'അന്നത്തെ റിമി ടോമി ഒരു കൗതുകം തന്നെയാണ്, ഹീറോയായെങ്കിലും ഞങ്ങൾ ഷർട്ടിൽ കുത്തിപിടിച്ച് വഴക്കുണ്ടാകും'; നാദിർഷ
മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തി ഇപ്പോൾ നടനായും സംവിധായകനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് നാദിർഷ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ തുടങ്ങിയവയാണ് നാദിർഷ സംവിധാനം ചെയ്ത സിനിമകൾ.
അതിൽ ഏറ്റവും പുതിയതായി നാദിർഷ സംവിധാനം ചെയ്ത സിനിമ ഈശോയാണ്. ജയസൂര്യ, ജാഫർ ഇടുക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമ ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ത്രില്ലർ മൂഡിൽ വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ഈശോ സിനിമ കൈകാര്യം ചെയ്തത്.
ഈശോയെന്നായിരുന്നു ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. നമിത പ്രമോദായിരുന്നു ചിത്രത്തിൽ നായിക. നാദിർഷ എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ത്രില്ലറാണ് ഈശോയിലൂടെ പിറന്നത്.
ഇപ്പോഴിത ഈശോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനലായ കോഡക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നാദിർഷ തന്റെ സിനിമാ അനുഭവങ്ങളും തന്റെ സുഹൃത്തുക്കളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. 'നാലാമത്തെ വയസ് മുതൽ ഞാൻ സ്റ്റേജിൽ കയറാൻ തുടങ്ങി.'

'പത്താം വയസിൽ പ്രൊഫഷണൽ ഗാനമേള ട്രൂപ്പിൽ പാടി തുടങ്ങി. ദൈവാനുഗ്രഹം കൊണ്ടാണ് ഇപ്പോഴും ഫീൽഡിൽ പിടിച്ച് നിൽക്കാൻ പറ്റുന്നത്. എന്റെ കൂടെയുണ്ടായിരുന്നവർ ഉയരങ്ങളിലേക്ക് പോയപ്പോൾ ഒരിക്കലും അസൂയ തോന്നിയിട്ടില്ല. ദിലീപിന്റെ കാര്യത്തിൽ പോലും. ദിലീപിനെ ഞാൻ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.'
'ദിലീപിനെ ഞാൻ ജഡ്ജ് ചെയ്ത് അവന്റെ മിമിക്രിക്ക് മാർക്കിട്ടിരുന്നു. അവൻ അന്ന് ഡിഗ്രിക്ക് പഠിക്കുന്നു. ഞാൻ പ്രീഡിഗ്രിക്കും. ഞാൻ അന്നേ പ്രൊഫഷണൽ മിമിക്രി ആർട്ടിസ്റ്റായിരുന്നു. നമുക്ക് അറിയാവുന്നവർ ഉയരങ്ങളിലേക്ക് എത്തിയാലാണ് അവരൊക്കെ നമുക്കുണ്ടല്ലോയെന്ന ബലം വരികയുള്ളു.'

'ഞാൻ കൊണ്ടുവന്നവരിൽ ചിലരൊക്കെ രക്ഷപ്പെട്ടിട്ടുണ്ട്. കലാഭവൻ മണി, കോട്ടയം നസീർ, സലീം കുമാർ, റിമി ടോമി തുടങ്ങിയവർ ആ ലിസ്റ്റിൽപ്പെടുന്നവരാണ്. പണ്ട് റിമി ടോമി എനിക്കൊപ്പം ഫോണിൽ പ്രോഗ്രാം ചെയ്യാൻ വരുമ്പോൾ കാമറയുണ്ടെന്ന ചിന്തപോലും ഇല്ലാതെയാണ് അവൾ പ്രോഗ്രാം അവതരിപ്പിച്ചിരുന്നത്.'
'പതിവായി കണ്ടുവരുന്ന രീതിയായിരുന്നില്ല റിമിയുടെ അവതരണത്തിന്. അന്നത്തെ റിമി ടോമി ഒരു കൗതുകം തന്നെയാണ്. ഈശോ ഒടിടിക്ക് വേണ്ടി മാത്രം ചെയ്ത സിനിമയാണ്.'

'വിവാദം വേണ്ടെന്ന് കരുതി നോട്ട് ഫ്രം ദ ബൈബിൾ എന്ന് ടാഗ് ലൈൻ വരെ ഈശോയെന്ന ടൈറ്റിലിട്ടപ്പോൾ വെച്ചിരുന്നു. പക്ഷെ അത് വലിയ ബുദ്ധിമുട്ടായി. വെട്ടത്തിലെ മക്കസായി എന്ന പാട്ട് ഞാൻ ചോദിച്ച് വാങ്ങി പ്രിയദർശൻ സാറിന് വേണ്ടി എഴുതികൊടുത്തതാണ്.'
'പാട്ട് പാടാൻ അവസരം ചോദിച്ചപ്പോൾ അദ്ദേഹം പാട്ട് എഴുതാൻ അവസരം തന്നു. ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ എഴുതിയ പാട്ടാണ്. മണി അവാർഡ് കിട്ടാത്തതിന്റെ പേരിൽ ബോധം കെട്ട് വീണു എന്നുള്ള സംഭവം വലിയ ചർച്ചയായ സമയമായിരുന്നു.'

'ആ സംഭവവും വരികളാക്കി മാറ്റി മക്കസായി പാട്ടിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നു. മണിയുമായി ഞാൻ വഴക്കുണ്ടാക്കിയിട്ടുണ്ട്. അവന്റെ ഒരു ഇടിക്കില്ല ഞാൻ... പക്ഷെ ഞങ്ങൾ വഴക്കുണ്ടാക്കും.'
'ദിലീപ് ഹീറോയും ഞാൻ സംവിധായകനുമെല്ലാം ആയിയെങ്കിലും ഇപ്പോഴും ഞങ്ങൾ വഴക്കുണ്ടാക്കി പരസ്പരം ഷർട്ടിന് കുത്തിന് പിടിക്കാറുണ്ട്. ജയറാമേട്ടനേയും കലാഭവൻ മണിയേയും കഴിഞ്ഞ് മാത്രമെ ക്രൗഡിനെ കാൻവാസ് ചെയ്യാൻ പ്രാപ്തിയുള്ളർ ഇവിടെയുള്ളു' നാദിർഷ പറഞ്ഞു.


Click it and Unblock the Notifications