ലാലേട്ടനെപ്പോലെ താടി വെക്കാൻ പോലും പറ്റില്ലല്ലോ; ആദ്യത്തേതുപോലെ ചിരിച്ചാൽ വിശ്വസിക്കാമെന്ന് ജിഷിനോട് പ്രേക്ഷകർ
വില്ലൻ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചുകൊണ്ട് മിനിസ്ക്രീൻ ആസ്വാദകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ജിഷിൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ മിക്ക റീൽ വീഡിയോകളും പോസ്റ്റുകളും വൈറലാണ്. കഴിഞ്ഞ ദിവസം നടൻ പങ്കുവെച്ച പുതിയ റീൽ വീഡിയോയാണ് ചർച്ചയാകുന്നത്. എറണാകുളത്തെ ഒരു സ്കിൻ കെയർ ക്ലിനിക്കിൽ നിന്നും ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്തതിന്റെയും അതിന്റെ റിസൽട്ടുമാണ് ജിഷിൻ വീഡിയോയിലൂടെ പങ്കുവെച്ചത്.
ചിരിക്കുമ്പോൾ കണ്ണിന് ചുറ്റിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ജിഷിൻ ബോട്ടോക്സ് ട്രീറ്റ്മെന്റിന് വിധേയനായത്. കണ്ണിന് ചുറ്റുമുള്ള ചുളിവുകൾ നീക്കാൻ ബോട്ടോക്സ് ഇഞ്ചക്ഷനാണ് താൻ എടുത്തതെന്നും താരം വ്യക്തമാക്കി.

സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള എല്ലാവിധ ട്രീറ്റ്മെന്റുകളും ലഭിക്കുന്ന ക്ലിനിക്കിലാണ് താൻ ട്രീറ്റ്മെന്റ് ചെയ്തതെന്നും താരം വ്യക്തമാക്കി. കണ്ണിന് വശങ്ങളിലുള്ള ഭാഗങ്ങളിൽ ഡോക്ടർ ഇഞ്ചക്ഷൻ എടുത്തപ്പോൾ സൂചി കണ്ണിലേക്ക് കയറുമോയെന്ന ടെൻഷൻ തനിക്കുണ്ടായിരുന്നുവെന്നും വേദനയുള്ള ഇഞ്ചക്ഷനായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
ജിഷിന്റെ കണ്ണിന് ചുറ്റുമുള്ള ചുളിവുകൾ നീക്കാൻ കണ്ണുകളുടെ വശങ്ങളിലും പുരികത്തിനും നെറ്റിക്കും ഇടയിലുള്ള ഭാഗങ്ങളിലുമാണ് ഇഞ്ചക്ഷൻ നൽകിയത്. ട്രീറ്റ്മെന്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം നല്ല മാറ്റം മുഖത്ത് പ്രകടമായിയെന്നും ചിരിക്കുമ്പോഴുള്ള ചുളിവുകൾ പോയിയെന്നും വീഡിയോയിലൂടെ തെളിവ് സഹിതം ജിഷിൻ തന്റെ ആരാധകർക്ക് കാണിച്ച് കൊടുത്തു.
ചുളിവുകൾ അശേഷം പോലും മുഖത്ത് അവശേഷിക്കുന്നില്ലെന്നും താരം പറഞ്ഞു. വീഡിയോയിൽ ട്രീറ്റ്മെന്റിന് മുമ്പും ശേഷവുമുള്ള തന്റെ മുഖത്തിന്റെ വീഡിയോകളും ജിഷിൻ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പ്രമോഷന്റെ ഭാഗമായാണ് ജിഷിൻ ബോട്ടോക്സ് ട്രീറ്റ്മെന്റിന് വിധേയമായതും. താൻ എടുത്ത ചികിത്സ എന്താണെന്ന് തന്റെ ആരാധകർക്ക് വിശദമാക്കി കൊടുത്തതും.
എന്നാൽ റീൽ വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വന്നു. സ്വഭാവിക സൗന്ദര്യം നശിപ്പിക്കുന്ന ഇത്തരം ചികിത്സകൾക്ക് വിധേയമാകരുതെന്ന് നടനെന്ന ഉപദേശിച്ചുള്ളതായിരുന്നു ഏറെയും കമന്റുകൾ. പ്രായമായാൽ അങ്ങനെ പലതും വരും. അതിന്റെ പേരിൽ ഇത്തരം ട്രീറ്റ്മെന്റുകൾ ചെയ്ത് മുഖത്തിനുള്ള ഭംഗി നശിപ്പിക്കരുതെന്നാണ് ഒരാൾ കമന്റായി കുറിച്ചത്.

കണ്ണിന് ചുറ്റുമുണ്ടായിരുന്ന ചുളിവ് ചികിത്സയ്ക്കുശേഷം കണ്ണിന് താഴേക്ക് ചാടിയതായി തോന്നിയെന്നായിരുന്നു മറ്റൊരു പ്രേക്ഷകൻ വീഡിയോ വിലയിരുത്തി കുറിച്ചത്. ആദ്യം ചിരിച്ചതുപോലെ ചിരിക്കൂ എങ്കിൽ ട്രീറ്റ്മെന്റ് ഫലം കണ്ടൂവെന്ന് വിശ്വസിക്കാം എന്നും കമന്റുകളുണ്ടായിരുന്നു. ലാലേട്ടനെപ്പോലെ താടി വെക്കാൻ പോലും പറ്റാത്തിടത്താണല്ലോടാ ബോട്ടോക്സ് എടുത്തത് എന്നായിരുന്നു നടനെ കുറിച്ച് ആശങ്കപ്പെട്ട് കുറിച്ചത്.
ട്രീറ്റ്മെന്റിന് ശേഷമുള്ള ജിഷിന്റെ വീഡിയോയിൽ മൂക്കുത്തി കാണാതായതോടെ മൂക്കുത്തി പണയം വെച്ചാണോ ട്രീറ്റ്മെന്റ് ചെയ്തതെന്നതടക്കമുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം മറ്റ് ചില ആരാധകർ ട്രീറ്റ്മെന്റിന്റെ തുകയും വിശദ വിവരങ്ങളും വേദനയെ കുറിച്ചുമെല്ലാം ചോദ്യങ്ങൾ ചോദിച്ച് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. സമീപകാലത്തായി ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട വാക്കാണ് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍.
മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പാണ് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ ചര്‍ച്ചയായത്. മോഹന്‍ലാലിന്റെ മുഖത്ത് ഈ കുത്തിവെയ്പ്പ് നടത്തിയെന്നും ഇല്ലെന്നുമുള്ള വാദ പ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ബോട്ടോക്‌സ് കുത്തിവെയ്പ്പ് എടുത്താല്‍ അത് ഭാവാഭിനയങ്ങളെ ബാധിക്കുമെന്നാണ് പൊതുവെയുള്ള സംസാരം.
മുഖത്തെ ചുളിവുകള്‍ മാറ്റാനും പ്രായക്കുറവ് തോന്നിക്കാനുമൊക്കെ ബോട്ടിലിനം ടോക്‌സിന്‍ ഉപയോഗിക്കാറുണ്ട്. കൃത്യമായ ഇടവേളകളില്‍ കുത്തിവെയ്പ്പ് എടുക്കേണ്ടതുണ്ട്. പൊതുവെ സിനിമാ-സീരിയൽ താരങ്ങളും മോഡലുകളുമാണ് ഈ ചികിത്സയ്ക്ക് വിധേയരാകാറുള്ളത്.


Click it and Unblock the Notifications











