ഷൈനും മൂന്ന് യുവതികളും അന്ന് പിടിയിലായി; ലഹരി ഉപയോഗത്തിന് പറയുന്ന കാരണം; അന്നത്തെ കേസിൽ സംഭവിച്ചത്
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ചൂഷണങ്ങൾ മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. നടിമാർ കാസ്റ്റിംഗ് കൗച്ചിനിരയാകുന്ന സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റിപ്പോർട്ടിലെ മറ്റൊരു പ്രധാന പരാമർശമാണ് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം. ലഹരി ഉപയോഗം സിനിമാ പ്രവർത്തകർക്കിടയിൽ വ്യാപകമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ പഴയ ലഹരിക്കേസിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ എക്സെെസ് ഉദ്യോഗസ്ഥൻ പിഎസ് ശശികുമാർ. ഷൈൻ അറസ്റ്റിലായപ്പോൾ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണിദ്ദേഹം. അന്ന് എക്സൈസ് നാർകോട്ടിക് സിഐയായിരുന്നു പിഎസ് ശശികുമാർ. മാതൃഭൂമി ന്യൂസിനോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

2015 ലാണ് ഇപ്പോഴത്തെ പ്രശസ്ത നടനായ ഷൈൻ ടോം ചാക്കോയെയും നാല് സ്ത്രീകളെയും ഏഴ് ഗ്രാം കൊക്കെയ്നുമായി പിടികൂടിയത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസാണിത്. 2015 ലാണ് സിനിമാ നടൻമാർ ഇങ്ങനെ ഉപയോഗിക്കുന്നു എന്ന് നമുക്ക് തെളിവ് കിട്ടിയത്. പല കേസുകളിലും ഈ മയക്കു മരുന്ന് ഉപയോഗിക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ പല പ്രതികളും വില കൂടിയ ലഹരികൾ സിനിമാ നടൻമാർക്ക് സപ്ലെെ ചെയ്യുന്നതായിട്ട് മാെഴി നൽകിയിട്ടുണ്ട്.
സിനിമാ സെറ്റുകളിൽ പരിശോധന നടത്താൻ നിർദ്ദേശമുണ്ടായെങ്കിലും പിന്നീടിത് നിലച്ചു. ചെറിയ പ്രായത്തിൽ പലരുടെയും പേരിൽ കേസെടുത്തപ്പോൾ അവരുടെ അന്ധ വിശ്വാസം ക്രിയേറ്റിവിറ്റിക്ക് ഈ മയക്കു മരുന്ന് ഗുണം ചെയ്യുമെന്നാണ്. രണ്ടാം കിട സിനിമാ നടൻമാർ തന്നെ ലഹരിക്കടത്ത് നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ ഇക്കാര്യങ്ങൾ ശരി വെച്ചിരിക്കുകയാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും മൂന്ന് യുവതികളും പിടിയിലായത്. അറസ്റ്റിലാകുമ്പോൾ ഇവർ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേരളത്തിൽ ലഭിക്കാത്ത മുന്തിയ ഇനത്തിലുള്ള കൊക്കെയ്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. അതേസമയം താൻ കൊക്കെയ്ൻ കൈവശം വെച്ചിട്ടില്ലെന്നാണ് അറസ്റ്റിലായ ശേഷം ഷെെൻ ടോം ചാക്കോ പറഞ്ഞത്.
ജാമ്യം ലഭിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളും അന്ന് ചർച്ചയായി. സിഗരറ്റും മദ്യവും താനിനി ഉപയോഗിക്കില്ലെന്ന് അന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. കൂട്ടുകാർ ഒറ്റിക്കൊടുത്തതാണെന്ന് വിശ്വസിക്കുന്നില്ല. കേസ് കാരണം ചില സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയെന്നും അന്ന് ഷൈൻ പറഞ്ഞു. ഷൈനിനെ ന്യായീകരിച്ച് കൊണ്ട് അന്ന് നടന്റെ കുടുംബവും സംസാരിച്ചു. ലഹരി മാഫിയയുമായി ഷൈനിന് ബന്ധമില്ല.
ആരുടെയോ താൽപര്യങ്ങൾക്ക് ഷൈൻ ഇരയാക്കപ്പെട്ടെന്നും ഷൈനിന്റെ പിതാവും സഹോദരനും വാദിച്ചു. എന്നാൽ അടുത്തിടെ നൽകിയ പല അഭിമുഖങ്ങളിലും ലഹരി ഉപയോഗത്തെ ന്യായീകരിച്ച് കൊണ്ട് ഷൈൻ ടോം ചാക്കോ സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications