൃത്വം വഹിച്ചതിലെ വ്യത്യാസത്തെക്കുറിച്ചും ഇടവേള ബാബു സംസാരിച്ചു. രണ്ട് പേരും രണ്ട് തരമാണ്. ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല. അദ്ദേഹത്തിന് വിശ്വാസമാണ്. പത്ത് ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് തരാൻ പറഞ്ഞാൽ എനിക്ക് ഒപ്പിട്ട് തരും. പക്ഷെ മമ്മൂക്ക എല്ലാം ചോദിച്ച് മനസിലാക്കും. ലാലേട്ടൻ എന്നെ പൂർണമായും വിശ്വസിക്കുന്നതിനാൽ ഇരട്ടി ജോലി ചെയ്യണം. ഞാൻ കാരണം അദ്ദേഹത്തിന് ചീത്തപ്പേരുണ്ടാകാൻ പാടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

മോഹൻലാലിനൊപ്പമുള്ള മറ്റ് അനുഭവങ്ങളും ഇടവേള ബാബു പങ്കുവെച്ചു. ഞാൻ നേരത്തെ ക്രിക്കറ്റ് ടീം മാനേജരായിരുന്നു. ഓരോ സ്ഥലതത് പോകുമ്പോഴും മറ്റ് ടീമംഗങ്ങൾ ഞങ്ങളുടെ ക്യാപ്റ്റനായി ലാലേട്ടന്റെ കാല് തൊട്ട് നമസ്കരിച്ചാണ് കളത്തിലിറങ്ങുന്നത്. ഞാനൊക്കെ ലാലേട്ടന് കൊടുക്കുന്ന വില പോരെയെന്ന് അപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വില അറിയണമെങ്കിൽ അദ്ദേഹത്തോടൊപ്പം ഒരു മണിക്കൂർ സഞ്ചരിച്ചാൽ മതി.
ചിലപ്പോൾ അങ്ങേരെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളൊക്കെ കാണുമ്പോൾ ഇവരൊക്കെ ചെറിയ ലോകത്താണ് ജീവിക്കുന്നതെന്ന് തോന്നും. അദ്ദേഹം സമാനതകളില്ലാത്ത ആളാണ്. എന്റെ നല്ല സുഹൃത്താണ്. എനിക്ക് എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി.
അടുത്ത വട്ടവും അമ്മയുടെ ജനറൽ സെക്രട്ടറിയാകാൻ താൽപര്യമില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആളുകൾ നേതൃനിരയിലേക്ക് വരേണ്ടതുണ്ട്. സ്ഥാനത്തില്ലെങ്കിലും നേതൃനിരയിലേക്ക് വരുന്നവർക്ക് ഒപ്പം നിന്ന് സഹകരിക്കാൻ തയ്യാറാണെന്നും ഇടവേള ബാബു വ്യക്തമാക്കി,


Click it and Unblock the Notifications











