അങ്ങോട്ട് പോയി ചോദിക്കാറാണെന്ന് ജയറാം; എന്തിനിത്ര വിനയം, ഇവരെ മനസിലാക്കി തിരിച്ച് വരൂ; ജയറാമിനോട് ആരാധകർ
നടൻ ജയറാമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ശങ്കർ ചിത്രം ഗെയിം ചേഞ്ചർ കണ്ട ജയറാം ആരാധകരെല്ലാം നിരാശയിലാണ്. മലയാളത്തിലെ മുൻനിര താരത്തെ കോമഡി നടനായി ശങ്കർ തന്റെ സിനിമയിൽ ഉപയോഗിച്ചു എന്ന് വ്യാപക വിമർശനം വരുന്നുണ്ട്. മലയാളത്തിൽ സജീവമല്ലാതായിരിക്കെയാണ് ജയറാം മറ്റ് ഭാഷകളിലെ വലിയ പ്രൊജക്ടുകളിൽ പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യുന്നത്. എന്താണ് നടൻ സ്വയം മാർക്കറ്റ് ഇടിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.
മലയാളത്തിൽ ഇന്നും മാർക്കറ്റ് വാല്യവുള്ള നടനാണ് ജയറാം. മികച്ച സിനിമയുമായെത്തിയാൽ ജയറാമിനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ജയറാം തമിഴിലും തെലുങ്കിലും കോമഡി വേഷങ്ങളിലേക്ക് ചുരുങ്ങുന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. മറ്റ് ഭാഷകളിലെ പല അവസരങ്ങളും ജയറാം അങ്ങോട്ട് പോയി ചോദിച്ച് വാങ്ങുന്നതുമാണ്. നടൻ തന്നെയാണ് ഇത് തുറന്ന് പറഞ്ഞത്.

ശങ്കറിനോടും മണിരത്നത്തോടും താൻ അവസരം ചോദിച്ചിരുന്നെന്ന് ജയറാം നേരത്തെ പറഞ്ഞിട്ടുണ്ട്. രാജമൗലിയോടും താൻ അവസരം ചോദിക്കാറുണ്ടെന്നും നടൻ തുറന്ന് പറഞ്ഞു. രാജമൗലി നല്ല ഫ്രണ്ടാണ്. ശങ്കർ സാറിനോടും മണിരത്നം സാറിനോടും ചോദിച്ചത് പോലും പുള്ളിയോടും അവസരം ചോദിക്കാറുണ്ട്. രണ്ട് മൂന്ന് സ്റ്റേജുകളിൽ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ സർ എന്ന് വിളിക്കുമ്പോഴേക്കും, ഞാൻ വിളിക്കും എന്ന് പുള്ളി ഇങ്ങോട്ട് പറഞ്ഞ് തുടങ്ങി. രാജമൗരി ഭയങ്കര സുന്ദരനാണ്.
ത്രിവിക്രം, രാജമൗലി എന്നിവർ വന്നിരുന്നാൽ ഒരു ആക്ടർ അടുത്തിരിക്കരുതെന്ന് ഞാൻ പറയും. കാരണം അവരെ കാണാൻ അത്രയും ഭംഗിയാണെന്നും ജയറാം അന്ന് പറഞ്ഞു. ജയറാം ഇത്ര വിനീതനാകേണ്ട കാര്യമില്ലെന്ന് പരക്കെ അഭിപ്രായമുണ്ട്. അമിതമായ ഡിപ്ലോമസി കൊണ്ട് ജയറാമിന് കരിയറിൽ ഒരു ഗുണവും ഉണ്ടാകുന്നില്ല, ഉള്ള ഗ്രാഫിൽ നിന്നും താഴ്ത്തുന്ന റോളുകളാണ് മറ്റ് ഭാഷകളിലെ വലിയ സംവിധായകർ തരുന്നതെന്ന് ജയറാം മനസിലാക്കണം എന്നിങ്ങനെ അഭിപ്രായങ്ങൾ വരുന്നുണ്ട്. ട്രോളുകളും ഏറെയാണ്.

ശങ്കറിനെ പുകഴ്ത്തിക്കൊണ്ട് ജയറാം നടത്തിയ പരാമർശവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അടുത്ത കാലത്ത് ഞാൻ ഞെട്ടിപ്പോയ സംവിധായകൻ ശങ്കർ സാറാണ്. നല്ല ഹ്യൂമറസാണ് അദ്ദേഹം. കൃത്യമായി പറഞ്ഞ് തരും. ഉഗ്രൻ റോളാണതിൽ (ഗെയിം ചേഞ്ചറിൽ). വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നാണ് ജയറാം ഒരിക്കൽ പറഞ്ഞത്.
ജയറാമിന്റെ കോമഡി റോൾ കണ്ടതോടെ ശങ്കറിനെതിരെ മലയാളികളിൽ നിന്നും കടുത്ത വിമർശനം വരുന്നുണ്ട്. ശങ്കർ മലയാളത്തിലെ മുൻനിര താരങ്ങളെ തന്റെ സിനിമയിൽ ചെറിയ റോളുകളിലേക്ക് ഒതുക്കുന്നു എന്നാണ് വിമർശനം. ഐ എന്ന സിനിമയിൽ സുരേഷ് ഗോപിക്ക് നൽകിയ വില്ലൻ വേഷം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. നൻപൻ എന്ന ചിത്രത്തിലെ കോമഡി വേഷത്തിന് നടൻ ദിലീപിനെ ശങ്കർ സമീപിച്ചിരുന്നു. നടൻ ഈ റോൾ നിരസിക്കുകയാണുണ്ടായത്.


Click it and Unblock the Notifications