'ജയിലറിലേക്ക് ക്ഷണം വന്നപ്പോൾ ഞാൻ കാട്ടിലായിരുന്നു, വർമൻ ഈ ലെവലിൽ എത്താൻ കാരണം രജിനികാന്ത്'; വിനായകൻ!
വിനായകനെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത് സിനിമാ നടൻ എന്ന പൊതുസങ്കല്പത്തെ തന്റെ കീഴാള പ്രതിഛായയിലൂടെ പൊളിച്ചെഴുതിയതിലൂടെയാണ്. സിനിമയുടെ ലൈം ലൈറ്റിനുള്ളിൽ ഒതുക്കാനാവാത്ത പ്രകൃതമാണ് വിനായകന്റേത്. ഫിലിം സ്റ്റാർ ഗ്ലാമർ സങ്കൽപങ്ങളുടെ വിപരീതം... പൊതുവെയുള്ള നായക സങ്കൽപങ്ങളെ പാടെ അട്ടിമറിച്ചുകൊണ്ടുള്ള രംഗപ്രവേശമായിരുന്നു വിനായകന്റേത്.
കൂടാതെ അധ്വാനിക്കുന്നവന്റെതായ ശരീരഭാഷയും ഇമേജുകളെ പുറം കാലുകൊണ്ട് തട്ടിതെറിപ്പിക്കുന്ന പ്രകൃതവും വിനായകനെ വ്യത്യസ്തനാക്കി. വർണശബളവും അതിമാനുഷവുമായ ഹീറോയിസത്തിന് ഒട്ടും യോജിക്കാത്ത കറുത്ത് മെലിഞ്ഞ നരച്ച തലമുടിയോട് കൂടിയ സാധാരണത്വവും വിനായകനെ ആളുകൾ ശ്രദ്ധിക്കാൻ കാരണമായി.
അഭിനയിച്ച സിനിമകളിലെല്ലാം നായകനെക്കാൾ കൈയ്യടി വാങ്ങുന്ന ഹൃദയങ്ങളെ കീഴടക്കുന്ന നടനാണ് ഇന്നും വിനായകൻ. വിനായകൻ എന്നാൽ വിസ്മയം എന്നാണ് അർഥമെന്നാണ് ജയിലറിലെ വർമൻ എന്ന കഥാപാത്രം കൂടി ഹിറ്റായതോടെ ആരാധകർ ഒന്നടങ്കം പറയുന്നത്. ജയിലർ സിനിമ കണ്ടപ്പോൾ വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രം അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു വില്ലൻ ആയിട്ടാണ് തോന്നിയതെന്നാണ് പ്രേക്ഷകർ പറഞ്ഞത്.

വ്യക്തമായ ഐഡന്റിറ്റി ഉള്ള ഒരു കഥാപാത്രമായിരുന്നു വർമൻ. രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് എന്നിങ്ങനെ സൂപ്പർ താരങ്ങൾ അണിനിരന്നപ്പോൾ അവർക്ക് ഒരൊറ്റ എതിരാളിയും ഒരൊറ്റ വില്ലനും മാത്രമെ ഉണ്ടായിരുന്നുള്ളു അത് വിനായകന്റെ വർമനാണ്. ജയിലർ സൂപ്പർഹിറ്റായി കോടികൾ വരുമ്പോഴും വിനായകന്റെ പ്രതികരണങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.
സിനിമയുടെ ഓഡിയോ ലോഞ്ചിലും വിനായകൻ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വർമൻ എന്ന കഥാപാത്രത്തെ കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് വിനായകൻ. സൺ പിക്ചേഴ്സാണ് വിനായകൻ ജയിലർ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മനസിലായോ... നാൻ താൻ വർമൻ എന്ന ജയിലറിലെ ഹിറ്റായ ഡയലോഗ് പറഞ്ഞുകൊണ്ടാണ് വിനായകൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങിയത്. 'ജയിലറിൽ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ല. ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല. പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോൺ എല്ലാം ഓഫായിരുന്നു.'
'തിരിച്ച് വന്ന് നോക്കിയപ്പോൾ ഒരുപാട് മിസ്ഡ് കോൾ. മാനേജർ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ച് വിളിച്ചപ്പോഴാണ് രജിനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പ്രൊഡക്‌ഷനിൽ നിന്നും പറയുന്നത്. നെൽസണാണ് സംവിധാനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. നെൽസണേയും എനിക്ക് അറിയാം.'

'നെൽസൺ ആദ്യം ഒരു ഐഡിയ പറഞ്ഞു. ഞാനാണ് പ്രധാന വില്ലൻ എന്നും പറഞ്ഞ് തന്നു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ്. രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളിൽ പറയാൻ കഴിയില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക... ചേർത്തണച്ച് എനർജി തന്നത് മറക്കാൻ പറ്റില്ല. വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്താണ്. എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെൽസൺ സാർ പറഞ്ഞത്.'
'ഞാൻ പല സിനിമകളിലും സ്ക്രിപ്റ്റ് കേൾക്കാറില്ല. പല കാരണങ്ങളാലും സ്ക്രിപ്റ്റ് മാറാം. വീട്ടിൽ നിന്നും പുറത്ത് പോകാൻ സാധിക്കാത്ത രീതിയിൽ വർമൻ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ.. ചിത്രത്തിലെ എല്ലാ രംഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെൽസണോട് ഒരുപാട് നന്ദി. രജിനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി', എന്നാണ് വിനായകൻ പറഞ്ഞത്.


Click it and Unblock the Notifications