'ഒരു കോടിയുടെ മോതിരമെന്ന് പറഞ്ഞു, അതിന്റെ പേരിൽ അടിയും ചീത്തയും; മോൻസൺ കേസ് വന്നപ്പോൾ മനസിലായി'
ബാലയ്ക്കെതിരെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ തുടരുകയാണ് എലിസബത്ത് ഉദയൻ. ഇനി ബാലയെ പേടിച്ചിരിക്കുന്നില്ലെങ്കിലും എന്ത് വന്നാലും നേരിടാൻ തയ്യാറാണെന്നും എലിസബത്ത് പറയുന്നു. എലിസബത്തിന്റെ വെളിപ്പെടുത്തലുകൾ ബാലയുടെ പല അവകാശ വാദങ്ങളെയും ഇല്ലാതാക്കുന്നു. ഇപ്പോഴിതാ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൺ മാവുങ്കലുമായി ബാലയ്ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് എലിസബത്ത്. ബാലയും മോൻസണും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെന്ന് എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി.
'ഞങ്ങൾ കല്യാണം കഴിക്കുന്നതിന് നാല് ദിവസം മുമ്പ് എന്നെ ഇയാളെ (മോൻസൺ മാവുങ്കൽ) കാണിക്കാൻ കൊണ്ട് പോകുന്നുണ്ട്. ഇതെന്റെ ബ്രദറാണ്, അമ്മയ്ക്ക് പുള്ളിയെയാണ് എന്നേക്കാൾ വിശ്വാസം, പുള്ളി കണ്ടിട്ട് ഓക്കെ പറഞ്ഞാലേ അമ്മ സമ്മതിക്കൂ എന്ന് പറഞ്ഞു. എന്നെക്കൊണ്ട് പുള്ളിയുടെ കാലിൽ വീഴിച്ചു. എലിസബത്ത് നല്ല കുട്ടിയാണ്, കല്യാണം കഴിക്കാമെന്ന് അമ്മയെ (ബാലയുടെ) അമ്മയെ വിളിച്ച് പറഞ്ഞു'

'ബിഗ് ബ്രദർ ലെവൽ വർത്തമാനം അയാളവിടെ നടത്തി. മോൻ പറഞ്ഞാൽ വിശ്വാസമില്ല, മോൻസൺ പറഞ്ഞാൽ വിശ്വാസമാണെന്ന് അമ്മയും പറഞ്ഞു. അവിടെ നിന്ന് ഒരു ചെയിൻ ഇയാളെക്കൊണ്ട് എന്റെ കഴുത്തിൽ അണിയിച്ചു. അതും ഇവരുടെ ചെന്നെെ ലോക്കറിലുണ്ട്. നല്ല കാശുകാരനാണ്, അങ്ങനെയാണ് ഇങ്ങനെയാണ്, സ്വന്തം ചേട്ടനെ പോലെയാണ്, എനിക്ക് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യും എന്നൊക്കെ പറഞ്ഞു. പക്ഷെ കേസ് വന്നപ്പോൾ അറിയാമെന്ന് മാത്രമായി'
'പുള്ളിക്ക് (ബാല) ഒരു മോതിരം ഇയാൾ ഇട്ട് കൊടുക്കുന്ന വീഡിയോ ഉണ്ട്. പിന്നെയാണത് ഞാൻ ശ്രദ്ധിക്കുന്നത്. ആ മോതിരത്തിന്റെ പേരിൽ പല തവണയും കുഴപ്പമുണ്ടായിട്ടുണ്ട്. ആ മോതിരത്തിന് ഒരു കോടി രൂപ വിലയുണ്ടെന്നാണ് പറയുന്നത്. എന്തോ ചരിത്രവും പറഞ്ഞു. ഇങ്ങേര് പല സമയത്തും അങ്ങോട്ടും ഇങ്ങോട്ടും ആ മോതിരം വലിച്ചെറിയും. കള്ള് കുടിച്ച് ബോധമില്ലാതെയാണല്ലോ ഇരിക്കുന്നത്'

'മോതിരം കാണാതാകുമ്പോൾ നമുക്കാണ് ചീത്തയും അടിയുമൊക്കെ കിട്ടുന്നത്. ഒരു കോടിയുടെ സാധനമല്ലേ, നോക്കിക്കൂടെ നിനക്കെന്താണ് പണി എന്ന് ചോദിക്കും,' എലിസബത്തിന്റെ വാക്കുകളിങ്ങനെ. കേസുണ്ടായപ്പോഴാണ് ഈ മോതിരം ഇട്ട് കൊടുത്തത് മോൻസൺ ആണെന്നറിയുന്നത്. പിന്നെ നോക്കിയപ്പോൾ മോതിരങ്ങളുടെ കലക്ഷൻ തന്നെയുണ്ട്. ഇത് പോലത്തെ വിലകൂടിയ ഗിഫ്റ്റ് കിട്ടണമെങ്കിൽ അതിനൊരു ക്ലാസ് വേണം, നിനക്കൊക്കെ ഇങ്ങനത്തെ ഗിഫ്റ്റ് കിട്ടുമോ എന്ന് ചോദിച്ച് പുച്ഛിക്കാറുണ്ടായിരുന്നെന്നും എലിസബത്ത് പറയുന്നു.
ഈ കേസിൽ അറസ്റ്റ് ഭയന്ന് ബാല വീട്ടിൽ നിന്നും തന്നെയും കൊണ്ട് മാറി നിന്നിരുന്നെന്നും എലിസബത്ത് പറയുന്നു. ബാല പല വീഡിയോകളിലും കോടികൾ വിലയുണ്ടെന്ന് പറയുന്ന വസ്തുക്കൾക്ക് അത്ര വിലയില്ലെന്നും ഇഷ്ടത്തിനനുസരിച്ച് കൂട്ടി പറയുന്നതാണെന്നും എലിസബത്ത് പറയുന്നു. സ്വത്തുക്കളുടെ സത്യാവസ്ഥ തനിക്കറിയില്ലെന്നും എലിസബത്ത് തുറന്ന് പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ബാലയ്ക്കും പങ്കുണ്ടെന്ന് നേരത്തെ ആരോപണം വന്നിരുന്നു.
എലിസബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി കഴിഞ്ഞ ദിവസം ബാല രംഗത്ത് വന്നിരുന്നു. ആരോപണങ്ങൾ ബാല നിഷേധിക്കുന്നു. തന്റെ സ്വത്തിന് വേണ്ടി ഒരു സംഘം നടത്തുന്ന ശ്രമങ്ങളാണിതെന്നാണ് ബാലയുടെ വാദം. അതേസമയം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം വരുന്നുണ്ട്. ബാലയെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ഇവർ ആവശ്യപ്പെട്ടുന്നു.


Click it and Unblock the Notifications