മമ്മൂട്ടി, മോഹന്‍ലാല്‍, കമലാഹാസന്‍ തുടങ്ങി സൂപ്പര്‍സ്റ്റാറുകളുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത് ഐ വി ശശിയിലൂടെ
സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഹിറ്റ് മേക്കര്‍ ആയിരുന്നു ഐ വി ശശി. നൂറ്റിയമ്പതിന് മുകളില്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ശശിയുടെ നാലാം ഓര്‍മ്മദിനമാണിന്ന്. 2017 ഒക്ടോബര്‍ 24 ന് ഈ ലോകത്തോട് വിട പറഞ്ഞ് പോയ സംവിധായകന് ഓര്‍മ്മപ്പൂക്കളുമായി എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ഐവിയെ കുറിച്ചുള്ള എഴുത്തുകള്‍ നിറയുകയാണ്. പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിനയും രംഗത്ത് എത്തിയിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

''മാസ്റ്റര്‍ സംവിധായകന്‍ ഐ വി ശശിയില്ലാത്ത മലയാള സിനിമക്ക് ഇന്ന് നാല് വര്‍ഷങ്ങള്‍ തികയുന്നു, ആള്‍ക്കൂട്ടത്തെയും കലയെയും സമന്വയിപ്പിച്ച് മലയാള സിനിമയെ ഉയരങ്ങളിലെത്തിച്ച പ്രിയ സംവിധായകന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രണാമം. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ സംവിധായകനായിരുന്നു ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി. ശശി ( I. V. Sasi, 1948 മാര്‍ച്ച് 28 - 2017 ഒക്ടോബര്‍ 24) മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകന്‍, അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്ത ഇദ്ദേഹം മൊത്തം നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന സംവിധായകനായിരുന്നു ഐ.വി ശശി എന്ന ഹിറ്റ്‌മേക്കര്‍, സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കമലാഹാസന്റെയും കരിയര്‍ ഗ്രാഫുയര്‍ന്നത് ഇദ്ദേഹത്തിന്റെ സിനിമകളിലൂടെയായിരുന്നു. അന്തരിച്ച നടന്‍ ജയനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. 2017 ഒക്ടോബര്‍ 24-ന് തന്റെ 69-ആം വയസ്സില്‍ ചെന്നൈയിലെ സ്വവസതിയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു. 1968-ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യ സംവിധാനം ചെയ്ത ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാള ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

അഭിനേത്രിയായ സീമയാണ് ഭാര്യ. ഇതാ ഇവിടെ വരെയുടെ സെറ്റില്‍ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ഒരുപാട് സിനിമകളില്‍ സീമ നായികയായിരുന്നു. ഇവര്‍ക്ക് അനു, അനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. തന്റെ മരണം വരെ കുടുംബത്തോടെ ചെന്നൈയില്‍ താമസിച്ചുവന്നു. 2017 ഒക്ടോബര്‍ 24-ന് രാവിലെ പത്തേമുക്കാലിന് ചെന്നൈയിലെ വീട്ടില്‍ വച്ച് അന്തരിച്ചത്. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ പോരൂരിലെ വൈദ്യുതിശ്മശാനത്തില്‍ സംസ്‌കരിച്ചു. പുരസ്‌കാരങ്ങള്‍ 1982-ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ്. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്. ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്. ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്. 2015-ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം എന്നുമാണ് ഫെഫ്കയുടെ കുറിപ്പില്‍ പറയുന്നത്.

അതേ സമയം ഐ വി ശശിയെ കുറിച്ചുള്ള നിരവധി എഴുത്തുകളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. മാസ് സംവിധായകന്‍ എന്നതിലുപരി ഏത് ജോണറിലുള്ള സിനിമകളും അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രമുള്ള സിനിമകള്‍ ചെയ്തിരുന്ന ആളായിരുന്നില്ല അദ്ദേഹം. ഒരേ സമയം തന്നെ പല രീതിയിലുള്ള സിനിമകള്‍ സൃഷ്ടിച്ചെടുത്ത മാന്ത്രികനായിരുന്നു. എ ംടി യുടെ വൈകാരിക ബന്ധങ്ങളിലെ ആന്തരിക സംഘര്‍ഷങ്ങളും ടി ദാമോദരന്‍ മാഷിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളും രഞ്ജിത്തിന്റെയും ലോഹിയുടെയും കഥാ പശ്ചാത്തലിങ്ങളുമൊക്കെ അദ്ദേഹത്തിന്റെ സംവിധായക പ്രതിഭയ്ക്ക് ഒരു പോലെ വഴങ്ങിയിരുന്നു.

സീമ നായികയായി അഭിനയിച്ച 'അവളുടെ രാവുകള്‍' നമ്മള്‍ ഇപ്പോഴും ഓര്‍ക്കുന്നത് ആ വിഷയം സിനിമയില്‍ കൈകാര്യം കൈകാര്യം ചെയ്ത ക്ലാസ് സ്വഭാവം കൊണ്ട് കൂടിയാണ്. വേറെ ആര് സംവിധാനം ചെയ്താലും മറെറാരു ആറാം തമ്പുരാനോ വല്ല്യേട്ടനോ ഒക്കെ ആയിപ്പോകുമായിരുന്ന ഒരു സ്‌ക്രിപ്റ്റിനെ നാം അറിയുന്ന ദേവാസുരം എന്ന മികച്ച സിനിമയാക്കി മാറ്റിയത് ഐ.വി.ശശി എന്ന മാസ്റ്റര്‍ ഡയറകടറുടെ ബ്രില്ല്യന്റ് ക്രാഫ്റ്റാണ്. പുതിയ തലമുറ ആ ഒരു ആംഗിളില്‍ വേണം ഐ.വി ശശി എന്ന സംവിധായകനെ അറിഞ്ഞു തുടങ്ങാനെന്ന് ഒരു ആരാധകന്‍ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Recommended Video

ഐ വി ശശിയെ പോലെ ജനക്കൂട്ടത്തെ ഇത്ര സിനിമാറ്റിക് ആയും ഫലപ്രദമായും സിനിമയില്‍ ഉപയോഗിച്ച മറെറാരാളില്ല. രാഷ്ട്രീയം സംസാരിച്ച ആദ്യകാല മലയാള സിനിമകളൊക്കെ ഐ.വി.ശശിയുടേതായിരുന്നു. രതിയും ആക്ഷനും പ്രണയവും പ്രതികാരവും ഒക്കെ ഒരു പോലെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുളള വേറെ ആരാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരു ശശിയുഗം തന്നെ അദ്ദേഹം മലയാള സിനിമയില്‍ സൃഷ്ടിച്ചു വെച്ചിരുന്നു. മമ്മൂട്ടി എന്ന നടനെയും താരത്തെയും പരുവപ്പെടുത്തി എടുത്തതില്‍ ഈ സംവിധായകന്റെ പങ്ക് അടയാളപ്പെടുത്തപ്പെടേണ്ടതാണെന്നും ലത്തീഫ് എന്നൊരു ആരാധകന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications