'മകളെ എങ്ങനെ സന്തോഷത്തോടെ ഇവർക്ക് പറഞ്ഞുവിടാൻ സാധിക്കുന്നുവെന്ന് ഓർത്ത് വൈരാഗ്യം തോന്നി'; സുരേഷ് ഗോപി!
വീട്ടിലെ ആദ്യത്തെ വിവാഹം ആഘോഷപൂർവം നടത്താനുള്ള ഒരുക്കുങ്ങൾ സുരേഷ് ഗോപി ആരംഭിച്ച് കഴിഞ്ഞു. താരത്തിന്റെ നാല് മക്കളിൽ മൂത്ത മകളായ ഭാഗ്യ സുരേഷാണ് വിവാഹിതയാകാൻ പോകുന്നത്. വിവാഹം ഗംഭീരമാക്കുന്നതിനാൽ വിവാഹനിശ്ചയ ചടങ്ങ് തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വസതിയിൽ വളരെ ലളിതമായാണ് നടന്നത്.
വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകൾ അടുത്തിടെ വൈറലായിരുന്നു. മക്കളെ ജീവിനായി കരുതുന്ന അച്ഛനാണ് സുരേഷ് ഗോപി. ഏത് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടാലും മക്കളെ കുറിച്ച് സുരേഷ് ഗോപി സംസാരിക്കാറുണ്ട്.
മൂത്തമകൾ ലക്ഷ്മിയെ അപകടത്തിൽ നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും ഹൃദയത്തിലുള്ള ഒരാൾ കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് എതിർപ്പുള്ളവർ പോലും സുരേഷ് ഗോപിയിലെ ഭർത്താവിനെയും അച്ഛനേയും നടനേയും സ്നേഹിക്കുന്നവരാണ്. പെൺമക്കളുടെ ആഭരണങ്ങൾ കട്ടെടുത്ത് ധരിക്കുന്ന കൂട്ടത്തിലാണ് താനെന്ന് പലപ്പോഴും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മകളുടെ വിവാഹ ഒരുക്കങ്ങളെ കുറിച്ച് ആദ്യമായി മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മകൾക്ക് ലെഹങ്ക തെരഞ്ഞെടുക്കാൻ പോയതിനെ കുറിച്ച് അടക്കം സുരേഷ് ഗോപി സംസാരിച്ചത്. 'എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങളുണ്ട്. കയ്യിലെ മോതിരം എന്റെ മകളിൽ നിന്ന് അടിച്ചുമാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്.'
'എന്റെ ചിന്തയേയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്ന് വിമാനത്തിൽ വരുമ്പോൾ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ച് കഴിഞ്ഞ് ഒരാൾ അത് എടുത്തുതരികയും ചെയ്തു. പക്ഷെ അത്രയും നേരം എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു.'
'അപ്പോൾ ഞാൻ തീരുമാനിച്ചു ഈ മോതിരം ഇനി ലോക്കറിൽ സൂക്ഷിക്കണമെന്ന്. ആഭരണങ്ങളൊക്കെ അണിയാൻ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അടുത്ത ജന്മത്തിലെങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്ന് ഭാര്യ രാധിക പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ആ സ്റ്റൈൽ പരീക്ഷിച്ചേക്കും. രാധികയുടെ ഒരു സാരി ഒഴികെ ബാക്കിയെല്ലാം ഞാൻ അവളില്ലാത്തപ്പോൾ വാങ്ങി കൊടുത്തിട്ടുള്ളതാണ്.'
'അവൾ അതെല്ലാം ആവേശത്തോടെ എന്നിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. പക്ഷെ മകളുടെ കല്യാണം വന്നപ്പോൾ എന്റെ സെലക്ഷൻ ഒന്നും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ല. അപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചു എന്റെ ഫാഷൻ സെൻസ് പോയോയെന്ന്. അവൾ പറഞ്ഞത് കാലം മാറിയില്ലേ... എനിക്ക് ഏട്ടന്റെ സ്റ്റൈൽ ഇഷ്ടപെട്ടതുപോലെ കുട്ടികൾക്ക് ഇഷ്ടപ്പെടില്ല എന്നാണ്', സുരേഷ് ഗോപി പറയുന്നു.

മകളെ വിവാഹത്തോടെ വീട്ടിൽ നിന്നും പറഞ്ഞ് അയക്കുമ്പോൾ സങ്കടം തോന്നുമോ എന്ന ചോദ്യത്തിനും സുരേഷ് ഗോപി മറുപടി പറഞ്ഞു. 'മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഗംഭീരമായി നടക്കുന്നു. ഈ അടുത്ത് ലെഹങ്ക പറഞ്ഞേൽപ്പിച്ചു. അപ്പോൾ മകൾ വിളിച്ച് ചോദിച്ചു. അച്ഛാ നമുക്ക് ആ ലെഹങ്ക മാറി ചിന്തിച്ചാലോയെന്ന്.'
'ശേഷം അവൾ അയച്ച ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടിപോയി. എന്റെ അതേ ഇഷ്ടം. അപ്പോൾ പുതിയ കാലത്തും നമ്മുടെ സ്റ്റൈലും ടേസ്റ്റും കുട്ടികൾക്കും ഇഷ്ടപ്പെടുന്നുണ്ട്. പണ്ട് കല്യാണങ്ങൾക്ക് പോകുമ്പോൾ പെൺകുട്ടിയുടെ അച്ഛനും അമ്മയും ഭയങ്കര സന്തോഷത്തോടെ ആ കുട്ടിയെ ഒരു ചെക്കന്റെ കൂടെ പറഞ്ഞയക്കുന്നതും ആ പെൺകുട്ടി കരയുന്നതുമൊക്കെ കണ്ടിട്ടുണ്ട്.'
'ആ സമയത്ത് എനിക്ക് വൈരാഗ്യം തോന്നിയിട്ടുണ്ട്. എങ്ങനെ ഈ അച്ഛനും അമ്മയ്ക്കും ഇത് സാധിക്കുന്നുവെന്ന് ഓർത്ത്. ഒരുത്തന്റെ കയ്യിലേക്ക് കൈ വെച്ച് കൊടുത്ത് അങ്ങ് പറഞ്ഞ് അയക്കുകയല്ലേ. അതിനെല്ലാം ഭയങ്കര എതിരായിരുന്നു ഞാൻ. സഹിക്കാൻ പറ്റില്ലായിരുന്നു എനിക്ക്. എന്റെ കല്യാണം കഴിഞ്ഞശേഷം ഞാൻ ആലോചിച്ചപ്പോൾ ആ ചിന്ത മാറി.'
'ഒരു പെൺകുഞ്ഞിനെ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ഒരു ആണിന്റെ കയ്യിൽ ഏൽപ്പിച്ച് പറഞ്ഞ് അയക്കുക എന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെൺകുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കുന്നത് ധൈര്യമാണ്. ഞാനും ആ മൊമന്റിനായി കാത്തിരിക്കുകയാണ്', എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.


Click it and Unblock the Notifications