'തെറി പറയുന്നവരോട്... മരിച്ച ഒരാളുടെ ഭാര്യ പറഞ്ഞ ആഗ്രഹം അവർ നടത്തി കൊടുത്തു, ആ മനസിനെ നമിക്കണം'
ഒരു വർഷം മുമ്പാണ് കാർ അപകടത്തിൽ നടനും മിമിക്രി താരവുമായ കൊല്ലം സുധി മരിച്ചത്. കൊല്ലം സുധിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിക്കാനായി ഒരുപാട് പേർ മുന്നോട്ട് വരുന്നുണ്ട്. വാടക വീട്ടിലാണ് സുധിയുടെ ഭാര്യ രേണുവും രണ്ട് മക്കളും കഴിയുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിവെച്ചാണ് സുധി യാത്രയായത്. എന്നാൽ ഇപ്പോൾ ഒരുപറ്റം മനുഷ്യസ്നേഹികൾ ചേർന്ന് കൊല്ലം സുധിയുടെ കുടുംബത്തിന് വീട് ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
നിർമ്മാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. സ്ഥലം സൗജന്യമായി നൽകിയത് ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ മിഷനറി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിലാണ്. ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി രജിസ്ട്രേഷൻ ചെയ്ത് നൽകിയത്.

സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുന്നത്. ഇത്തരത്തിൽ നിരവധി സഹായങ്ങൾ സുമനുസുകളിൽ നിന്നും നിരന്തരമായി രേണുവിനും മക്കൾക്കും ലഭിക്കുന്നുണ്ട്. അക്കൂട്ടത്തിൽ രേണുവിനേയും മക്കളേയും എപ്പോഴും തന്റെ കുടുംബം പോലെ ചേർത്ത് പിടിച്ചിരിക്കുന്ന ഒരാളാണ് അവതാരകയും മോഡലുമായ ലക്ഷ്മി നക്ഷത്ര.
സ്റ്റാർ മാജിക്കിന്റെ അവതാരകയായശേഷമാണ് സുധിയും ലക്ഷ്മിയും തമ്മിൽ ഒരു സഹോദരബന്ധം ഉടലെടുക്കുന്നത്. സുധിയുടെ മരണശേഷവും ലക്ഷ്മി രേണുവിനെയും മക്കളേയും കൈവിട്ടിട്ടില്ല. എല്ലാ ആഘോഷ ദിവസങ്ങളിലും വസ്ത്രങ്ങളും പലഹാരങ്ങളുമെല്ലാമായി ആദ്യം സുധിയുടെ വീട്ടിലേക്ക് എത്തുന്നത് ലക്ഷ്മിയാണ്. അവർക്കൊപ്പം ചിലവഴിക്കുന്ന സമയങ്ങളിൽ ചിലത് വീഡിയോയായി പകർത്തി ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുമുണ്ട്.
എന്നാൽ അത്തരത്തിൽ സുധിയുടെ കുടുംബത്തെ വെച്ച് വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്നതിനോട് ഒരു വിഭാഗം പ്രേക്ഷകർക്ക് എതിർപ്പാണ്. മോണിറ്ററി ബെനിഫിറ്റിനുവേണ്ടി സുധിയുടെ കുടുംബത്തിന്റെ അവസ്ഥ ലക്ഷ്മി വിറ്റ് കാശാക്കുന്നുവെന്ന ആരോപണമാണ് പ്രധാനമായും അത്തരത്തിലുള്ള വീഡിയോ ലക്ഷ്മി പങ്കിടുമ്പോൾ വരാറുള്ള വിമർശനം.
ഇതുപോലെ തന്നെ കൊല്ലം സുധിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു. കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം ദുബായിൽ നിന്നും പെർഫ്യൂമാക്കി വാങ്ങിയതിന്റെ വീഡിയോയാണ് ലക്ഷ്മി നക്ഷത്ര പങ്കിട്ടത്.
രേണുവിന്‍റെ മനസിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് ലക്ഷ്മി നക്ഷത്ര സാധിച്ച് കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വെച്ചിരുന്നു.

പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങളെല്ലാം പുതിയ യുട്യൂബ് വീഡിയോയിലൂടെ ലക്ഷ്മി പങ്കുവെച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആഗ്രഹത്തിൽ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് രേണു ലക്ഷ്മിയോട് ചോദിച്ചത്.
തുടര്‍ന്ന് ദുബായ് മലയാളിയായ യൂസഫാണ് മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പെർഫ്യൂം കയ്യിൽ കിട്ടിയ ശേഷം സംസാരിക്കവെ പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ നിരവധി പേർ ലക്ഷ്മിയെ വിമർശിച്ച് എത്തി. സാഡ് ബിജിഎം കുത്തികയറ്റി മോണിറ്റേസേഷനും ഓണാക്കിയിട്ടാണ് ലക്ഷ്മി വീഡിയോ അപ്ലോഡ് ചെയ്തത് എന്നതാണ് പ്രധാനമായും ചിലരെ ചൊടിപ്പിച്ചത്. ഒരു തരത്തിൽ നോക്കിയാൽ ലക്ഷ്മിയും ബിസിനസാണ് ചെയ്യുന്നതെന്നും കമന്റുകളുണ്ട്.
എന്നാൽ ഒരു വിഭാഗം ലക്ഷ്മിക്ക് നേരെ നടക്കുന്ന സൈബർ ബുള്ളിയിങിൽ പ്രതിഷേധിച്ച് എത്തി. തെറി പറയുന്നവരോട്... മരിച്ച ഒരാളുടെ ഭാര്യ പറഞ്ഞ ആഗ്രഹം അവർ നടത്തി കൊടുത്തു അതിന് ആ മനസിനെ നമിക്കണം. അത് കോണ്ടന്റ് ആണേലും ഷോഓഫ് ആണേലും എന്ത് ആണേലും അവർ പറഞ്ഞ ഒരു ആഗ്രഹം അവർ നടത്തികൊടുത്തു എന്നൊക്കെയാണ് കമന്റുകൾ.
കൊല്ലം സുധിയുടെ ഭാര്യ രേണുവും ലക്ഷ്മിക്ക് നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ മണമായിരുന്നുവെന്നും ലക്ഷ്മിക്ക് നന്ദി അറിയിച്ച് രേണു കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications