'നയൻതാരയാണ് മകളെ പലർക്കും പരിചയപ്പെടുത്തുന്നത്, ഫാസിൽ സിനിമകൾ ബുദ്ധിമുട്ടാണ്'; ശ്രീജ രവിയും മകളും പറയുന്നു
സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ മനോഹരമാകുന്നത് ഡബ്ബിങ് കൂടി കഥാപാത്രത്തോട് ഇഴുകി ചേരുമ്പോഴാണ്. മൊഴിമാറ്റി പ്രദർശനത്തിന് എത്തിയ ചിത്രങ്ങളാണെങ്കിൽ കൂടിയും ഡബ്ബിങ് മനോഹരമായാൽ അതിവേഗത്തിൽ സിനിമ പ്രേക്ഷകർ ഏറ്റെടുക്കും. അത്തരത്തിൽ ബാഹുബലി സീരിസുകൾ അടക്കം നിരവധി സിനിമകൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് സിനിമയിലെ അഭിനേതാക്കൾക്കെന്നപോലെ തന്നെ വലിയൊരു പങ്ക് സിനിമയുടെ വിജയത്തിന് പിന്നിലുണ്ട്.
അത്തരത്തിൽ രണ്ടായിരത്തിന് മുകളിൽ സിനിമകളിൽ ഡബ്ബ് ചെയ്ത് തെന്നിന്ത്യയിൽ ശ്രദ്ധനേടിയിട്ടുള്ള ഡബ്ബിങ് ആർട്ടിസ്റ്റാണ് ശ്രീജ രവി. ബാലതാരങ്ങൾക്ക് വരെ ഡബ്ബ് ചെയ്തിട്ടുള്ള കലാകാരിയാണ് ശ്രീജ രവി. രോഹിണി, സുനിത, രഞ്ജിനി, അഞ്ചു, മാതു, ചാർമിള, മോനിഷ, മഞ്ജു വാര്യർ, റോമ, കാവ്യ മാധവൻ, സംയുക്ത വർമ്മ, ഭാവന, ദിവ്യ ഉണ്ണി, ജൂഹി ചൗള, കത്രീന കൈഫ്, നയൻതാര എന്നിങ്ങനെ 125ലേറെ നായികമാർക്ക് ഇതിനകം ശബ്ദം ശ്രീജ ശബ്ദം നൽകിയിട്ടുണ്ട്. അനിയത്തിപ്രാവിൽ ശാലിനിയ്ക്ക് ശബ്ദം നൽകിയതാണ് ശ്രീജയുടെ കരിയറിൽ ബ്രേക്ക് ആയി മാറിയത്.

ശാലിനി നായികയാകുന്നതിന് മുമ്പെ ബേബി ശാലിനി ആയിരുന്ന കാലത്തും ശ്രീജ ശബ്ദം നൽകിയിട്ടുണ്ട്. മനസ്സിനക്കര എന്ന ചിത്രത്തിലൂടെയാണ് നയൻതാരയ്ക്ക് ശ്രീജ ശബ്ദം നൽകി തുടങ്ങിയത്. ശ്രീജയുടെ പാത പിന്തുടർന്ന് മകൾ രവീണയും ഇപ്പോൾ ഡബ്ബിങ് മേഖലയിൽ സജീവമാണ്. അമ്മ മാറി ഇപ്പോൾ മകളാണ് നയൻതാര ചിത്രങ്ങൾക്കും പരസ്യങ്ങൾക്കും ഡബ്ബ് ചെയ്യുന്നത്. രവീണ ഡബ്ബിങിന് പുറമെ ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ നിന്ന് നാലും തമിഴിൽ ഒരു സംസ്ഥാന പുരസ്കാരവും ശ്രീജയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒപ്പം എണ്ണി പറയാനാകാത്ത നിരവധി പുരസ്കാരങ്ങളും ശ്രീജയ്ക്ക് ലഭിച്ചിട്ടുണ്ട്.

തമിഴിൽ സാട്ടൈ എന്ന സിനിമയിലാണ് ആദ്യമായി രവീണ നായികയ്ക്ക് വേണ്ടി ഡബ് ചെയ്തത്. മലയാളിയായ മഹിമ നമ്പ്യാരായിരുന്നു നായിക. തമിഴിൽ ഐയിൽ എമി ജാക്സണ് വേണ്ടി ഡബ് ചെയ്തതിന് ശേഷം നിറയെ അവസരങ്ങൾ വരാൻ തുടങ്ങി. മഡോണ, കാജൽ അഗർവാൾ, അമല പോൾ, മഞ്ജിമ മോഹൻ, മൃണാളിനി, രാശി ഖന്ന, നിധി അഗർവാൾ തുടങ്ങിയവർക്ക് വേണ്ടി ഏതാണ്ട് നൂറോളം സിനിമകളിൽ രവീണ ഡബ്ബ് ചെയ്ത് കഴിഞ്ഞു. ഡബ്ബിങ് ലോകത്തെ വിശേഷങ്ങൾ ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീജ രവിയും മകൾ രവീണയും.

'ബോളിവുഡ് നടിമാർക്ക് ഡബ്ബ് ചെയ്യുന്നതാണ് കുറച്ച് കൂടി ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയത്. അവർ മലയാളവും ഹിന്ദിയും ഒക്കെ ഇംഗ്ലീഷും ഒക്കെ കലർത്തി എന്തൊക്കയോ പറഞ്ഞ് ഒപ്പിച്ചതാകും അത് മനസിലാക്കി മലയാളം ഡയലോഗ് ചെറുതാക്കി പറഞ്ഞ് നന്നാക്കണം. ഹരികൃഷ്ണൻസിൽ ജൂഹി ചൗളയ്ക്ക് ഡബ്ബ് ചെയ്തപ്പോൾ ബുദ്ധിമുട്ടിയിരുന്നു. അലറി കരഞ്ഞ് ഡബ്ബ് ചെയ്തപ്പോൾ തൊണ്ടയിൽ നിന്നും ചോര പൊടിഞ്ഞ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഒരുപാട് വട്ടം വിഷ്യൽ കണ്ട് മനസിലാക്കി അഭിനേതാക്കൾക്കൊപ്പം സഞ്ചരിക്കണം അപ്പോൾ മാത്രമെ കാണുന്നവർക്ക് സിങ്ക് തോന്നുകയുള്ളൂ. ഏറ്റവും കൂടുതൽ വിഷമം ഫാസിൽ സാറിന്റെ സിനിമകൾക്ക് ഡബ്ബ് ചെയ്യാനാണ്. കാരണം അദ്ദേഹത്തിന്റെ മനസിലുള്ളത് കിട്ടുന്നത് വരെ ചെയ്യണം.'

'ഒരിക്കൽ കോൾഡ് വാർ വരെ ഫാസിൽ സാറും ഞാനും തമ്മിൽ നടന്നിട്ടുണ്ട്. ഡബ്ബിങിൽ കണിശത ഉള്ള വ്യക്തിയാണ്. കഥാപാത്രം ഇങ്ങനെയേ സംസാരിക്കാവൂ എന്ന് നിർബന്ധമുണ്ട്. ചില സീനുകളിൽ ശാലിനി നന്നായി കരയുന്നുണ്ട്. പക്ഷേ ഡബ്ബിങ്ങിൽ അതൊക്കെ ഫാസിൽ ഇക്ക പിടിച്ചു. അന്ന് മുമ്പെ ചെയ്തിട്ടുള്ള ഡബ്ബിങ് അനുഭവങ്ങൾ വെച്ച് ഞാൻ തർക്കിക്കുകയും ചെയ്തിരുന്നു. പിന്നീട് സിനിമ തിയേറ്ററിൽ കണ്ടപ്പോൾ എനിക്ക് മനസിലായി അദ്ദേഹത്തിന്റെ നിഗമനമാണ് ശരിയെന്ന്. എനിക്ക് കിട്ടിയ ചാൻസ് മകൾക്ക് കൊടുത്തത് കൊണ്ടാണ് അവൾ ഇന്ന് നയൻതാരയ്ക്ക് ഡബ്ബ് ചെയ്യുന്നത്' ശ്രീജ രവി പറയുന്നു.

'ഭാസ്കർ ദി റാസ്കലിൽ നയൻതാരയ്ക്ക് വേണ്ടി ഞാൻ ഡബ് ചെയ്യാൻ പോയപ്പോൾ മോളും കൂടെ ഉണ്ടായിരുന്നു. റഷസ് കണ്ടപ്പോൾ ഞാൻ സിദ്ദിഖ് ഇക്കയോട് ചോദിച്ചു.... മോളെ കൊണ്ട് ചെയ്യിച്ചാലോയെന്ന്. എട്ടുപത്ത് വയസുള്ള കുട്ടിയുടെ അമ്മ വേഷമാകുമ്പോൾ ശബ്ദത്തിൽ കുറച്ച് മെച്വരിറ്റി ഒക്കെ വരണം. അതോർത്ത് ഇക്കയ്ക്ക് ചെറിയ സംശയം വന്നു. ഞാൻ തന്നെ കൂടെ നിന്ന് ഡബ് ചെയ്യേണ്ട രീതിയൊക്കെ പറഞ്ഞുകൊടുത്തു. ലൈഫ് ഓഫ് ജോസൂട്ടിയിലും ലവ് ആക്ഷൻ ഡ്രാമയിലും നയൻതാരയ്ക്ക് വേണ്ടി ഡബ് ചെയ്തത് രവീണയാണ്. കൂടാതെ നയൻതാര ഇപ്പോൾ മകളുടെ പേര് പലർക്കും റെക്കമന്റ് ചെയ്യാറുമുണ്ട്.'

'നയൻതാര ഇടയ്ക്കൊക്കെ സിനിമകൾ കണ്ട ശേഷം നന്നായിട്ടുണ്ട് എന്ന് മെസേജ് ചെയ്യാറുണ്ട്. ചില പരസ്യ കമ്പനികളിൽ നിന്നും വിളിക്കും ഡബ്ബിങ് വരാമോയെന്ന് ചോദിച്ചുകൊണ്ട് അപ്പോൾ എവിടുന്നാണ് തങ്ങളെ കുറിച്ച് അറിഞ്ഞത് എന്ന് ചോദിച്ചപ്പോഴാണ് അവർ പറഞ്ഞത് നയൻതാര തന്നെയാണ് എന്നെ റെക്കമന്റ് ചെയ്തതെന്ന്. അതിൽ ഒരുപാട് സന്തോഷം തോന്നിയിരുന്നു. എമി ജാക്സണും അതുപോലെ ഐ കണ്ടശേഷം സന്തോഷം പങ്കുവെച്ചിരുന്നു. കരച്ചിലും ചിരിയും അമ്മയെപ്പോലെയല്ല എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ദേഷ്യപ്പെടാനണ് ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്. മഡോണയ്ക്ക് എന്റെ ശബ്ദം നന്നായി ചേരുന്നതായി തോന്നിയിട്ടുണ്ട്. അവരുടെ തമിഴ്, തെലുങ്ക് സിനിമകൾക്ക് ഡബ്ബ് ചെയ്യുമ്പോൾ പ്രശംസ ലഭിച്ചിട്ടുണ്ട്' രവീണ രവി പറയുന്നു.

രവീണ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിൽ നിന്ന് അഭിനയവും ഡാൻസുമൊക്കെ പഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് മലയാളത്തിൽ നിത്യഹരിതനായകനിലെ നായികയായത്. തമിഴിൽ നായികയായ ഒരു കിടായിൻ കരുണൈ മനുവിലെ പ്രകടനത്തിന് രവീണയ്ക്ക് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. കാവൽതുറൈ ഉങ്കൾ നൻപൻ ആണ് രവീണയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. വിശാലിനൊപ്പം അഭിനയിച്ച വീരമേ വാകൈ ചൂടും എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.


Click it and Unblock the Notifications