'പരസ്യമല്ല... വിപ്ലവം, സിഗ്മകൾ ഫഹദിനെ പാവാടയെന്ന് വിളിച്ചേക്കാം... നടന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ'; വീഡിയോ
ജെന്റർ സ്റ്റീരിയോടൈപ്പിങ് നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരുറച്ച് പോയ ഒന്നാണ്. പുരുഷന്മാർ ചെയ്യേണ്ടതും സ്ത്രീകൾ ചെയ്യേണ്ടതുമായ അല്ലെങ്കിൽ അവർക്ക് മാത്രം ചെയ്യാൻ അവകാശമുള്ളത് എന്ന തരത്തിൽ ചില അലിഖിത നിയമങ്ങളുണ്ട്. ആണുങ്ങൾ കരയാൻ പാടില്ല, മേക്കപ്പ് ഉപയോഗിക്കരുത്, ആഭരണങ്ങൾ അണിയരുത്, വീട്ടുജോലി ചെയ്യരുത് എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. സ്ത്രീകൾക്കുമുണ്ട് സമൂഹം കൽപ്പിച്ച് നൽകിയ ചില നിയന്ത്രണങ്ങൾ... ഒച്ചത്തിൽ സംസാരിക്കരുത്, ചിരിക്കരുത്, അഭിപ്രായങ്ങൾ പറയരുത് എന്നിവയാണ് അവയിൽ ചിലത്.
എന്നാൽ ലിംഗസമത്വം എങ്ങനെയെല്ലാമായിരിക്കണമെന്നതിൽ വ്യക്തമായ അറിവുള്ള പുതുതലമുറ ഇതിനെല്ലാം എതിരാണ്. ഇത്തരം സ്റ്റീരിയോടൈപ്പിങ് തച്ചുടക്കാൻ എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും സംസാരത്തിലൂടെയും ഒരു വിഭാഗം പരിശ്രമിക്കുന്നുണ്ട്. അതിന്റേതായ ചില മാറ്റങ്ങൾ സമൂഹത്തിൽ വന്ന് തുടങ്ങി.

മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ സെലിബ്രിറ്റികളിൽ ഒരു വിഭാഗവുമുണ്ടെന്നത് നടൻ ഫഹദ് ഫാസിൽ ചെയ്ത ഏറ്റവും പുതിയ പരസ്യത്തിൽ നിന്നും വ്യക്തമാണ്. കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന് വേണ്ടി ഫഹദ് ഫാസിലും ലക്ഷ്മി രാമകൃഷ്ണനും കല്യാണി പണിക്കരും ചേർന്ന് അഭിനയിച്ച പരസ്യം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. മൂക്കുത്തി അണിയാനുള്ള ഫഹദിന്റെ കഥപാത്രത്തിന്റെ ആഗ്രഹം അമ്മയും ഭാവി വധുവും ചേർന്ന് സാധിച്ചുകൊടുക്കുന്നതാണ് പരസ്യത്തിന്റെ തീം.
ഡയമണ്ട് മൂക്കൂത്തിയണിഞ്ഞാണ് ഫഹദ് പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായാണ് ഇത്തരമൊരു പരസ്യത്തിൽ ഫഹദ് ഭാഗമാകുന്നത്. മലയാളത്തിലെ മുൻനിര പുരുഷ താരങ്ങളിൽ ഒരാൾ മൂക്കുത്തിയണിഞ്ഞ് സ്ക്രീൻ പ്രത്യക്ഷപ്പെടുന്നതും ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ ലിംഗസമത്വം പ്രമേയമായ പരസ്യത്തിന്റെ ഭാഗമായതിന്റെ പേരിൽ ഫഹദിനാണ് സോഷ്യൽമീഡിയയുടെ അഭിനന്ദനങ്ങൾ ഏറെയും ലഭിക്കുന്നത്.
പുരാതന കാലം മുതൽക്കേ തന്നേ സ്ത്രീകൾ മൂക്കുത്തി ധരിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂക്കുത്തിക്ക് പ്രചാരമുള്ളതാണ്. സൗന്ദര്യ വർധനയാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം മൂക്കുത്തി ധരിക്കുന്നതിന് പ്രധാന കാരണം. എന്നാൽ ഈ മൂക്കുത്തി പെൺകുട്ടികളുടെ മാത്രം സ്വത്തല്ല ആൺകുട്ടികൾക്കും മൂക്കുത്തിയിടാമെന്നാണ് പരസ്യം പറഞ്ഞ് വെക്കുന്നത്. ഇപ്പോഴത്തെ ആൺപിള്ളേര്‍ക്കും മൂക്കുത്തി പ്രേമമുണ്ട്.
എന്നാൽ സമൂഹത്തെ പേടിച്ചാണ് പലരും ഇത്തരം ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്നത്. മൂക്കുത്തിയണിഞ്ഞ് എത്തിയതിന്റെ പേരിൽ ഏറെ വിമർശനം കേൾക്കേണ്ടി വന്ന ഒരാളാണ് സുരേഷ് ഗോപിയുടെ മരുമകൻ ശ്രേയസ്. ഫഹദിന്റെ പരസ്യം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ഇത് ജ്വല്ലറിയുടെ പരസ്യമല്ല... ഒരു വിപ്ലവമാണ് എന്നാണ് ഒരാൾ കുറിച്ചത്.

സിഗ്മകൾ ഫഹദിനെ പാവാടയെന്ന് വിളിച്ചേക്കാം എങ്കിലും ഇത്തരമൊരു ആശയത്തിന്റെ ഭാഗമായ ഫഹദിന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ എന്നാണ് മറ്റൊരാൾ കുറിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാം. പഴയ നിയമങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണിത്. നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമാണെങ്കിൽ അത് ചെയ്യാനും അതിന് പിന്നാലെ സഞ്ചരിക്കാനും അവകാശമുണ്ട്.
ആളുകളെ അവരുടെ ശൈലിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് നിർത്താം, ആണുങ്ങൾ കരഞ്ഞാൽ മേക്കപ്പ് ഇട്ടാലൊക്കെ ആണിന്റെ വില പോകുമെന്ന് പറഞ്ഞ് കരയുന്ന ടീംസിന്റെ മുഖത്തിന് ഏറ്റ അടിയാണ് ഈ പരസ്യം, ആഭരണങ്ങളെ ആരാധിക്കുകയും ലിംഗപരമായ സ്റ്റീരിയോടൈപ്പുകൾ തകർക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ഈ കാലഘട്ടത്തിൽ ഇത്തരമൊരു പരസ്യം വന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുകയും ലോകത്തെ കുറിച്ച് പ്രതീക്ഷ നൽകുകയും ചെയ്യുന്നു എന്നിങ്ങനെയും കമന്റുകളുണ്ട്.
പതിവുപോലെ വിമർശിച്ചും അസഭ്യം പറഞ്ഞും ആളുകൾ എത്തിയെങ്കിലും മാറ്റത്തെ അംഗീകരിച്ചുള്ളതാണ് ഏറെയും കമന്റുകൾ. കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ബ്രാന്റ് അംബാസിഡറാണ് ഫഹദ് ഫാസിൽ. പരസ്യം ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു.


Click it and Unblock the Notifications