ഇനി ഒരു പെണ്ണും വീട്ടിൽ കയറില്ലെന്ന് അവർ ഉറപ്പ് തന്നു; പക്ഷെ ആരോഗ്യം ശരിയായപ്പോൾ; ബാലയ്ക്കെതിരെ എലിസബത്ത്
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. വിവാഹ ജീവിതത്തിൽ താൻ നേരിട്ട കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുകയാണ് എലിസബത്ത്. എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കാലത്ത് ബാലയ്ക്കൊപ്പമുണ്ടായിരുന്നത് എലിസബത്തായിരുന്നു. എന്നാൽ ആരോഗ്യ നില മെച്ചപ്പെട്ട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ എലിസബത്തിനെ ബാലയ്ക്കൊപ്പം കണ്ടില്ല.
അഭ്യൂഹങ്ങൾക്ക് പിന്നാലെ എലിസബത്തും താനും പിരിഞ്ഞെന്ന് ബാല തുറന്ന് പറഞ്ഞു. ബന്ധുവായ കോകിലയെ നടൻ മൂന്നാമത് വിവാഹവും ചെയ്തു. വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചും ബാലയുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ചും സംസാരിക്കുകയാണ് എലിസബത്തിപ്പോൾ. വിവാഹിതയായിരിക്കെ ബാല തന്നെ മർദ്ദിച്ചിട്ടുണ്ടെന്ന് എലിസബത്ത് പറയുന്നു. ആരോഗ്യം മോശമായപ്പോൾ ഒപ്പം നിന്ന ശുശ്രൂഷിച്ച തനിക്ക് ഒടുവിൽ ആരോപണം കേൾക്കേണ്ടി വന്നെന്ന് എലിസബത്ത് പറയുന്നു. ബാലയെ പിന്തുണച്ചും തന്നെ കുറ്റപ്പെടുത്തിയും വന്ന കമന്റിന് യൂട്യൂബ് ചാനലിലൂടെ മറുപടി നൽകവെയാണ് തുറന്ന് പറച്ചിൽ.

പേടിച്ചിട്ട് മിണ്ടാതിരുന്നിട്ടുണ്ട്. പക്ഷെ വൃത്തികെട്ട കമന്റുകൾ ഇത്രകാലമായിട്ടും നിർത്തിയിട്ടില്ല എന്ന് കണ്ടപ്പോൾ സഹിക്കാനായില്ല. കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് പുള്ളിയെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ടെൻഷനടിച്ച് ചത്തു എന്ന് പറയാം. വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോൾ പുള്ളിയുടെ സഹോദരനും ചേച്ചിയും എത്തി. അടുത്ത ദിവസം അവർ പോകുകയും ചെയ്തു.
എന്നെയവർ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്. നിങ്ങളുടെ ഭാര്യയല്ലെന്ന് പറയുന്നു. അപ്പോൾ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ. മോഷൻ കഴുകിയതും രാത്രി ഉറങ്ങാതെയിരുന്ന് നിങ്ങളുടെ ഡ്രിപ്പ് തീരാതെ നോക്കിയതുമൊക്കെ എന്തിനാണ്. ഇനിയൊരു സ്ത്രീയും ഈ വീട്ടിൽ കയറില്ല, ഉറപ്പ് തരുന്നു, അവൻ കുറേക്കാലമായി പല പെണ്ണുങ്ങൾക്കൊപ്പവും നടക്കുന്നു ഇനി വേറൊരു പെണ്ണും കയറില്ല, എലിസബത്തിനെ ഞങ്ങൾക്ക് വിശ്വാസമാണെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ പുള്ളിയുടെ ആരോഗ്യം ശരിയായപ്പോൾ ആരും വാക്ക് പാലിച്ചില്ല. അവരെ കാണുന്നില്ല. എന്നെ ബ്ലോക്ക് ചെയ്ത് പോയി.

കുറച്ച് കാലം നിങ്ങളോടൊപ്പം ജീവിച്ചതാണല്ലോ. ആദ്യമൊക്കെ ഇങ്ങനെയുണ്ടായാൽ ഒന്നുകിൽ തോക്കുമായി വരും, വാളുമായി വരും അല്ലെങ്കിൽ ഗുണ്ടകളെയും കൊണ്ട് വരും. അല്ലെങ്കിൽ കേസ് കൊടുക്കും. അല്ലെങ്കിൽ മീഡിയക്ക് മുന്നിൽ വന്നിരുന്ന് അറ്റാക്ക് ചെയ്യും. ആദ്യമായാണ് നിങ്ങളിങ്ങനെ പതുങ്ങിയിരിക്കുന്നത്. അത് പ്ലാനിങ്ങാണെന്ന് തനിക്കറിയാമെന്നും എലിസബത്ത് പറയുന്നു.
എല്ലാത്തിനും തയ്യാറായാണ് ഞാൻ നിൽക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമിൽ പൂട്ടിയിട്ടു. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും എലിസബത്ത് പറയുന്നു.


Click it and Unblock the Notifications