'ഇത് തമാശയല്ല, ഹിജാബ് ധരിച്ച് തുടങ്ങിയപ്പോൾ ചേട്ടൻ പറഞ്ഞത്; അദ്ദേഹം എന്റെ കാൽക്കൽ ഇരുന്ന് കരഞ്ഞു'
ഗ്ലാമറസ് വേഷങ്ങളിലൂടെ തരംഗം സൃഷ്ടിച്ച മുംതാസ് ഇന്ന് സിനിമാ ലോകം വിട്ട് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ്. ഹിജാബാണ് ഇന്ന് മുംതാസിന്റെ വേഷം. സിനിമയിൽ അഭിനയിച്ച് പോയത് തെറ്റായെന്ന് മുംതാസ് ഇന്ന് പറയുന്നു. ഗ്ലാമറസായി അഭിനയിച്ചത് തെറ്റാണെന്നും ഇതിൽ പശ്ചാത്താപം ഉണ്ടെന്നും മുംതാസ് പറയുന്നു. കടുത്ത വിഷാദരോഗം നേരിട്ട ഘട്ടത്തിലാണ് മുംതാസ് മതത്തിലേക്ക് കൂടുതൽ അടുക്കുന്നത്. വിഷാദ രോഗം നേരിട്ട ഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മുംതാസിപ്പോൾ.
ഞാൻ സഹോദരനുമായി ഇത്രയും അടുക്കാൻ കാരണം ഞാൻ ഡിപ്രഷനിലൂടെ കടന്ന് പോയപ്പോൾ അദ്ദേഹമാണ് എന്റെ സോൾ കെയർടേക്കർ ആയത്. എന്ത് ചെയ്യണമെന്നറിയാത്ത എന്റെ സഹോദരന്റെ നിസ്സഹായവസ്ഥ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം എന്റെ കാൽക്കൽ ഇരുന്ന് കരയും. എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ചോദിക്കും. കടുത്ത ഡിപ്രഷൻ വരാൻ കാരണമുണ്ട്. എന്റെയുള്ളിലെ സംഘർഷമാണത്. എനിക്കും കുടുംബത്തിനും അള്ളാഹുവിനും മാത്രമേ അതറിയൂ.

ചേട്ടന്റെ സ്നേഹത്തിലൂടെയാണ് താൻ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും മുംതാസ് വ്യക്തമാക്കി. എന്നെ ഇതിൽ നിന്നും പുറത്തെത്തിക്കാൻ അള്ളാഹു അദ്ദേഹത്തെ അയച്ചതാകും. അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ. സൈക്യാട്രിസ്റ്റിനെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു സൈക്കോളജിസ്റ്റിനോ സൈക്യാട്രിസ്റ്റിനോ കുടുംബത്തിന്റെ അത്രയും സഹായിക്കാൻ പറ്റില്ലെന്നും മുംതാസ് അഭിപ്രായപ്പെട്ടു. അഭിമുഖത്തിൽ തന്റെ സഹോദരനെ മുംതാസ് പരിചയപ്പെടുത്തി.
മുംതാസിനെ വിഷാദ രോഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. അവൾ കരയുമ്പോൾ മനസ് വേദനിക്കും. എന്ത് ചെയ്താലും കരച്ചിൽ നിൽക്കില്ല. ഒന്നും പറയുകയുമില്ല. ഇതാണെന്റെ പ്രശ്നം, ഇത് വേണം എന്നൊന്നും പറഞ്ഞിരുന്നില്ല. ഒരു വർഷമാണ് അവൾ ഇതിലൂടെ കടന്ന് പോയത്. അതിനുള്ളിൽ വിഷാദരോഗത്തിൽ നിന്നും പുറത്ത് വന്നെന്നും മുംതാസിന്റെ സഹോദരൻ വ്യക്തമാക്കി.

കടുത്ത വിഷാദത്തിലായിരിക്കെ താൻ സഹോദരനോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് മുംതാസ് പറയുന്നു. ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്തിട്ടുണ്ട്. വിട്ട് പോകൂ എന്നൊക്കെ പറഞ്ഞിരുന്നെന്നും മുംതാസ് ഓർത്തു. താൻ ഹിജാബ് ധരിക്കാൻ തുടങ്ങിയപ്പോൾ സഹോദരൻ പ്രതികരിച്ചതെങ്ങനെയെന്നും മുംതാസ് വ്യക്തമാക്കി. നീ സീരിയസാണോ, എന്താണ് നിനക്ക് സംഭവിച്ചതെന്നാണ് അദ്ദേഹം ചോദിച്ചത്. ഇത് തമാശയല്ല, നാളെ ധരിക്കില്ലെന്ന് പറഞ്ഞാലോ എന്ന് ചേട്ടൻ ചോദിച്ചു.
എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം എന്നാണ് താൻ നൽകിയ മറുപടി. ഹിജാബ് ധരിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ മറ്റ് വസ്ത്രങ്ങളെല്ലാം വേണ്ടെന്ന് വെച്ചെന്നും മുംതാസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നിലേറെ തമിഴ് മീഡിയകൾക്ക് മുംതാസ് അഭിമുഖം നൽകിയിട്ടുണ്ട്.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇവർ തുറന്ന് സംസാരിച്ചു. 43 കാരിയായ മുംതാസ് ഇതുവരെ വിവാഹിതയായിട്ടില്ല. 26ാം വയസിൽ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതാണ് താൻ വിവാഹം ചെയ്യാത്തതിന് കാരണമെന്ന് മുംതാസ് തുറന്ന് പറഞ്ഞു. തനിക്ക് ആർക്കും ബാധ്യതയാകാൻ താൽപര്യമില്ലെന്നും ഇവർ വ്യക്തമാക്കി.


Click it and Unblock the Notifications











