'പൃഥ്വിക്ക് അന്ന് അവാർഡ് കിട്ടിയത് എന്റെ ഇടപെടൽ കൊണ്ട്, പക്ഷെ ഞങ്ങളുടെ റിലേഷനിൽ വിള്ളലുണ്ടായി'; സിബി മലയിൽ!
മലയാളത്തിൽ എന്നല്ല ലോക സിനിമയിൽ തന്നെ കലാമൂല്യമുള്ള ക്ലാസിക് പോപ്പുലർ സിനിമകൾ നിരവധി സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മുത്താരംകുന്ന് പി.ഒ മുതൽ കൊത്ത് വരെ നീണ്ട മുപ്പത്തിയെട്ട് വർഷങ്ങളായി അദ്ദേഹം മലയാള സിനിമയിലുണ്ട്.
സമീപകാല സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇദ്ദേഹം ഒരു കാലത്ത് മലയാളികൾക്ക് സമ്മാനിച്ചത് ഹിറ്റുകളുടെ പെരുമഴയാണ്. തനിയാവർത്തനം, എഴുതാപ്പുറങ്ങൾ, വിചാരണ, മുദ്ര, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, മാലയോഗം, ധനം, ഭരതം, ചെങ്കോൽ, സാഗരം സാക്ഷി എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
സിബി മലയിൽ ക്ലാസിക്ക് സിനിമകളിൽ ഏതാണ് മികച്ചത് എന്നത് മലയാളികളെ കുഴപ്പിക്കുന്ന ചോദ്യമാണ്. കൊത്താണ് ഏറ്റവും അവസാനം സിബി മലയിൽ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയ സിനിമ. ആസിഫ് അലി നായകനായ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള സിബി മലയിൽ നടൻ പൃഥ്വിരാജിനെ വെച്ച് സിനിമ സംവിധാനം ചെയ്തിട്ടില്ല. ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത് നന്ദനം എന്ന സിനിമയിലെ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന പാട്ടിന്റെ ചിത്രീകരണ വേളയിൽ മാത്രമാണ്.
രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ നന്ദനത്തിലെ ഹിറ്റ് ഗാനം മാത്രം സംവിധാനം ചെയ്തത് സിബി മലയിൽ ആയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം സിനിമ സംഭവിക്കാതിരുന്നതിനെ കുറിച്ചും താരവുമായി അകൽച്ച സംഭവിച്ചതിന് കാരണവും സിബി മലയിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
തങ്ങളുടെ റിലേഷനിൽ വിള്ളലുണ്ടായി എന്നാണ് സിബി മലയിൽ പറയുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ പൃഥ്വിരാജിനെ കുറിച്ച് സംസാരിച്ചത്. 'ഞങ്ങളുടെ റിലേഷനിൽ ഒരു വിള്ളൽ സംഭവിച്ചു. അത് ഒരിക്കലും എന്റെ കുറ്റം കൊണ്ടല്ല. എന്നാൽ പൃഥ്വി വിചാരിച്ചിരിക്കുന്നത് അങ്ങനെയാണ്.'
'അമൃതം എന്ന സിനിമയിലേക്ക് ജയറാമിന്റെ അനിയന്റെ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ ആയിരുന്നു. പ്രൊഡ്യൂസറും കഥാകൃത്തുമാണ് പൃഥ്വിയോട് കഥ പറയാൻ പോയത്. എന്നാൽ പൃഥ്വിയുടെ പ്രതിഫലം കൂടുതലായതിനാൽ അവരോട് പറഞ്ഞത് നിങ്ങളുടെ ബഡ്ജറ്റിൽ ആ ക്യാരക്റ്റർ ചെയ്യാൻ ശ്രമിക്കൂ എന്നാണ്. അതിനും ബുദ്ധിമുട്ടാണെങ്കിൽ വേറെ ആരെയെങ്കിലും നോക്കാമെന്നും ഞാൻ പറഞ്ഞു.'

'പക്ഷെ പൃഥ്വിയും അവരും തമ്മിൽ ഒരു ധാരണയിലെത്തിയില്ല. അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാനാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ്. ആ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതൊരു അകൽച്ചയായി ഇപ്പോഴും കിടക്കുന്നു. അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സെല്ലുലോയിഡിലെ പ്രകടനത്തിന് ലഭിച്ചപ്പോൾ അതിന് നിർണായക തീരുമാനമെടുത്ത വ്യക്തി ഞാനായിരുന്നു.'
'എന്റെ അഭിപ്രായമാണ് ജൂറി ഗൗരവത്തിൽ എടുത്തത്. എനിക്ക് ആരോടും പിണക്കമില്ല. പക്ഷെ പല സമയത്തും എനിക്ക് വിഷമമുണ്ടാക്കിയ നിലപാടുകൾ അദ്ദേഹം എടുത്തിട്ടുണ്ടെന്നും', സിബി മലയിൽ പറയുന്നു. പൃഥ്വിരാജ് ഇപ്പോൾ മോഹൻലാൽ സിനിമ എമ്പുരാന്റെ ഷൂട്ടിങ് തിരക്കിലാണ്.


Click it and Unblock the Notifications











