മമ്മൂക്കയെ അഭിമുഖീകരിക്കാൻ പാർവതി മടിച്ചു; അവർ വിളിച്ച് പറഞ്ഞത് കേട്ട് നിൽക്കാൻ യേശു ക്രിസ്തുവല്ല; ഇടവേള ബാബു
താര സംഘടനയായ അമ്മയും വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും തമ്മിലുണ്ടായ പ്രശ്നം വലിയ തോതിൽ ചർച്ചയായതാണ്. അമ്മയിൽ നിന്നും നീതി നിഷേധിക്കപ്പെട്ടു എന്നാരോപിച്ച് പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങി ഒരു പറ്റം നടിമാർ രാജി വെച്ചതും വലിയ തോതിൽ വാർത്ത പ്രാധാന്യം നേടി. അമ്മ സംഘടനയുടെ പ്രതിച്ഛായയെ ഈ വിവാദങ്ങൾ ബാധിച്ചു. ഡബ്ല്യുസിസി അംഗങ്ങളുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു.
കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഡബ്ല്യുസിസിയുടെ എല്ലാ കാര്യത്തിനും നിന്നവരാണ്. മമ്മൂക്ക പരസ്യമായി പ്രസ്താവന നടത്തിയതാണ്. ശരിക്ക് അമ്മയുടെ തന്നെ സംഘടനയായി മാറേണ്ടതായിരുന്നു ഡബ്ല്യുസിസി. എവിടെയോ വെച്ച് അവർ എതിർത്തു. എവിടത്തോളം എല്ലാവരും പോയി എന്നത് മാത്രം ഒന്ന് തിരിഞ്ഞ് നോക്കിയാൽ മതി.

നമ്മുടെ കൂടെ നടന്ന ഏറ്റവും അടുത്ത സുഹൃത്തുക്കൾ പെട്ടെന്ന് അപ്പുറത്ത് നിന്ന് എതിരെ പറയുമ്പോൾ നമുക്ക് വിഷമം ഇല്ലാതിരിക്കുമോ. പ്രത്യേകിച്ച് ഞാൻ ഭയങ്കര സെന്റിമെന്റലാണ്. എന്നോട് ഏറ്റവും അടുത്ത് നിന്നവരാണ് പാർവതിയും റിമ കല്ലിങ്കലുമെല്ലാം. പെട്ടെന്ന് ഒരു ദിവസം അവർ അപ്പുറത്ത് നിന്ന് പറയുമ്പോൾ എവിടെയൊക്കെയോ വിഷമം തോന്നി. പാർവതിയുമായി എനിക്ക് ഭയങ്കര അടുപ്പം ആയിരുന്നു.
കസബ എന്ന സിനിമയ്ക്കെതിരെ സംസാരിച്ച ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പാർവതി തിരുവോത്ത് മടിച്ചിരുന്നെന്നും ഇടവേള ബാബു തുറന്ന് പറഞ്ഞു. ഞാൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച ആളാണ്. പാർവതി തിരുവോത്തിന്റെ വിഷയത്തിലും അത് തന്നെയാണ് ഞാൻ ചെയ്തത്. അമ്മയുടെ ഷോയിന് വരാൻ പാർവതി മടിച്ചു. അതിന് തൊട്ട് മുമ്പാണ് കസബയ്ക്കെതിരെ സംസാരിച്ചത്. എല്ലാവരും എങ്ങനെയാണ് അതെടുക്കുകയെന്ന് അറിയില്ല, പ്രത്യേകിച്ച് മമ്മൂക്കയെന്ന് പാർവതി.

ഞാൻ മമ്മൂക്കയോട് ചോദിച്ചു. എനിക്കൊരു പ്രശ്നവുമില്ലെന്ന് മമ്മൂക്ക. അങ്ങനെ ഞാൻ കൊണ്ട് വന്നു. മമ്മൂക്കയുമായി സംസാരിച്ച് ആ ഷോ ഭംഗിയായി ചെയ്തു. പിന്നെയും ഓരോ പ്രശ്നങ്ങൾ വന്നു. അമ്മയ്ക്കെന്തോ കഷ്ടകാലം പിടിച്ചത് പോലെയായിരുന്നു. എന്ത് ചെയ്താലും കുറ്റം മാത്രം. ഇപ്പോൾ കുറഞ്ഞു എന്ന് ഞാൻ പറയില്ല. പക്ഷെ മാറ്റം വന്നിട്ടുണ്ടെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.
പ്രതിഫലക്കാര്യത്തിലൊക്കെ എന്നോട് പല കാര്യങ്ങളും അവർ ചോദിച്ചിരുന്നെന്നും ഇടവേള ബാബു പറയുന്നു. ഡബ്യൂസിസി അംഗങ്ങളുടെ വിമർശനങ്ങൾക്ക് പിന്നിൽ ചില വ്യക്തികളോടുള്ള എതിർപ്പുമുണ്ടെന്ന് കരുതുന്നു. അമ്മയുടെ ഔദ്യോഗിക സ്ഥാനത്തുള്ളവരോടുള്ള എതിർപ്പ്, സ്ഥാനം കിട്ടുന്നില്ല എന്ന തോന്നൽ തുടങ്ങിയവയൊക്കെ ഇതിന് പിന്നിലുണ്ടെന്നും ഇടവേള ബാബു വാദിച്ചു.
തെറ്റ് പറ്റിയെന്ന് അവർക്ക് തോന്നുകയും തിരിച്ചെത്തുകയും ചെയ്യുന്ന സന്ദർഭം ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. പക്ഷെ അവർ വിളിച്ച് പറഞ്ഞത് മുഴുവൻ കേട്ട് വിശാല മനസ്കതയോടെ നിൽക്കാൻ യേശു ക്രിസ്തുവൊന്നും അല്ല. നമുക്കും വികാരങ്ങളുണ്ട്. ഞങ്ങളെ വേദനിപ്പിച്ച ചില സംഭവങ്ങളുണ്ട്. അതൊക്കെ തീർത്ത് ഒന്നാകട്ടെ എന്നാഗ്രഹിക്കുന്ന ആളാണ് താനെന്നും ഇടവേള ബാബു വ്യക്തമാക്കി.


Click it and Unblock the Notifications











