ടിനി ടോം എന്നെ വിളിച്ച് കരയുകയായിരുന്നു; അമ്മ സംഘടന നൽകുന്ന സഹായങ്ങളെക്കുറിച്ച് ഇടവേള ബാബു
വർഷങ്ങളായി താര സംഘടനയായ അമ്മയെ മുന്നിൽ നിന്ന് നയിക്കുന്ന സാരഥിയാണ് ഇടവേള ബാബു. മികച്ച സംഘാടകനായ ഇടവേള ബാബുവിന് പ്രതിസന്ധി ഘട്ടങ്ങളിലും സംഘടനയെ പിടിച്ച് നിർത്താൻ സാധിച്ചു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ ഇടവേള ബാബുവിന് അമ്മ സംഘടനയോടുളള ആത്മാർത്ഥതയെക്കുറിച്ച് എടുത്ത് പറഞ്ഞിട്ടുണ്ട്. അമ്മ സംഘനട നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബുവിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
പ്രധാനപ്പെട്ട ഒരാൾ മരിച്ചാൽ ഞാനറിയിക്കുക താഴെ നിന്നാണ്. അതിന്റെ കാരണം അവരെ അറിയിക്കാൻ ആരും ഉണ്ടാവില്ല. എന്റെ ഫോണുകൾ ഒരു സമയത്തും ഓഫ് ചെയ്യാറില്ല. ആ ഫോൺ എനിക്ക് വേണ്ടിയല്ല, മറ്റുള്ളവരുടെ കാര്യത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഒരാൾ മരിച്ച് കഴിഞ്ഞാൽ അവരുടെ വീട്ടുകാർ പോലും അറിയാതെ പണം എത്തിക്കും. പ്രധാനപ്പെട്ട ഒരു നടൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ വിളിച്ച് പറഞ്ഞത് 20 മിനുട്ടിനുള്ളിൽ ബോഡി കൊണ്ടുപോകുമെന്നാണ്.

ഇരുപത് മിനുട്ടിനുള്ളിൽ നാലരലക്ഷം രൂപ ഞാൻ ആശുപത്രിയിലെത്തിച്ചു. അവർ പോലും അതറിഞ്ഞില്ല. ഒരു ആശുപത്രിക്കാരും പേയ്മെന്റ് കൊടുക്കാതെ ബോഡി തരില്ല. പൈസയ്ക്ക് പൈസ തന്നെ വേണം. സ്നേഹമൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പല സ്ഥലത്തും ഗ്യാരണ്ടി നിന്നിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ നമ്പറുകൾ സൂക്ഷിച്ച് വെച്ചിരിക്കുന്നത് ആശുപത്രികളുടെയാണെന്നും ഇടവേള ബാബു വ്യക്തമാക്കി.
ടിനി ടോമിനെ ഒരിക്കൽ സഹായിച്ചതിനെക്കുറിച്ചും നടൻ സംസാരിച്ചു. ടിനിയുടെ കുട്ടിക്ക് ശ്വാസം കിട്ടാതായി. ആലുവ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ പെട്ടെന്ന് ഏതെങ്കിലും വലിയ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു. ടിനി എന്നെ വിളിച്ച് കരയുകയായിരുന്നു. കൊണ്ടുപോയ ആശുപത്രിയിൽ എല്ലാം ഞാൻ അറേഞ്ച് ചെയ്തു. അവിടെ എത്തലും ഒരു മിനുട്ട് കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്തു. സഹായിക്കാനുള്ള മനസുണ്ടാകണം. ദൈവാധീനം കൊണ്ടും എന്റെ കുടുംബപാരമ്പര്യം കൊണ്ടും അങ്ങനെയൊരു മനസ് എനിക്ക് കിട്ടിയിട്ടുണ്ട്.

മറ്റൊരു നടൻ ട്രെയ്നിൽ വെച്ച് മരിച്ചു. ഒരു പത്രപ്രവർത്തകനാണ് നാല് മണിക്ക് എന്നെ വിളിച്ച് പറയുന്നത്. എത്രയും പെട്ടെന്ന് ബോഡി ആശുപത്രിയിലെത്തിക്കാൻ പറഞ്ഞു. അപ്പോഴേക്കും എസ്പിയെ വിളിച്ചു. രേഖകളിൽ ആശുപത്രിയിൽ വെച്ച് മരിച്ചു എന്നാണുള്ളത്. മരണം വീട്ടിൽ വിളിച്ച് പറഞ്ഞപ്പോൾ സമുദായപരമായി അവരെ വേദനിപ്പിക്കുന്ന കാര്യമായിരുന്നു. കത്തിവെക്കാതെ കൊണ്ടുവരാമോ എന്ന് ചോദിച്ചു. അങ്ങനെ എസ്പിയെ വിളിച്ച് പോസ്റ്റ്മോർട്ടം ചെയ്യാതെ വീട്ടിലെത്തിച്ചെന്നും ഇടവേള ബാബു ഓർത്തു.
എറണാകുളത്ത് ഒരു മരണം നടന്നാൽ എത്തുന്നവരെ എനിക്ക് കൃത്യമായി അറിയാം. ഓടി വന്ന് സാമ്പത്തികമായി എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ ചെയ്യും. അതിലൊക്കെ എനിക്ക് മറക്കാൻ പറ്റാത്ത പേരുകളാണ് കലാഭവൻ മണിയും ചാക്കോച്ചനുമൊക്കെ. ഇത്തരം അഞ്ചാറ് ഫോൺ വിളികളിലൂടെ ബിൽ പേ ചെയ്യാൻ പറ്റുമെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി. അമ്മ സംഘടനയ്ക്ക് സൂര്യ നൽകിയ സംഭാവനയെക്കുറിച്ചും ഇടവേള ബാബു സംസാരിച്ചു.
അമ്മയുടെ മൂന്ന് ഷോകൾക്ക് മുമ്പ് തിരുവനന്തപുരത്ത് സൂര്യ വന്നിരുന്നു. അദ്ദേഹം ടിക്കേറ്റെടുത്താണ് വന്നത്. സ്റ്റേജിന്റെ പിറകിൽ മമ്മൂക്കയുടെ ഷർട്ട് ലാലേട്ടനിട്ട് കൊടുക്കുന്നതെല്ലാ അദ്ദേഹം കണ്ടു. ഈ ഒത്തൊരുമ അദ്ദേഹം നോക്കി നിന്നു. ഇതൊന്നും വേറൊരു ഭാഷയിലും ചിന്തിക്കാൻ പറ്റില്ല, നിങ്ങളുടെ യൂണിറ്റി ഭയങ്കരമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മ സംഘടനയ്ക്ക് വേണ്ടി പത്ത് ലക്ഷം രൂപ സൂര്യ തന്നെന്നും ഇടവേള ബാബു തുറന്ന് പറഞ്ഞു.


Click it and Unblock the Notifications