'കുഞ്ഞിന് എന്റെ മുഖഛായ കിട്ടരുതെന്ന ആഗ്രഹം ഉണ്ടായിരുന്നു, അച്ഛന്റെ ഛായയാണെങ്കിലും പാട്ട് അമ്മയെപ്പോലെ'
മലയാള ടെലിവിഷൻ സംഗീത പരിപാടികളിൽ പാട്ടിന്റെ പാലാഴി തീർത്താണ് കോഴിക്കോട്ടുകാരി മൃദുല വാര്യർ മലയാള ചലച്ചിത്ര പിന്നണി ഗായികയായി മാറിയത്. മെലഡിയും ക്ലാസിക്കലും അടിപൊളി പാട്ടുകളും ഒരു പോലെ വഴങ്ങുന്ന ഈ അനുഗൃഹീത ഗായിക 15 വർഷത്തിനകം മലയാളം, തമിഴ്, കന്നഡ സിനിമകളിലായി മുന്നൂറോളം പാട്ടുകൾ ആലപിച്ച് കഴിഞ്ഞു. മലയാളത്തിൽ കളിമണ്ണ്, നടൻ, ഇവൻ മേഘരൂപൻ, പട്ടംപോലെ, ഓർമയുണ്ടോ ഈ മുഖം, 100 ഡേയ്സ് ഓഫ് ലൗ തുടങ്ങിയവയിൽ മൃദുല പാടിയ പാട്ടുകൾ വലിയ ഹിറ്റായിരുന്നു.
ആയുർവേദ ഡോക്ടറായ ഭർത്താവ് അരുൺ ബി. വാര്യരും മകൾ മൈത്രേയിയും എല്ലവിധ പിന്തുണയും നൽകി മൃദുലയ്ക്കൊപ്പമുണ്ട്. പറയത്തക്ക സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന മൃദുലയുടെ സംഗീത ജീവിതത്തിലെ പ്രധാന വഴിത്തിരിവ് മലയാള ടെലിവിഷൻ സംഗീത പരിപാടികൾ തന്നെയാണ്.

മലയാളത്തിലെ ഒട്ടുമിക്ക ടിവി റിയാലിറ്റി ഷോകളിലും മൃദുല പങ്കെടുത്തിട്ടുണ്ട്. അവിടെ വിധികർത്താക്കളായെത്തിയ സംഗീതജ്ഞരിൽ നിന്നും ടിവി പ്രേക്ഷകരിൽ നിന്നും ലഭിച്ച പ്രോത്സാഹനമാണ് മൃദുലയെ സംഗീത വഴിയിൽ പിടിച്ച് നിർത്തിയത്. എഞ്ചിനീയറിങ് പഠനം കഴിഞ്ഞിട്ടും ആ വഴിയേ പോകാതെ സംഗീതവഴി തിരഞ്ഞെടുക്കാൻ മൃദുലയ്ക്ക് പ്രേരണയായതും ടെലിവിഷൻ സംഗീത പരിപാടികളിൽ പങ്കെടുത്തപ്പോൾ ലഭിച്ച പ്രേക്ഷക പ്രീതിയും പ്രോത്സാഹനവും തന്നെയാണ്.
മുക്കം കെഎംസിടി എഞ്ചിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ കോഴ്സിന് ചേർന്നപ്പോഴേക്കും ടിവി സംഗീത പരിപാടികളിലൂടെ ചെറിയതോതിൽ അറിയപ്പെട്ട് തുടങ്ങിയിരുന്നു മൃദുല. ആ സമയത്ത് ഗോൾ എന്ന സിനിമയിൽ പാടി അഭിനയിക്കുക കൂടി ചെയ്തു. റിയാലിറ്റിഷോിൽ മത്സരിക്കവെ വിധികർത്താവായെത്തിയ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫാണ് ആദ്യമായി സിനിമയിൽ പാടാൻ മൃദുലയ്ക്ക് അവസരം കൊടുത്തത്.
അങ്ങനെയാണ് ബിഗ് ബിയിൽ പാടുന്നത്. തുടർന്ന് സംഗീത സംവിധായകരായ എം.ജയചന്ദ്രൻ, ഗോപിസുന്ദർ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ബിജിബാൽ, ഷാൻ റഹ്മാൻ, വിനു തോമസ്, അഫ്സൽ യൂസഫ്, ഗോവിന്ദ് മേനോൻ എന്നിവരുടെയെല്ലാം സംഗീത സംവിധാനത്തിന് കീഴിൽ മനോഹരമായ ഗാനങ്ങൾ ആലപിക്കാൻ മൃദുലയ്ക്ക് സാധിച്ചു. മൃദുലയുടെ വഴിയെ തന്നെയാണ് മകൾ മൈത്രേയിയുടേയും സഞ്ചാരം.
മൃദുല മാത്രമല്ല ഭർത്താവ് അരുണും ഗായകൻ തന്നെയാണ്. അമ്മയും മകളും അസ്സൽ പാട്ടുകാരയതുകൊണ്ട് തന്നെ സംഗതികളും മറ്റും തിരുത്താൻ അരുണിന് മറ്റാരോടും ആവശ്യപ്പെടേണ്ടി വരാറില്ല. മകൾക്കൊപ്പം ഗാനങ്ങൾ ആലപിക്കുന്ന മൃദുലയുടെ റീലുകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. മൈത്രേയിയുടെ കുട്ടിത്തവും കുറുമ്പും നിറഞ്ഞ ആലപനം ആസ്വദിക്കാൻ എത്തുന്നവരാണ് റീൽസ് ലൈക്ക് ചെയ്യുന്നവരിൽ ഏറെയും.

എന്നാൽ മകൾക്ക് തന്റെ മുഖച്ഛായ വരരുതെന്ന ആഗ്രഹം കുഞ്ഞ് പിറക്കും മുമ്പ് തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ മൃദുല. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൃദുലയും കുടുംബവും. തനിക്ക് അച്ഛന്റെ മുഖച്ഛായയാണെന്നാണ് മൈത്രേയി പറയുന്നത്. കുഞ്ഞിന് തന്റെ മുഖഛായ കിട്ടരുതെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നുവെന്നും ഭർത്താവ് അരുണിന്റെ മൂക്കുകൾ കാണാൻ തനിക്ക് ഇഷ്ടമാണെന്നും മൃദുല പറയുന്നു.
അമ്മയുടെ നിറവും കണ്ണും തനിക്ക് ലഭിച്ചിട്ടുണ്ടോയെന്ന സംശയം സംഭാഷണത്തിനിടെ മൈത്രേയിയും പങ്കിട്ടു. മൃദുലയുടെയും കുടുംബത്തിന്റെയും വീഡിയോ വൈറലായതോടെ മൈത്രേയിക്ക് അച്ഛന്റെ ഛായയാണെങ്കിലും പാടാനുള്ള കഴിവ് അമ്മയെപ്പോലെയാണെന്നാണ് ആരാധകർ കുറിച്ചത്.
അമ്മയേക്കളും അച്ഛനേക്കളും സുന്ദരിയാണ് മൈത്രേയി, അച്ഛൻ്റെ ലുക്കും അമ്മയുടെ വോയിസും ചേർന്ന കലാകാരിയാണ് മൈത്രേയിയെന്നും കമന്റുകളുണ്ട്. ചിലർ മൈത്രേയിക്ക് സീരിയൽ താരം ഗോപിക അനിലിന്റെ ഛായയുള്ളതായും കുറിച്ചു. അഭിമുഖത്തിനിടെ കടുകട്ടി ഗാനങ്ങൾ എടുത്ത് പുഷ്പം പോലെ ആരാധകർക്കായി ആലപിക്കുകയും ചെയ്തു മൈത്രേയി.


Click it and Unblock the Notifications











