'ആ വീട് വിറ്റാൽ കൂടുതൽ തുക സജ്നയ്ക്ക് നൽകും, സജ്‌നയുടെ കുറവുകൾ കൂടുതൽ അറിയാവുന്ന ആളാണ് ഞാൻ'; ഫിറോസ്!
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌ന ഫിറോസും ഒരാഴ്ച മുമ്പാണ് വിവാഹമോചിതരാകുന്നുവെന്ന് വെളിപ്പെടുത്തിയത്. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തിയിരുന്നു. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോൾ മറ്റുള്ളവർക്ക് തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസമുണ്ടെന്ന് സജ്ന പറഞ്ഞതും വൈറലായിരുന്നു.
കുടുംബം പോലെ ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരാളുടെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തിൽ മോശമായി സ്പർശിച്ചുവെന്നും സജ്‌ന വെളിപ്പെടുത്തിയിരുന്നു. സജ്നയാണ് വിവാഹമോചനത്തെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മക്കൾ രണ്ടുപേരും സജ്നയുടെ സംരക്ഷണയിലാണ്.

ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഉമ്മയും മക്കളുമാണ് ഇപ്പോൾ തന്റെ ലോകമെന്നും സജ്ന പറഞ്ഞിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് സജ്ന അഭിമുഖം നൽകിയ ശേഷമാണ് ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹമോചനത്തെ കുറിച്ച് അറിഞ്ഞത്.
അതിനിടയിൽ നടൻ ഷിയാസ് കരീം കാരണമാണ് സജ്നയ്ക്കും ഫിറോസിനുമിടയിൽ പ്രശ്നങ്ങളുണ്ടായതെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്ന് പിന്നീട് ഇരുവരും തന്നെ വ്യക്തമാക്കി. സജ്നയും ഫിറോസും ആദ്യ വിവാഹം പരാജയപ്പെട്ട ശേഷം ഒരുമിച്ചവരാണ്.
പത്ത് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. സജ്ന ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. ഒപ്പം അഭിനയവും സ്റ്റേജ് ഷോകളുമായും സജ്ന തിരക്കിലാണ്. ഇപ്പോഴിതാ വിവാഹമോചനം പ്രഖ്യാപിച്ചശേഷം ഫിറോസ് ഖാൻ വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
സജ്‌നയുടെ കുറവുകൾ ഏറ്റവും കൂടുതൽ അറിയാവുന്ന ആളാണ് താനെന്നും താനും സജ്നയും ഒരുമിച്ച് പണിത വീട് വിറ്റാൽ കിട്ടുന്ന തുകയിൽ ഏറ്റവും അധികം സജ്നയ്ക്കായിരിക്കും താൻ നൽകുക എന്നുമാണ് ഫിറോസ് ഖാൻ പറഞ്ഞത്. 'ഒരിക്കലും ഞങ്ങൾ പരസ്പരം കുറ്റം പറയില്ല. വലിയ കോംപ്ലിക്കേഷനിലേക്ക് പോകാതിരിക്കാനാണ് ഡിവോഴ്സ് എന്ന തീരുമാനത്തിലേക്ക് എത്തിയത്.'

'ഞങ്ങൾ രണ്ടുപേരും പരസ്പരം റെസ്പെക്ട് ചെയ്താണ് മുന്നോട്ട് പോകുന്നത്. മക്കളോട് പറഞ്ഞിട്ടില്ല. പറഞ്ഞാലും മനസിലാക്കാനുള്ള പ്രായമായില്ല. അവർ ഇപ്പോഴും ഞങ്ങളും ഒരുമിച്ചാണെന്നാണ് കരുതുന്നത്. ഇടയ്ക്ക് ഞാൻ മക്കളെ വീഡിയോ കോൾ വിളിക്കാറുണ്ട്. എല്ലാ മനുഷ്യരിലും കരച്ചിലിന്റെ അളവാണ് കൂടുതൽ. ദുഖങ്ങൾ ഉണ്ടെങ്കിലും പലരും പുറത്ത് കാണിക്കാറില്ല.'
'മറ്റുള്ളവരെ ഡാർക്ക് അടിപ്പിക്കേണ്ടതില്ലല്ലോ. ഞങ്ങൾ പരസ്പരം കരിവാരിത്തേക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ ഇല്ലാതെയായപ്പോഴാണ് അവൾക്ക് നേരെ പലരും മിസ്ബിഹേവ് ചെയ്ത് തുടങ്ങിയത്. സജ്ന പക്വതയുള്ള തന്റേടിയാണെങ്കിലും എവിടെയൊക്കയോ കുട്ടിത്തമുള്ളയാളാണ്. കരച്ചിൽ വന്നാൽ പെട്ടന്ന് കരയും. സജ്‌നയുടെ കുറവുകൾ ലോകത്തിൽ ഏറ്റവും കൂടുതൽ അറിയാവുന്ന ആളാണ് ഞാൻ.'
'അത് മനസിലാക്കി ഞാൻ ഒപ്പം നിന്നിട്ടുണ്ട്. അതുപോലെ സജ്ന ഒരു തുറന്ന പുസ്തകവുമാണ്. അതുപോലെ ഞങ്ങൾ ഒരുമിച്ച് വെച്ച വീട് വിറ്റാൽ കൂടുതൽ തുക സജ്നയ്ക്ക് നൽകും. ഞങ്ങളുടെ അധ്വാനത്തിന്റെ ഫലം മുഴുവൻ ഇട്ട് പണിതതാണ് ആ വീട്', എന്നുമാണ് ഫിറോസ് ഖാൻ വിവാഹമോചനത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications