'ബലം പിടിച്ചാണ് പുറത്തിറക്കിയത്...'; നടന്‍ ബൈജു മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയതിനെ കുറിച്ച് ദൃക്സാക്ഷികൾ
മലയാള സിനിമയിൽ സഹനടൻ റോളുകളിൽ അടുത്തിടെയായി തിളങ്ങുന്ന നടനാണ് ബൈജു സന്തോഷ്. അടുത്ത കാലത്തായി മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ ബൈജു ഉണ്ടാകാറുണ്ട്. നടൻ ഭാഗമാകുന്ന സിനിമകളെല്ലാം തന്നെ ബോക്സ് ഓഫീസിൽ വൻ വിജയമാകാറുമുണ്ട്. അമ്പത്തിനാലുകരനായ നടൻ ബാലതാരമായാണ് സിനിമയിൽ എത്തിയത്. സിനിമാ പ്രമോഷനുകളിലും സജീവമായി പങ്കെടുക്കാറുള്ള ബൈജുവിന്റെ അഭിമുഖങ്ങളും കുറിക്കുകൊള്ളുന്ന തഗ് മറുപടികളും വൈറലാകാറുണ്ട്.
ഇപ്പോൾ നടൻ വാർത്തകളിലും സോഷ്യൽമീഡിയകളിലും നിറയുന്നത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന്റെ പേരിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്. ബൈജു മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനേയും വൈദ്യുതി പോസ്റ്റിലും ഇടിച്ചു.

ശേഷം മ്യൂസിയം പൊലീസ് നടനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. നടൻ നന്നായി മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ബലം പിടിച്ചാണ് താരത്തെ കാറിൽ നിന്നും പുറത്തിറക്കിയതെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്. മദ്യപിച്ചിട്ടുണ്ടോ ഇല്ലയോയെന്ന് പരിശോധിക്കാനായി നടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്നും പോലീസ് പറയുന്നു. അതേസമയം ബൈജുവിന്റെ വാഹനം ഇടിച്ച സ്കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല.
മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് ബൈജുവിന് എതിരെ കേസെടുത്തത്. വാർത്ത വൈറലായതോടെ നടനെ ട്രോളിയും പരിഹസിച്ചും കമന്റുകൾ സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. ബൈജുവിന്റെ പേര് ഇത്തരം കേസുകളിൽ ഉൾപ്പെട്ട് കേൾക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നാണ് ഒരാൾ കുറിച്ചത്.
അതേസമയം നടന് സ്റ്റേഷൻ ജാമ്യം അനുവദിച്ചതിലുള്ള എതിർപ്പും കമന്റ് ബോക്സുകളിൽ നിറയുന്നുണ്ട്. സാധാരണക്കാരനും സെലിബ്രിറ്റികൾക്കും നാട്ടിൽ രണ്ട് നിയമമാണെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. ഇതൊരു സാധാരണകാരനാണ് ചെയ്തിരുന്നതെങ്കിൽ അയാൾക്ക് ചുരുങ്ങിയത് ഒരു 25000 രൂപ ഫൈനും കൂടാതെ ലൈസൻസ് ക്യാൻസൽ ചെയ്തിട്ടുമുണ്ടാവും. കാശില്ലതവനും ഉള്ളവനും രണ്ട് നിയമം, മദ്യം, മയക്ക് മരുന്ന്, ബലാത്സംഗം... ഇനിയും എന്തെങ്കിലും ഉണ്ടോ?.
മലയാള സിനിമയുടെ സുവർണ കാലം, നടന്മാരുടെ കേസ് മാത്രം നടത്താൻ പ്രത്യേക പോലീസ് സ്റ്റേഷനും കോടതിയും വേണ്ടിവരും എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. 1982ൽ കേൾക്കാത്ത ശബ്ദം എന്ന സിനിമയിലൂടെയാണ് ബൈജു അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് 1985ൽ പുറത്തിറങ്ങിയ നിറക്കൂട്ട് വരെ ബാലതാരമായി പതിനൊന്നോളം സിനിമകൾ ചെയ്തു. പിന്നീട് 1986 മുതലാണ് സഹനടൻ, വില്ലൻ റോളുകൾ ബൈജു ചെയ്ത് തുടങ്ങിയത്.

ഗുരുവായൂർ അമ്പലനടയിൽ, നുണക്കുഴി തുടങ്ങിയവയാണ് ബൈജുവിന്റെ ഏറ്റവും പുതിയ റിലീസുകൾ. അതേസമയം മുമ്പൊരിക്കൽ അച്ഛന്റെ മദ്യാപനത്തിന് കുറിച്ച് ബൈജു പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അച്ഛന്‍ മരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ തന്നെ കുഴപ്പം കൊണ്ടാണെന്നും മദ്യപാനം മുതല്‍ എല്ലാംതരം പരിപാടികളുമുണ്ടെന്നുമാണ് ബൈജു അന്ന് പറഞ്ഞത്. എന്റെ അമ്മയുടെ ഗുണമാണ് എനിക്ക് കിട്ടിയത് അമ്മ തഗ്ഗടിക്കുന്ന ആളായിരുന്നു. അമ്മ മരിച്ചുപോയി. തങ്കമ്മ എന്നായിരുന്നു അമ്മയുടെ പേര്.
അച്ഛന്റെ പേര് ഭാസ്‌കരന്‍ നായര്‍. അച്ഛന്‍ 1989ല്‍ മരിച്ച് പോയി. 63 വയസിലായിരുന്നു മരണം. അച്ഛന്‍ മരിച്ചതിന് കാരണം കയ്യില്‍ ഇരിപ്പ് തന്നെയാണ്. മദ്യപാനവും എല്ലാ പരിപാടികളുമുണ്ടായിരുന്നു. അമ്മ 86 വയസിലാണ് മരിച്ചത്. അമ്മയുടെ ആയുസിലാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നത്. അവരെ പോലെ അത്രയും കാലം ജീവിച്ചില്ലെങ്കിലും ഒരു 75 വരെയൊക്കെ പോയാല്‍ മതി.
അച്ഛന്‍ ജീവിതത്തില്‍ ഒരുപാട് നശിപ്പിച്ച് കളഞ്ഞു. കണ്ടമാനം സ്വത്തുക്കളുണ്ടായിരുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നുമില്ല. ദാനമായി കിട്ടിയതാണ്. ഇതെല്ലാം പല ബിസിനസുകാര്‍ ചെയ്ത വിറ്റ് തുലച്ചു. അങ്ങനെ നശിപ്പിച്ചു. ആ സ്ഥലങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ 200 കോടിയുടെ ആസ്തിയായേനെ. നാട്ടുകാര്‍ക്കെല്ലാം അറിയാം. അച്ഛനോട് ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല എന്നാണ് അന്ന് ബൈജു അച്ഛനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications











