ചെറിയ പ്രശ്നമുണ്ടെന്ന് ഡോക്ടർ, മണിയുടെ ബോഡിക്ക് കാവലിരിക്കുകയായിരുന്നു; അന്ന് നടന്നതിനെക്കുറിച്ച് ഇടവേള ബാബു
കേരളത്തിൽ വലിയ വിവാദമുണ്ടാക്കിയ വിഷയമാണ് കലാഭവൻ മണിയുടെ മരണം. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. ഗുരുതരമായി കരൾ രോഗം ബാധിച്ചതിന് ശേഷം ബിയർ കഴിച്ചതാണ് നടന്റെ മരണത്തിന് കാരണമായത്. മരണകാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങൾക്ക് കാരണമായത്. അന്വേഷണത്തിനെടുവിൽ ഇത് വിഷാംശമല്ലെന്ന് വ്യക്തമായി. മരണത്തിലെ ദുരൂഹത അവസാനിച്ചു.
ഇപ്പോഴിതാ മണിയുടെ മരണ ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. 'ഞങ്ങൾ കൈകാര്യം ചെയ്ത നിർണായകമായ സംഭവം മണിയുടെ മരണമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ബാബു ചേട്ടനെ വിളിച്ച് പറഞ്ഞാൽ മതിയെന്ന് മണി പറഞ്ഞിട്ടുണ്ട്. ഞാനന്ന് പ്രിയേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗിലാണ്. അപ്പോഴാണ് മോശം സ്റ്റേജിലാണെന്ന് നാദിർഷ പറയുന്നത്'

'എന്നെയാന്ന് വിടാമോ എന്ന് ചോദിച്ചു. ഒറ്റ ഷോട്ട് എടുത്തിട്ട് നീ പൊയ്ക്കോ എന്ന് പറഞ്ഞു. അത് ഷൂട്ട് ചെയ്ത് എന്നെ വിട്ടു. ഞാൻ ചെന്നപ്പോഴേക്കും പൊലീസ് കാത്ത് നിൽക്കുന്നുണ്ട്. ഏറെക്കുറെ കഴിയാറായെന്ന് പറഞ്ഞ് എന്നെ അകത്തേക്ക് കൊണ്ട് വന്നു. അവിടെ വെച്ചാണ് ഡോക്ടർ ഒരു ചെറിയ പ്രശ്നമുണ്ടെന്ന് പറയുന്നത്. സെപ്റ്റികിന്റെ അംശം കാണുന്നുണ്ട്, അടുത്തൊരു സ്റ്റെപ്പിലേക്ക് കടക്കേണ്ടി വരും. പോസ്റ്റ്മോർട്ടത്തിന് ഞങ്ങൾ എഴുതുമെന്ന് പറഞ്ഞു. എഴുതാതിരിക്കാൻ പറ്റില്ലെന്നും പറഞ്ഞു'
'ആ ഒരു ഘട്ടമെത്തിയപ്പോൾ എന്റെ കൈയിൽ ഒതുങ്ങില്ല എന്ന് തോന്നി. മമ്മൂക്കയാണ് ജനറൽ സെക്രട്ടറി. അദ്ദേഹത്തോട് ഇങ്ങനെയാണ് സാഹചര്യം എന്ന് പറഞ്ഞു. മിനിസ്റ്റർ രാജീവേട്ടൻ അന്ന് എംഎൽഎയാണ്. മമ്മൂക്ക അവരെ വിളിച്ചു. ഞാൻ ഐബിയെ വിളിച്ചു. ഞങ്ങളെല്ലാവരും കൂടിയാണ് അത് ഹാൻഡിൽ ചെയ്തത്. അന്ന് ബുദ്ധിപരമായി ഹാൻഡിൽ ചെയ്തില്ലായിരുന്നെങ്കിൽ പിന്നിൽ നിന്ന എല്ലാവരും ദുഖിക്കും. അന്ന് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി'

'അദ്ദേഹം ഡിജിപിയുമായി ആലോചിച്ചു. വലിയ പോസ്റ്റ്മോർട്ടത്തിലേക്ക് പോകണം. നാല് സർജൻമാരുള്ള പോസ്റ്റ്മോർട്ടം. അന്ന് ജഗദീഷിന്റെ ഭാര്യ ഫോറൻസിക് സർജനാണ്. എന്റെ അമ്മാവനും ഫോറൻസിക് സർജനാണ്. അമ്മാവന്റെ സ്റ്റുഡന്റാണ് രമ ചേച്ചി. ജഗദീഷേട്ടനേക്കാൾ അടുപ്പം രമ ചേച്ചിയുമായുണ്ട്. ഞാൻ രമ ചേച്ചിയെ വിളിച്ചു. തൃശൂരോ ആലപ്പുഴയോ വെച്ചേ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞു'
'അങ്ങനെ തൃശൂർ സെലക്ട് ചെയ്തു. തൃശൂരേക്ക് കൊണ്ട് പോയി. രാത്രി മുഴുവൻ ആശുപത്രിയിൽ കാവലിരുന്നു. മോർച്ചറിയിൽ കിടത്താൻ പറ്റാത്തത് കാരണം ജനറേറ്റർ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത് ആംബുലൻസിൽ തന്നെ മൃതദേഹം വെച്ചു. രാവിലെ റൂമിലേക്ക് മാറ്റി'
'റൂമിന്റെ അവസ്ഥ വളരെ മോശമായിരുന്നു. മണിയെ അവിടെ കിടത്താനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അങ്ങനെ ചെയ്തത്. രാവിലെ പോസ്റ്റ്മോർട്ടം ചെയ്തു. ആ തീരുമാനം അന്നെടുത്തില്ലായിരുന്നെങ്കിൽ നമ്മൾ പെട്ട് പോയേനെ. അദ്ദേഹം കഴിച്ച മരുന്നിന്റെ ആഫ്ടർ ഇഫക്ടായിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്. വിഷാംശം ആയിരുന്നില്ല,' ഇടവേള ബാബു ചൂണ്ടിക്കാട്ടി.
കാലാഭവൻ മണിക്ക് സ്വയം തന്റെ വലുപ്പം മനസിക്കാൻ കഴിഞ്ഞില്ലെന്നും ഇടവേള ബാബു അഭിപ്രായപ്പെട്ടു. മരിച്ച അന്ന് മുതൽ മൃതദേഹം അടക്കം ചെയ്യുന്നത് വരെ കൂടെ ഉണ്ടായിരുന്ന ആളാണ് ഞാൻ. ജനങ്ങളുടെ വികാരം എന്തായിരുന്നു, അത്രയും വലിയ യാത്രയയപ്പാണ് മണിക്ക് ലഭിച്ചതെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











