വിവാഹം വേണ്ടെന്ന് തീരുമാനിച്ചവർ, വേണ്ടെന്ന് വെച്ചിടത്തുനിന്നും വീണ്ടും തുടങ്ങി, ജിപിയും ഗോപികയും പറയുന്നു!
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ സന്തോഷം കൊണ്ടുള്ള ഒരു ഞെട്ടലായിരുന്നു ആരാധകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും. ഇത് എങ്ങനെ സംഭവിച്ചു എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്.
ഒരു തരത്തിലുള്ള സൂചനയും നൽകാതെയാണ് പെട്ടന്നൊരു ദിവസം വിവാഹനിശ്ചയ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചത്. രണ്ടുപേരും ഒരു മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ദൈവം ചേർത്തുവെച്ച രണ്ടുപേർ എന്നാണ് ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ ഏറ്റവും കൂടുതൽ വന്ന കമന്റ്.
എങ്ങനെ ഇവർ കണ്ടുമുട്ടി, പ്രണയമായിരുന്നുവോ? തുടങ്ങി ആയിരം ചോദ്യങ്ങൾ ഇരുവരോടും ചോദിക്കാനായി ആരാധകരുടെ മനസിലുണ്ട്. അവയെല്ലാത്തിനുമുള്ള ഉത്തരവുമായി ആദ്യമായി ഇരുവരും ഒരുമിച്ച് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഗോവിന്ദ് പത്മസൂര്യയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച പുത്തൻ വീഡിയോയിലൂടെയാണ് കണ്ടുമുട്ടിയ കഥയും വിവാഹനിശ്ചയത്തെ കുറിച്ചുമെല്ലാം ഇരുവരും വിവരിച്ചിരിക്കുന്നത്. ഞങ്ങളുടെ സ്റ്റോറി എന്ന തലക്കെട്ട് നൽകിയാണ് ജിപിയും ഗോപികയും വീഡിയോ പങ്കിട്ടിരിക്കുന്നത്.
വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ തങ്ങളുടെ കപ്പിൾ ഇന്റർവ്യൂ ആവശ്യപ്പെട്ട് ഒട്ടനവധി കോളുകൾ വരുന്നുണ്ടെന്നും പറഞ്ഞാണ് ഇരുവരും വിവാഹനിശ്ചയം വരെ എത്തിയ യാത്രയെ കുറിച്ച് വിവരിച്ചത്. വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിച്ച നിമിഷങ്ങളെക്കുറിച്ചാണ് ഇരുവരും വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും. ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വർഷത്തെ സുഹൃദം അവർക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാൽ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുൻകയ്യും എടുത്തതും. അവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപി-ഗോപിക വിവാഹം നടക്കാൻ പോകുന്നത്.
'വല്യമ്മയാണ് എന്നോട് ഗോപികയെ പോയി മീറ്റ് ചെയ്യാൻ പറയുന്നത്. ഞാൻ അത് ഏതാണ്ട് ഒരു മാസത്തോളം വലിച്ചുനീട്ടി. എന്നാൽ സ്നേഹത്തോടെ വന്ന വല്യമ്മയുടെ മെസേജുകളുടെ ട്യൂൺ മാറാൻ തുടങ്ങിയതോടെ ഗോപികയെ പോയി കാണാൻ ഞാൻ തീരുമാനിച്ചു.'

'ഞാൻ ഗോപികയെ അങ്ങോട്ട് വിളിച്ച ആ സമയം ഗോപിക ചെന്നൈയിലായിരുന്നു. കോഴിക്കോട് പോകുന്നതിനേക്കാൾ സുഖവും പ്രൈവസിയും എല്ലാം ചെന്നൈയിൽ പോയി കാണുമ്പോഴാണ് കൂടുതൽ ലഭിക്കുക എന്ന് മനസിലായതോടെ ചെന്നൈയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു. ചെന്നൈയിൽ വെച്ചാണ് നമ്മുടെ ഫസ്റ്റ് മീറ്റ് നടക്കുന്നത്.'
'അങ്ങനെ കാപാലീശ്വര ക്ഷേത്രത്തിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഒരു ഗ്യാങ് ഉണ്ടായിരുന്നു ഗോപികയുടെ കൂടെ. ഞാൻ ഗോപികയെ കാണുന്നു പോകുന്നു എന്ന രീതിയിലാണ് പോയത്. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എന്തോ കണക്ഷൻ ഗോപികയുമായി ഫീൽ ചെയ്തത്. ഗോപികയെ കണ്ടശേഷം ഞാൻ സംസാരിക്കേണ്ടി വന്നിട്ടില്ല.'
'ഗോപിക ഒരുപാട് സംസാരിക്കുമെന്ന് അന്നാണ് എനിക്ക് മനസിലായത്. ഗോപിക എത്ര ഡീറ്റെയിലായാണോ അവളുടെ സ്റ്റോറി പറഞ്ഞത്. അതുപോലെ ഞാനും എന്റെ കഥ പറഞ്ഞു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള കാർ യാത്രയിൽ. ഞാൻ എന്റെ കാര്യങ്ങൾ ഇത്രയും ഡീറ്റെയിലായി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് പോലും സംശയമാണ്.'
'അത്രത്തോളം ഞാൻ തുറന്ന് സംസാരിച്ചു. ഇത് കുഴപ്പമില്ല എന്ന തീരുമാനത്തിൽ ഞാൻ എത്തി. എന്നാൽ ഗോപിക മറുപടി പറയാൻ കുറച്ചുകാലം നീണ്ടുപോയി. അതോടെ ഗോപികയുടെ കൺഫ്യൂഷൻ എന്നിലേക്കും വരാൻ തുടങ്ങി. അതോടെ ഇത് വർക്ക് ആകില്ലെന്ന് ഞാൻ ഗോപികയോട് പറഞ്ഞു.'
'എന്നാൽ അപ്പോഴേക്കും ഗോപിക ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നു. പിന്മാറാൻ നിന്ന എന്നെ ഗോപിക ഉപദേശിക്കാൻ തുടങ്ങി. അപ്പോഴൊന്നും ഞങ്ങൾ വീട്ടുകാരോട് ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഞങ്ങളുടേത് സൗഹൃദം അല്ലെന്ന് ഗോപിക പറഞ്ഞു തന്നു. എന്നാലും ഞാൻ കൺഫ്യൂസ്ഡായി', എന്നും ജിപി പറയുന്നു. അതുപോലെ തന്നെ വീട്ടുകാർ തങ്ങളുടെ കാര്യത്തിൽ എക്സൈറ്റഡ് ആയിരുന്നുവെന്നും അവർ തീരുമാനമെടുത്തതോടെ നിശ്ചയം നടക്കുകയായിരുന്നുവെന്നും ജിപി പറഞ്ഞു. വീഡിയോ വൈറലായതോടെ രണ്ടുപേർക്കും ആശംസകൾ നേർന്ന് ആരാധകരും എത്തി.


Click it and Unblock the Notifications