'ഷൂട്ട് തീരാൻ ദിവസങ്ങൾ, മമ്മൂക്കയും മേജർ രവിയും തമ്മിൽ വഴക്ക്, അഭിനയിക്കില്ലെന്ന് മമ്മൂക്ക, പിന്നീട് നടന്നത്'
2007ൽ പുറത്തിറങ്ങിയ മലയാള സിനിമയായിരുന്നു മിഷൻ 90 ഡെയ്സ്. മേജർ രവി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യകഥാപാത്രം ചെയ്തത് നടൻ മമ്മൂട്ടി ആയിരുന്നു. 1991 മേയ് 21ന് നടന്ന രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തിലെ യഥാർത്ഥ സംഭവങ്ങളുടെ കഥയാണ് സിനിമ പറഞ്ഞത്. ഇപ്പോഴിതാ ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സിനിമയുടെ നിർമാതാവ് ശശി അയ്യഞ്ചിറ.
ഷൂട്ട് തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മമ്മൂട്ടിയും മേജർ രവിയും തമ്മിൽ വഴക്കായിയെന്നും പിന്നീട് അത് പരിഹരിച്ചത് എങ്ങനെയെന്നും ശശി മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഞാൻ കണ്ടിട്ടുള്ളതിൽ മലയാള സിനിമയിൽ ഏറ്റവും കറക്ടായിട്ടുള്ളയാൾ മമ്മൂക്കയാണ്. സമയത്ത് വരും. പക്കയാണ്. എവിടെ എങ്കിലും പോണമെങ്കിൽ നമ്മളോട് പറയും പുള്ളി.

ലൊക്കേഷനിലും കൃത്യ സമയത്ത് വരും. പിന്നെ ദേഷ്യപ്പെട്ട് സംസാരിച്ചാൽ നമ്മളും അതേപോലെ പറഞ്ഞാൽ പുള്ളിക്ക് ഒരു കുഴപ്പവും ഇല്ല. പുള്ളി ദേഷ്യപ്പെടുമ്പോൾ അതേ രീതിയിൽ ഞാനും സംസാരിക്കും. അതും തമാശ രീതിയിൽ. അത്തരം അനുഭവങ്ങളുണ്ട്. മിഷൻ 90 ഡെയ്സ് സിനിമയുടെ സമയത്ത് അത്തരം ഒരു അനുഭവമുണ്ടായി.
മേജർ രവിയായിരുന്നു സംവിധാനം. അതിന്റെ ഷൂട്ടിങിനിടെ മേജർ രവിയുമായി മമ്മൂക്കയ്ക്ക് സംസാരമുണ്ടായി. മമ്മൂക്കയ്ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കി. അതോടെ അവർ തമ്മിൽ ഉടക്കായി. ആ സമയത്ത് ഞാനും എന്റെ അക്കൗണ്ടന്റും കൂടി കണക്ക് നോക്കുകയായിരുന്നു. വഴക്കിന് ഇടയിൽ മമ്മൂക്ക പറഞ്ഞു... ഞാൻ നിങ്ങളുടെ സിനിമയിൽ അഭിനയിക്കുകയില്ലെന്ന്.
ഒരുപാട് ആളുകൾ തിങ്ങി കൂടി നിൽക്കുന്നുണ്ട്. ഇവർ തമ്മിൽ എന്താണ് സംസാരിക്കുന്നത് എന്നൊക്കെ അറിയാൻ വേണ്ടി കൂടിയാണ് നിൽപ്പ്. എല്ലാവരുടേയും മുന്നിൽ വെച്ചാണ് സംസാരം. മമ്മൂക്ക അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ താൻ എന്നാൽ സംവിധാനം ചെയ്യുന്നില്ലെന്നായി മേജർ രവി. വഴക്ക് ശക്തമായപ്പോൾ കൺട്രോളർ എന്നെ വന്ന് വിളിച്ചു. ഞാൻ അവിടെ ചെന്ന് മമ്മൂക്കയോട് കാര്യം തിരക്കി.
ഞാൻ ഇനി ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാരമില്ല മമ്മൂക്ക അഭിനയിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. താൻ സംവിധാനം ചെയ്യില്ലെന്ന് മേജർ രവിയും പറഞ്ഞു. സാരമില്ല നിങ്ങൾ സംവിധാനം ചെയ്യേണ്ടെന്ന് മേജർ രവിയോട് ഞാനും പറഞ്ഞു. പിന്നെ നീ എന്ത് ചെയ്യുമെന്നായി അവർ. അത് കുഴപ്പമില്ല. ഞാൻ അല്ലേ നിർമ്മാതാവ്.

ഞാൻ നോക്കിക്കോളാമെന്ന് ഇരുവരോടുമായി പറഞ്ഞു. പടം തീരാൻ ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ സംഭവം നടന്നത്. ലോകത്തുള്ള എല്ലാ സ്ഥലവും ഷൂട്ട് ചെയ്തശേഷമാണ് ഞങ്ങൾ കേരളത്തിൽ വന്നത്. എന്ത് ചെയ്യും ഇനിയെന്ന് എന്റെ ഗ്രൂപ്പും എന്നോട് ചോദിച്ചു. വളരെ സീരിയസ് വഴക്കായിരുന്നു. പിന്നെ ഞാൻ മമ്മൂക്കയേയും മേജർ രവിയേയും കൂട്ടി കാരവാനിലേക്ക് പോയി.
അഞ്ച് മിനിറ്റ് കൊണ്ട് പ്രശ്നം പരഹരിച്ച് ഞങ്ങൾ മൂന്ന് പേരും പുറത്തേക്ക് വന്ന് ബാക്കി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. സ്നേഹത്തോടെയുള്ള ഒരു പ്രയോഗമായിരുന്നു. സംസാരിച്ച് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ മമ്മൂക്കയുടെ കാൽക്കൽ മേജർ രവി ഇരിക്കുകയാണ്. മമ്മൂക്ക പ്ലീസ് എന്ന് പറയുന്നു. അതോടെ അവർ തമ്മിലുള്ള പ്രശ്നം കൂളായി പരിഹരിക്കപ്പെട്ടു.
ഇരുവരേയും കൂളാക്കാൻ അഞ്ച് മിനിറ്റ് മാത്രമേയുള്ളു. മലയാളത്തിലെ പെർഫെക്ട് താരമാണ് മമ്മൂക്ക. എല്ലാം കൃത്യമായി പറയും ചെയ്യും. കുറച്ച് മുൻ ദേഷ്യമുണ്ടെന്നേയുള്ളു എന്നും ശശി അയ്യഞ്ചിറ പറയുന്നു. മിഷൻ 90 ഡെയ്സ് ശരാശരി പ്രകടനം മാത്രമെ തിയേറ്ററിൽ കാഴ്ച വെച്ചുള്ളു.


Click it and Unblock the Notifications











