മരിച്ചിട്ടില്ല, അതീവ ഗുരുതരാവസ്ഥയിലാണ്; വ്യാജ വാർത്തകൾ തള്ളി ഉപ്പും മുളകും താരം രാജേന്ദ്രന്റെ കുടുംബം!
മലയാള ടെലിവിഷൻ ചരിത്രത്തിൽ നിരവധി മെഗാ സീരിയലുകലും കോമഡി പരിപാടികളുമെല്ലാം സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ആരാധകരുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രായത്തിലും പെടുന്ന പ്രേക്ഷകരെ പിടിച്ചിരുത്തിയ വളരെ കുറച്ച് ടെലിവിഷൻ പ്രോഗ്രാമുകളെ ഉണ്ടായിട്ടുള്ളു. അതിൽ ഒന്നാണ് ഫ്ലവേഴ്സ് ചാനലിൽ ഇപ്പോഴും സംപ്രേഷണം തുടരുന്ന ഉപ്പും മുളകും എന്ന സിറ്റ്കോം.
പതിവായി സീരിയലുകളിൽ കണ്ട് വരാറുള്ള നാടകീയ രംഗങ്ങളോ ഡയലോഗുകളോ ഒന്നും ഉപ്പും മുളകിൽ ഇല്ല. ഓരോ സീനും വളരെ റിയലിസ്റ്റിക്കായിട്ടാണ് ചെയ്യാറുള്ളത്. അത് തന്നെയാണ് ഷോ കൂടുതൽ ജനപ്രിയമാകാൻ കാരണവും. ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. അക്കൂട്ടത്തിൽ ഏറെ ആരാധകരുള്ള കഥാപാത്രമാണ് പടവലം വീട്ടിൽ കുട്ടൻപിള്ള.

സിറ്റ്കോമിലെ കേന്ദ്രകഥാപാത്രമായ നീലുവിന്റെ അച്ഛനാണ് പടവലം വീട്ടിൽ കുട്ടൻപിള്ള. നീലുവിന്റെ ഭർത്താവ് ബാലുവിന്റെ വളരെ സ്ട്രിക്ടായ അമ്മായിയച്ഛൻ. ബാലു-കുട്ടൻപിള്ള കോമ്പോയ്ക്ക് ആരാധകർ ഏറെയായിരുന്നു. നാടകങ്ങളിലൂടെ സീരിയലിലേക്കും സിനിമയിലേക്കും എത്തിയ കെപിഎസി രാജേന്ദ്രനായിരുന്നു കുട്ടൻപിള്ളയെന്ന കഥപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
ഉപ്പും മുളകിലെ വല്യച്ഛനായി ജനപ്രീതി നേടിയ നടൻ രാജേന്ദ്രൻ അത്യാസന്നനിലയിൽ ചികിത്സയിലാണ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഉപ്പും മുളകും സീരിയലിൽ ഒരു കേന്ദ്രകഥാപാത്രമായ കേശുവായി അഭിനയിക്കുന്ന അൽസാബിത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടൻ രാജേന്ദ്രൻ അത്യാസന്നനിലയിൽ ചികിത്സയിലാണെന്ന വിവരം പുറത്ത് വന്നത്. എന്നാൽ നടൻ മരിച്ചുവെന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.
ആ വാർത്തകൾ തെറ്റാണെന്ന് നടന്റെ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും അറിയിച്ചു. ഉപ്പും മുളകിലെ മുത്തശ്ശൻ ആയിട്ടാണ് ഭൂരിഭാഗം മലയാളികൾക്കും രാജേന്ദ്രനെ പരിചയം. അതിനാൽ തന്നെ നടൻ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത ഉപ്പും മുളകിന്റെ ആരാധകർക്കും വേദനയായി. പ്രേക്ഷകർക്ക് നടന്റെ പേര് രാജേന്ദ്രനാണെന്നത് പോലും അറിയില്ല.
എല്ലാവരും കുട്ടൻപിള്ള എന്ന് വിളിച്ചാണ് രാജേന്ദ്രനോട് കുശലം ചോദിച്ചിരുന്നത്. അമ്പത് വർഷമായി നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന രാജേന്ദ്രന് ഉപ്പും മുളകിൽ എത്തിയതോടെയാണ് കരിയർ ബ്രേക്ക് ലഭിച്ചത്. സീരിയലുകൾക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്.
50 വർഷമായി നാടകം ചെയ്തിട്ട് എന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉപ്പും മുളകിലൂടെയാണ് ജനമനസിൽ ഇടം കിട്ടിയതെന്നും രാജേന്ദ്രൻ തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. ഉപ്പും മുളകിന്റെ സംവിധായകൻ ഉണ്ണികൃഷ്ണനും രാജേന്ദ്രനും വർഷങ്ങളായി പരിചയമുള്ളവരും സുഹൃത്തുക്കളുമായിരുന്നു. തൊണ്ണൂറിലാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. ഉണ്ണികൃഷ്ണനും കെപിഎസിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സീരിയലിലും രാജേന്ദ്രനുണ്ടായിരുന്നു.

അമൃത ടിവിക്ക് വേണ്ടിയുള്ള സീരിയലായിരുന്നു അത്. പിന്നീട് വർഷങ്ങൾക്കുശേഷം ഒരു സുപ്രഭാതത്തിൽ ഉണ്ണികൃഷ്ണൻ വിളിച്ച് ഉപ്പും മുളകിലേക്ക് രാജേന്ദ്രനെ ക്ഷണിക്കുകയായിരുന്നു. പടവലം കുട്ടൻപിള്ള എന്ന കഥാപാത്രം എഴുതിയപ്പോൾ മുതൽ ഉണ്ണികൃഷ്ണന്റെ മനസിൽ രാജേന്ദ്രൻപിള്ള തന്നെയാായിരുന്നു.
മാത്രമല്ല നിരന്തരമായി പല കഥാപാത്രങ്ങളും എപ്പിസോഡുകളിൽ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രത്തെ കുറിച്ച് പരാമർശിക്കാറുമുണ്ട്. വല്ലാത്തൊരു റീച്ചാണ് ഉപ്പും മുളകും എനിക്ക് നേടി തന്നത്. അമ്പത് വർഷം നാടകത്തിൽ അഭിനയിച്ചിട്ട് എന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിൽ നാൽപ്പത് വർഷവും കെപിഎസിയിൽ തന്നെയായിരുന്നു എന്നതാണ്. ഇരുപത്തിയഞ്ച് വർഷത്തോളം നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം ചെയ്ത ആളുമാണ്.
അത്രയേറെ നാടക പ്രേമികൾ മാത്രമെ നമ്മളെ തിരിച്ചറിയു. ഉപ്പും മുളകിലേക്ക് വന്നശേഷം മലയാളികളുടെ സ്വീകരണ മുറിയിൽ നമ്മൾ നിറഞ്ഞ് നിൽക്കുകയല്ലേ. പതിവ് സീരിയൽ പാറ്റേൺ അല്ലാത്തതുകൊണ്ട് ആളുകൾക്ക് ഭയങ്കരമായി ഇഷ്ടപ്പെടുകയും ചെയ്തു എന്നാണ് മുമ്പൊരിക്കൽ ഉപ്പും മുളകിൽ വന്നശേഷമുള്ള അനുഭവം വെളിപ്പെടുത്തി രാജേന്ദ്രൻ പറഞ്ഞത്. ഉപ്പും മുളകിലൂടെ കരിയർ ബ്രേക്ക് കിട്ടിയവരിൽ ഭൂരിഭാഗം പേരും സിനിമയിലും സജീവമാണ്.


Click it and Unblock the Notifications











