'ധനുഷ് രജിനികാന്തിന്റെ സംസാരവും രീതികളും കോപ്പിയടിക്കുന്നു, അദ്ദേഹം കാരണമാണ് നിങ്ങൾ ഇവിടെ എത്തി നിൽക്കുന്നത്'
ഇൻസൾട്ടാണ് വിജയത്തിലേക്ക് കയറാനുള്ള ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റെന്ന ഡയലോഗ് ഏറ്റവും കൂടുതൽ ജീവിതത്തിൽ പ്രാവർത്തികമാക്കിയ തമിഴ് സൂപ്പർതാരമാണ് ധനുഷ്. പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ഹോളിവുഡിൽ വരെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്ത തെന്നിന്ത്യൻ താരം. സകലകലാവല്ലഭനായ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയായ ധനുഷ്. തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ രായന്‍ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്ന സന്തോഷത്തിലാണ്.
ധനുഷിന്റെ അമ്പതാമത് ചിത്രം കൂടിയായ രായനിൽ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തമിഴിലെ തന്നെ മറ്റൊരു ഓള്‍ റൗണ്ടറായ എസ്.ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ധനുഷും എസ്.ജെ സൂര്യയും ഒന്നിക്കുന്നത്.

അപര്‍ണ ബാലമുരളിയാണ് ചിത്രത്തിൽ നായിക. നിത്യ മേനോൻ, കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സംവിധായകനും ധനുഷിന്റെ സഹോദരനുമായ സെൽവരാഘവൻ ആദ്യമായാണ് ധനുഷിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നത്. മലയാളികൾ അടക്കം ആരാധിക്കുന്ന തമിഴിലെ താരമൂല്യമുള്ള സംവിധായകരിൽ ഒരാളാണ് സെൽവരാഘവൻ.
ഇപ്പോഴിതാ ചേട്ടനെ സംവിധാനം ചെയ്തപ്പോഴുള്ള അനുഭവം രായൻ സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷനിൽ വെച്ച് ധനുഷ് വിവരിച്ചു. ചേട്ടൻ വീണ്ടും വീണ്ടും ടേക്കുകളെടുക്കുമ്പോൾ താൻ ഉള്ളിന്റെ ഉള്ളിൽ സന്തോഷിക്കുകയായിരുന്നുവെന്നാണ് ധനുഷ് തമാശ കലർത്തി പറഞ്ഞത്.
സംവിധായകന്റെ കുപ്പായമണിഞ്ഞാൽ തന്റെ ജേഷ്ഠൻ വളരെ സ്ട്രിക്ടാണെന്നും അതുകൊണ്ട് തന്നെ ആദ്യ സിനിമയിൽ തനിക്ക് ഒരുപാട് വഴക്കും തല്ലും കിട്ടിയിട്ടുള്ളതായി ധനുഷ് തന്നെ പറഞ്ഞിട്ടുണ്ട്.
അതിനെല്ലാമുള്ള മധുര പ്രതികാരം രായൻ സിനിമയുടെ ഷൂട്ടിനിടെ താൻ ചെയ്തുവെന്നും ധനുഷ് പറയുന്നു. നിങ്ങളെ സെൽവ സാറെന്ന് വിളിച്ചില്ലെങ്കിൽ ചിലർക്ക് ഇഷ്ടപ്പെടില്ല. മറ്റ് ചിലർക്ക് നിങ്ങളെ ഞാൻ സെൽവ സാറെന്ന് വിളിക്കുന്നതും ഇഷ്ടമല്ലാത്തതുകൊണ്ടാണ് എങ്ങനെയാണ് നിങ്ങളെ അഭിസംബോധന ചെയ്യേണ്ടതെന്ന് അറിയില്ല. നിങ്ങൾക്ക് താങ്ക്സ് പറയാൻ തുടങ്ങിയാൽ അവസാനിപ്പിക്കാൻ കഴിയില്ല. എന്നെ സ്ട്രീറ്റ് ഫിറ്റാക്കിയത് നിങ്ങളാണ്.
നിങ്ങൾ എന്നെ അഭിനയിക്കാൻ പഠിപ്പിക്കുമ്പോൾ വഴക്ക് പറയുകയും അടിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഭയങ്കമാരമായി ടോർച്ചർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളെ സംവിധാനം ചെയ്യുന്ന സമയത്ത് ടോർച്ചർ ചെയ്തപ്പോൾ എനിക്ക് അതിയായ സന്തോഷമായിരുന്നു. നിങ്ങൾ വീണ്ടും വീണ്ടും ടേക്ക് എടുക്കുമ്പോൾ എനിക്ക് ഉള്ളിൽ വലിയൊരു സന്തോഷം വരും.

സൂപ്പർ.. സൂപ്പറെന്ന് തോന്നും. മറ്റുള്ളവർ പെട്ടന്ന് ടേക്ക് ശരിയാക്കുമ്പോൾ സന്തോഷം വരും. എന്നാൽ നിങ്ങൾ ഒറ്റ ടേക്കിൽ ഒക്കെയാക്കുന്നത് കാണുമ്പോൾ നിരാശ തോന്നും. ടോർച്ചർ ചെയ്യാൻ അവസരം കിട്ടിയില്ലല്ലോയെന്ന് തോന്നുമെന്നുമാണ് സെൽവരാഘനെ തന്റെ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ട് ധനുഷ് പറഞ്ഞത്. നടന്റെ പ്രസംഗം സദസിനെയാകെ ചിരിപ്പിച്ചു.
വീഡിയോ വൈറലായതോടെ സെൽവരാഘവന്റെ സിനിമകളിലൂടെ വന്നതുകൊണ്ടാണ് ധനുഷിന് ഇന്ന് ഇന്ത്യൻ സിനിമയിൽ ഇത്രത്തോളം വളരാൻ കഴിഞ്ഞതെന്നാണ് ആരാധകർ കുറിക്കുന്നത്. പ്രേക്ഷകർക്കെല്ലാം ചേട്ടൻ-അനിയൻ ബോണ്ടിങ് ഇഷ്ടമാവുകയും ചെയ്തുവെന്നത് കമന്റ് ബോക്സിൽ വ്യക്തമാണ്. അതേസമയം ഓഡിയോ ലോഞ്ചിൽ പ്രസംഗിക്കുമ്പോൾ ധനുഷ് അമ്മായിയപ്പനായിരുന്ന സൂപ്പർസ്റ്റാർ രജിനികാന്തിനെ അനുകരിക്കുന്നതായും കുറിക്കുന്നുണ്ട്.
രജിനികാന്തിന്റെ സംസാരശൈലിയും ശരീരഭാഷയും ധനുഷിൽ ധാരാളമായി അടുത്തിടെയായി കാണുന്നുണ്ടെന്നും കമന്റുകളുണ്ട്. ധനുഷ് രജിനികാന്തിന്റെ സംസാരവും രീതികളും കോപ്പിയടിക്കുന്നുവെന്നാണ് ഏറെയും കുറ്റപ്പെടുത്തലുകൾ. ധനുഷിന്റെ അച്ഛനും അമ്മയും അടക്കം എല്ലാ കുടുംബാംഗങ്ങളും രായൻ സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു.


Click it and Unblock the Notifications











